ഇന്ത്യക്കാർക്ക് വീണ്ടും തിരിച്ചടി; സർവ്വകലാശാലകൾക്കുള്ള എച്ച് വൺ ബി വിസ ഇളവുകൾ നിർത്തലാക്കാൻ യുഎസ്
അമേരിക്കയിലെ സർവകലാശാലകൾക്കും ഗവേഷണ സ്ഥാപനങ്ങൾക്കും നിലവിലുള്ള എച്ച് വൺ ബി വിസ ഇളവുകൾ നിർത്തലാക്കാൻ ലക്ഷ്യമിട്ടുള്ള ബിൽ അവതരിപ്പിച്ച് യുഎസ് സെനറ്റർ ടോം കോട്ടൺ. 'വിസ ക്യാപ് എൻഫോഴ്സ്മെന്റ് ആക്ട്' എന്ന പേരിലാണ് ബിൽ. പുതിയ ബിൽ പ്രകാരം സർവകലാശാലകളും ഗവേഷണ കേന്ദ്രങ്ങളും വിദേശ തൊഴിലാളികളെ നിയമിക്കുമ്പോൾ നിലവിലുള്ള 85,000 എച്ച് വൺ ബി വിസ പരിധിയിൽ വരും. പുതിയ നീക്കം ഇന്ത്യൻ അക്കാദമിക് വിദഗ്ധരെ സാരമായി ബാധിച്ചേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്
നിലവിൽ ഈ സ്ഥാപനങ്ങൾക്ക് പരിധിയില്ലാതെ വിദേശ തൊഴിലാളികളെ നിയമിക്കാൻ അനുവാദമുണ്ട്. അതേസമയം ബിൽ നിയമമായാൽ അമേരിക്കൻ സ്ഥാപനങ്ങളിൽ ജോലി നേടാൻ ശ്രമിക്കുന്ന അന്താരാഷ്ട്ര അക്കാദമിക് വിദഗ്ധർക്ക് വലിയ തിരിച്ചടിയായേക്കും. ഇന്ത്യക്കാരെയാണ് പുതിയ നിയമം കൂടുതൽ ബാധിച്ചേക്കുക. കാരണം എച്ച്1 ബി വിസ പ്രോഗ്രാമിന്റെ പ്രധാന ഗുണഭോക്താക്കളിൽ വലിയൊരു വിഭാഗം ഇന്ത്യക്കാരാണ്.

നിലവിൽ ആയിരക്കണക്കിന് ഇന്ത്യൻ അക്കാദമിക് വിദഗ്ധർ അമേരിക്കൻ സർവകലാശാലകളിലും ഗവേഷണ കേന്ദ്രങ്ങളിലും പ്രവർത്തിക്കുന്നുണ്ട്. ബിൽ നിയമമാകുന്നതോടെ ഇവരുടെ അവസരങ്ങൾ ഇല്ലാതാകും. ദീർഘകാല എച്ച്1 ബി വിസയിലുള്ളവരെയും വാർഷിക വിസ പരിധിയിൽ ഉൾപ്പെടുത്താനും, തൊഴിൽ മാറുന്നതിനുള്ള വ്യവസ്ഥകൾ കൂടുതൽ കർശനമാക്കാനും ബിൽ നിർദ്ദേശിക്കുന്നുണ്ട്.
സാങ്കേതിക മേഖലയിലും ഉന്നത വിദ്യാഭ്യാസ മേഖലയിലും എച്ച് 1 ബി വിസകളെ ഇന്ത്യ വലിയ തോതിൽ ആശ്രയിക്കുന്നതിനാൽ, കൂടുതൽ ഉദാരമായ വിസ നയങ്ങൾക്കായി ഇന്ത്യ നിരന്തരം അമേരിക്കൻ സർക്കാരിൽ സമ്മർദ്ദം ചെലുത്തിയിരുന്നു. ഉയർന്ന വൈദഗ്ധ്യമുള്ള കുടിയേറ്റം നിയന്ത്രിക്കാനുള്ള അമേരിക്കയുടെ രാഷ്ട്രീയ നീക്കങ്ങൾ ടോം കോട്ടന്റെ ഈ നടപടിയിലൂടെ വ്യക്തമാവുകയാണ്. അമേരിക്കൻ അക്കാദമിക്, ഗവേഷണ സ്ഥാപനങ്ങളിലേക്കുള്ള ഇന്ത്യൻ പ്രതിഭകളുടെ ഒഴുക്കിനെ ഇത് നേരിട്ട് ബാധിക്കുമെന്നും ആശങ്കയുണ്ട്.
ഇന്ത്യക്കാർ പേടിക്കേണ്ട; യുകെയിലും ജർമ്മനിയിലും അവസരമുണ്ട്
എച്ച്1-ബി അപേക്ഷകർക്കും 100,000 ഡോളർ ഫീസ് ഏർപ്പെടുത്താനുള്ള യുഎസ് തീരുമാനം ഏകദേശം ഒരു ലക്ഷത്തോളം വരുന്ന ഇന്ത്യൻ വിദഗ്ദ്ധ തൊഴിലാളികളെ ബാധിച്ചേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.സയൻസ്, ടെക്നോളജി, എഞ്ചിനീയറിംഗ്, മാത്തമാറ്റിക്സ് (STEM) മേഖലകളിലുള്ളവരെയാണ് ഇത് കൂടുതലും ബാധിക്കാൻ സാധ്യത.
നിലവിൽ, എച്ച്-1ബി വിസയുടെ വാർഷിക പരിധി 65,000 ആണ്. ഇതിൽ യുഎസ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് മാസ്റ്റർ ബിരുദമോ ഡോക്ടറേറ്റോ നേടിയ വിദേശ പ്രൊഫഷണലുകൾക്കായി 20,000 അധിക വിസകളും ഉൾപ്പെടുന്നു. അതേസമയം യുഎസ് നീക്കത്തിന് പിന്നാലെ നിരവധി രാജ്യങ്ങൾ ഇന്ത്യക്കാരെ ക്ഷണിച്ച് രംഗത്തെത്തിയിട്ടുണ്ട്. കാനാഡയും യുകെയും ജർമ്മനിയും ചൈനയും ഇക്കൂട്ടത്തിൽ പെടുന്നു.
വിദേശ തൊഴിലാളികളെ പ്രവേശിപ്പിക്കുന്നതിനുള്ള പുതിയ നിർദ്ദേശങ്ങൾ രാജ്യം ഉടൻ പ്രഖ്യാപിക്കുമെന്നാണ് അടുത്തിടെ കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി വ്യക്തമാക്കിയത്. എച്ച1ബി വിസയുള്ള പലർക്കും യുഎസിൽ വിസ ലഭിക്കില്ല. ഇവർ വിദഗ്ധരാണ്, ഇത് കാനഡക്ക് ഒരു അവസരമാണ്; ഞങ്ങൾ ഉടൻതന്നെ ഇതുമായി ബന്ധപ്പെട്ട ഒരു നിർദ്ദേശം കൊണ്ടുവരും അദ്ദേഹം പറഞ്ഞു.ഇതുവരെ ഇത് സംബന്ധിച്ച് കാനഡ പ്രഖ്യാപനം നടത്തിയില്ലെങ്കിലും 2023-ലെ വിസ പ്രോഗ്രാം ഓട്ടവ വീണ്ടും കൊണ്ടുവരാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇത് എച്ച്-1ബി വിസയിലുള്ളവർക്ക് മൂന്ന് വർഷം വരെ കാനഡയിലേക്ക് കൂടുതൽ അനുകൂലമായ സാഹചര്യങ്ങളിൽ കുടിയേറാൻ അവസരം ഒരുക്കും.
എസ്ടിഇഎം (STEM) മേഖലകളിലെ വിദഗ്ദ്ധ തൊഴിലാളികളെ ആകർഷിക്കാൻ ലക്ഷ്യമിട്ടുള്ള പുതിയ കെ വിസ ചൈനയും പ്രഖ്യാപിച്ചിരുന്നു. ചൈനയിൽ നിന്നും മറ്റ് രാജ്യങ്ങളിൽ നിന്നുമുള്ള STEM പ്രതിഭകൾ തമ്മിലുള്ള കൈമാറ്റങ്ങളും സഹകരണവും പ്രോത്സാഹിപ്പിക്കുകയാണ് ഈ വിസയുടെ ലക്ഷ്യമെന്ന് ചൈന വ്യക്തമാക്കി.കെ വിസയുടെ പ്രധാന ആകർഷണം, എച്ച്-1ബി വിസകൾക്ക് ഏറ്റവും വലിയ തടസങ്ങളിലൊന്നായി കണക്കാക്കുന്ന സ്പോൺസറിംഗ് എംപ്ലോയറുടെ ആവശ്യമില്ല എന്നതാണ്. എന്നാൽ, കെ-വിസകൾക്ക് പരിധി ഉണ്ടാകുമോ എന്ന് വ്യക്തമല്ല.












Click it and Unblock the Notifications