അമേരിക്കന്‍ സര്‍വ്വേയിലും യുപിഎ തകര്‍ന്നടിയും
ദില്ലി: അഭിപ്രായ സര്‍വ്വേകളിലെല്ലാം തന്നെ യുപിഎയും കോണ്‍ഗ്രസും ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ തകര്‍ന്നടിയും എന്നാണ് പറയുന്നത്. നമ്മുടെ രാജ്യത്തെ ഏജന്‍സികള്‍ നടത്തിയ സര്‍വ്വേയില്‍ മാത്രമല്ല, അമേരിക്കന്‍ ഏജന്‍സി നടത്തിയ സര്‍വ്വേയും പ്രവചിക്കുന്നത് ഇതൊക്കെ തന്നെയാണ്.
സ്വതന്ത്ര ഭാരതത്തിന്റെ ചരിത്രത്തില്‍ കോണ്‍ഗ്രസ് നേരിടുന്ന ഏറ്റവും വലിയ പരാജയമായിരിക്കും ഇത്തവണത്തെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഉണ്ടാവുക എന്നാണ് അമേരിക്കന്‍ ഏജന്‍സിയുടെ കണ്ടെത്തല്‍. അമേരിക്കന്‍ ഏജന്‍സിയായ പ്യൂ റിസെര്‍ച്ച് സെന്റര്‍ ആണ് സര്‍വ്വേ നടത്തിയത്.
എഴുപത് ശതമാനം ജനങ്ങളും രാജ്യത്ത് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന കാര്യങ്ങളില്‍ അസംതൃപ്തരാണ്. ഏജന്‍സി അഭിപ്രായ സര്‍വ്വേക്കായി സമീപിച്ച 63 ശതമാനം ജനങ്ങളും ബിജെപി അധികാരത്തിലെത്തണം എന്നാണത്രെ ആഗ്രഹിക്കുന്നത്. 19 ശതമാനം പേര്‍ മാത്രമാണ് കോണ്‍ഗ്രസ് അധികാരത്തിലെത്തണമെന്ന് ആഗ്രഹിക്കുന്നത്.
ഡിസംബര്‍ 7 നും ജനുവരി 12 നും ഇടയില്‍ രാജ്യത്തെ വിവിധ സ്ഥലങ്ങളിലുള്ള 2,464 പേരെ അവരുടെ വീടുകളില്‍ ചെന്ന് അഭിമുഖം നടത്തിയാണ് സര്‍വ്വേ റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുള്ളത്. ഇതില്‍ 78 ശതമാനം പേരും മോദിയെ പിന്തുണക്കുന്നവരായിന്നുവത്രെ.
മോദിയുടെ ദേശീയതയും യുപിഎ സര്‍ക്കാരിനെതിരെയുള്ള ആരോപണങ്ങളും ആണ് ജനങ്ങള്‍ക്ക് അദ്ദേഹത്തെ ഇഷ്ടപ്പെടാനുള്ള കാരണമായി സര്‍വ്വേ സൂചിപ്പിക്കുന്നത്. പക്ഷേ ഒരു വിഭാഗം ജനങ്ങള്‍ മോദിയെ ശക്തമായി എതിര്‍ക്കുന്നതായും സര്‍വ്വേ കണ്ടെത്തുന്നുണ്ട്.
രാഹുല്‍ ഗാന്ധിക്ക് കാര്യമായൊന്നും ചെയ്യാനാകില്ലെന്നും സര്‍വ്വേ ഫലം പറയുന്നു. ടൈംസ് നൗ ചാനലില്‍ വന്ന രാഹുലിന്റെ അഭിമുഖം അദ്ദേഹത്തിന് ഏറെ ചീത്തപ്പേരുണ്ടാക്കി. പാര്‍ട്ടിക്കുള്ളില്‍ രാഹുലിന്റെ പ്രസംഗങ്ങളും മറ്റും വലിയ പ്രചോദനം നല്‍കുന്നുണ്ടെങ്കിലും അതൊന്നും വോട്ടായി മാറാന്‍ ഇടയില്ലെന്നും സര്‍വ്വേ പ്രവചിക്കുന്നു.