യുപിയില്‍ ഇറങ്ങിക്കളിച്ച് പ്രിയങ്ക: ഏവരേയും ഞെട്ടിച്ച് ഒരു വര്‍ഷം മുന്‍പേ നിര്‍ദേശം, എസ്പിയുമായി..
ലഖ്നൗ: ഉത്തര്‍പ്രദേശ് എന്നാല്‍ ഒരു കാലത്ത് കോണ്‍ഗ്രസിന്‍റെ ഉരുക്ക് കോട്ടകളില്‍ ഒന്നായിരുന്നു. വര്‍ഷങ്ങളോളം സംസ്ഥാനത്ത് കോണ്‍ഗ്രസ് തുടര്‍ച്ചയായി അധികാരത്തില്‍ എത്തുകയും ചെയ്തു. എന്നാല്‍ നിലവില്‍ ഹിന്ദി ഹൃദയഭൂമിയില്‍ തന്നെ കോണ്‍ഗ്രസ് ഏറ്റവും ദുര്‍ബലമായ സംസ്ഥാനങ്ങളില്‍ ഒന്നായി ഉത്തര്‍പ്രദേശ് മാറി.
എസ്പിയുമായി സഖ്യത്തിലേര്‍പ്പെട്ട് മത്സരിച്ചിട്ടും 2017 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കേവലം 7 സീറ്റില്‍ മാത്രമാണ് അവര്‍ക്ക് വിജയിക്കാന്‍ സാധിച്ചത്. 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിലും പാര്‍ട്ടിയുടെ സ്ഥിതി ദയനീയമായിരുന്നു. 80 സീറ്റില്‍ വിജയിച്ചത് ഒരിടത്ത് മാത്രം. എന്നാല്‍ ഈ തിരിച്ചടിയില്‍ നിന്നെല്ലാം മകിച്ച രീതിയില്‍ ഉത്തര്‍പ്രദേശില്‍ തിരിച്ച് വരാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്.

കോണ്‍ഗ്രസിന്‍റെ പ്രവര്‍ത്തനം
2022 ല്‍ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിട്ട് ലക്ഷ്യമിട്ടാണ് കോണ്‍ഗ്രസിന്‍റെ പ്രവര്‍ത്തനം. എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി നേരിട്ടാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. പ്രവര്‍ത്തകരോട് നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങാനുള്ള അനൗദ്യോഗിക നിര്‍ദേശം പ്രിയങ്ക ഗാന്ധി നല്‍കിയെന്നാണ് സൂചന.

2022 ലെ നിയമസഭാ തെരഞ്ഞെടുപ്പിലേക്കായി വിജയ സാധ്യതയുള്ള സ്ഥാനാർത്ഥികളുടെ പട്ടിക നൽകണമെന്ന നിര്‍ദേശവും സംസ്ഥാനത്തിന്‍റെ ചുമതലയുള്ള കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി ഉത്തർപ്രദേശിലെ കോൺഗ്രസ് നേതാക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്. പാർട്ടിയുടെ ജില്ലാ പ്രസിഡന്റുമാരെ വിളിച്ച് സ്ഥാനാര്‍ത്ഥികളുടെ പട്ടിക ആവശ്യപ്പെട്ടെന്നാണ് മുതിര്‍ന്ന നേതാക്കളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

പാർട്ടിയുടെ എല്ലാ ഭാരവാഹികളോടും തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പാർട്ടിയുടെ പിന്തുണയോടെ മികച്ച പ്രകടനം നടത്തിയവർ സാധ്യതാ പട്ടികയില്‍ ഇടംപിടിക്കാനുള്ള സാധ്യത കൂടുതലാണെന്നാണ് മുതിർന്ന നേതാവ് വ്യക്തമാക്കുന്നത്.

കഴിഞ്ഞ മാസം നടന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ അയ്യായിരത്തിലധികം ജില്ലാ പഞ്ചായത്ത് വാർഡുകളിൽ 270 ൽ വിജയിച്ചതായി പാർട്ടി അവകാശപ്പെടുന്നു. മൊത്തം 11.3 ദശലക്ഷം വോട്ടുകൾ കോണ്‍ഗ്രസിന് ലഭിച്ചെന്നും ഇവര്‍ അഭിപ്രായപ്പെടുന്നു. 2017 ലെ നിയമസഭാ തെരഞ്ഞെടുപ്പിലും 2019 ലെ പൊതുതെരഞ്ഞെടുപ്പിലും പാർട്ടിക്ക് ലഭിച്ച വോട്ടുകളേക്കാള്‍ കൂടുതലാണ് ഇത്.

കൂടുതല്‍ ഗ്രാമീണ വോട്ടർമാരിലേക്ക് എത്താന്‍ പാർട്ടി ഒരു 'സേവാ സത്യഗ്രഹ' പരിപാടി സംഘടിപ്പിക്കും, അതിന്‍റെ ഭാഗമായി ഒരു ദശലക്ഷം മെഡിസിൻ കിറ്റുകൾ വിതരണം ചെയ്യുകയാണ് ലക്ഷ്യം. സംസ്ഥാനത്തെ 823 ബ്ലോക്കുകൾക്കായി ഹെൽപ്പ് ലൈൻ നമ്പറുകളും സജ്ജീകരിച്ചിട്ടുണ്ട്. 86 ലേറെ ഡോക്ടര്‍മാര്‍ ഇവിടെ സജ്ജമാണെന്നും കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കുന്നു.

നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് പ്രിയങ്ക ഗാന്ദി ലഖ്നൗവിലേക്ക് താമസം മാറാനുമുള്ള ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. തിരഞ്ഞെടുപ്പില്‍ ഏതെങ്കിലും സഖ്യത്തിന്‍റെ ഭാഗമായി മത്സരിക്കാനുള്ള സാധ്യതയും കോണ്‍ഗ്രസ് തേടും. എസ് പിയുമായി സഖ്യത്തിലെത്താനാണ് സാധ്യത. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ സഖ്യം പരാജയമായിരുന്നെങ്കിലും നിലവില്‍ എസ്പിയും സഖ്യത്തിന് അനുകൂലമായ ചില സൂചനകള്‍ നല്‍കിയിട്ടുണ്ട്.

സഖ്യമില്ലാതെ തിരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിക്കാനായിരുന്നു എസ്പി തുടക്കത്തില്‍ ആഗ്രഹിച്ചത്. എന്നാല്‍ ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പിലെ മുന്നേറ്റം സംസ്ഥാനത്ത് ഭരണത്തിലെത്താമെന്ന പ്രതീക്ഷയിലേക്ക് എസ്പിയെ കൊണ്ടു ചെന്നെത്തിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ കോണ്‍ഗ്രസ് ഉള്‍പ്പടേയുള്ള പാര്‍ട്ടികളുമായി എസ്പി സഖ്യത്തിലേക്ക് എത്തിയേക്കും.

മുൻകാലങ്ങളിൽ ബിഎസ്‌പിയുമായും കോൺഗ്രസുമായും എസ്പി സഖ്യം രൂപീകരിച്ചിരുന്നെങ്കിലും എസ്പിയെ സംബന്ധിച്ചിടത്തോളം അത് അത്ര സുഖകരമായ സഖ്യമായിരുന്നില്ല. അതുകൊണ്ട് തന്നെ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ എസ്പി മറ്റൊരു സഖ്യത്തിന് തയ്യാറാകുമോയെന്നത് കണ്ടറിയണം.
Recommended Video

കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം തനിച്ച് മത്സരിച്ചാല്‍ ഏതാനും സീറ്റുകളില്‍ വിജയിക്കാന്‍ സാധിക്കും. എന്നാല്‍ അത് കൂടുതല്‍ തിരിച്ചടി നല്‍കുക എസ്പിക്കായിരിക്കും. ബിജെപി വിരുദ്ധ വോട്ടുകള്‍ ഭിന്നിച്ചു പോയേക്കും. ചര്‍ച്ചകള്‍ വിജയത്തിലേക്ക് എത്തിയാല്‍ എസ്പിയുടെ നേതൃത്വത്തില്‍ ആർഎൽഡി, കോൺഗ്രസ്, എസ്‌ബിഎസ്‌പി, എഎസ്‌പി പാര്‍ട്ടികള്‍ ഒരു മഹാസഖ്യമായി തിരഞ്ഞെടുപ്പിനെ നേരിട്ടേക്കും.












Click it and Unblock the Notifications