ബിജെപി റെഡി; യുപിയില്‍ അപ്‌നാദളും നിഷാദ് പാര്‍ട്ടിയുമായി സഖ്യം
ലഖ്‌നൗ: ബി ജെ പി ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് അപ്‌നാദള്‍, നിഷാദ് പാര്‍ട്ടി എന്നിവരുമായി സഖ്യം ചേര്‍ന്ന്. ബി ജെ പി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഉത്തര്‍പ്രദേശിലെ 403 സീറ്റിലും തങ്ങള്‍ മത്സരിക്കുമെന്ന് നദ്ദ പറഞ്ഞു. അതേസമയം മുന്നണിയിലെ സീറ്റ് വിഭജനം എങ്ങനെയായിരിക്കുമെന്ന് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
വികസനത്തിനും സാമൂഹിക നീതി പുലരാനും എന്‍ ഡി എ ആണ് ഫലപ്രദമാണെന്ന് നേരത്തെ തന്നെ തെളിയിക്കപ്പെട്ടതാണെന്ന് അപ്‌നാദള്‍ എസ് നേതാവ് അനുപ്രിയ പട്ടേല്‍ പറഞ്ഞു. അതേസമയം 403 സീറ്റുകളെ സംബന്ധിച്ചും ധാരണയായെന്നും യാതൊരു അലോസരവുമില്ലാതെയാണ് സീറ്റ് ചര്‍ച്ചകള്‍ നടന്നതെന്നും നിഷാദ് പാര്‍ട്ടി അധ്യക്ഷന്‍ സഞ്ജയ് നിഷാദ് പറഞ്ഞു. ജയിക്കാന്‍ വേണ്ടിയായിരുന്നു തങ്ങളുടെ ചര്‍ച്ചയെന്നും സീറ്റിന് വേണ്ടിയല്ലായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

2017 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 403 സീറ്റില്‍ 312 ലും ജയിച്ച് എന്‍ ഡി എ ആയിരുന്നു. ഇത്തവണ വന്‍ ചതുഷ്‌കോണ മത്സരത്തിനാണ് ഉത്തര്‍പ്രദേശ് സാക്ഷ്യം വഹിക്കാന്‍ പോകുന്നത്. എന്‍ ഡി എയെക്കൂടാതെ, സമാജ് വാദി പാര്‍ട്ടി, കോണ്‍ഗ്രസ്, ബി എസ് പി എന്നിവരും വിവിധ പാര്‍ട്ടികളുമായി സഖ്യത്തില്‍ മത്സരിക്കുകയാണ്. ഏറ്റവും കൂടുതല്‍ നിയമസഭാ സീറ്റുകളുള്ള സംസ്ഥാനം കൂടിയാണ് ഉത്തര്‍പ്രദേശ്. 202 സീറ്റുകള്‍ നേടുന്ന പാര്‍ട്ടിക്കോ കക്ഷിക്കോ സര്‍ക്കാര്‍ രൂപീകരിക്കാം.

ഏഴ് ഘട്ടങ്ങളിലായിട്ട് നടക്കുന്ന ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പ് ഫെബ്രുവരി 10നാണ് ആരംഭിക്കുന്നത്. ഫെബ്രുവരി 14, ഫെബ്രുവരി 20, ഫെബ്രുവരി 23, ഫെബ്രുവരി 27 , മാര്‍ച്ച് 3, മാര്‍ച്ച് 7 വരേയുള്ള തിയതികളിലാണ് തെരഞ്ഞെടുപ്പ്. രാജ്യത്ത് തന്നെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കനുസരിച്ച് ഉത്തര്‍പ്രദേശില്‍ 15.06 കോടി വോട്ടര്‍മാരാണുള്ളത്. ചതുഷ്‌കോണ മത്സരമാണെങ്കിലും ഫലത്തില്‍ ബി ജെ പിയും സമാജ് വാദി പാര്‍ട്ടിയും തമ്മിലാണ് പോരാട്ടമെന്നതിലേക്ക് അടുത്തിടെ നടന്ന സംഭവവികാസങ്ങള്‍ കൊണ്ടെത്തിച്ചിട്ടുണ്ട്.

ഇത്തവണ ഇതാദ്യമായി സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് നിയമസഭയിലേക്ക് മത്സരിച്ചേക്കാനാണ് സാധ്യത. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഗോരഖ്പൂരില്‍ മത്സരിക്കുമെന്നതിനാലാണ് അഖിലേഷിന് മേല്‍ മത്സരിക്കാന്‍ പാര്‍ട്ടി നേതാക്കള്‍ സമ്മര്‍ദ്ദം ചെലുത്തിയത്. കൂടാതെ തന്റെ സഹോദരന്റെ ഭാര്യ അപര്‍ണ യാദവ് ബി ജെ പിയില്‍ ചേര്‍ന്നതും മത്സരിക്കാനുള്ള കാരണമായി പറയപ്പെടുന്നു. കിഴക്കന്‍ യു പിയില്‍ നിന്നോ ലഖ്നൗ പോലെയുള്ള സെന്‍ട്രല്‍ മണ്ഡലത്തില്‍ നിന്നോ അഖിലേഷ് യാദവ് ഒരു സീറ്റ് തിരഞ്ഞെടുത്തേക്കുമെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നത്.

നിലവില്‍ അസംഗഢില്‍ നിന്നുള്ള എം പിയായ അഖിലേഷ് സംസ്ഥാനത്ത് ബി ജെ പിയെ താഴെയിറക്കാനുള്ള കഠിനശ്രമത്തിലാണ്. യോഗി ആദിത്യനാഥ് സര്‍ക്കാരിലെ മന്ത്രിമാരെയടക്കം സമാജ് വാദി പാര്‍ട്ടിയിലെത്തിച്ച അഖിലേഷ് ഒ ബി സി, മുസ്ലീം, പിന്നാക്ക വോട്ടുകള്‍ ലക്ഷ്യമിട്ടാണ് തന്ത്രം മെനയുന്നത്. കഴിഞ്ഞ ഒരാഴ്ച്ചയ്ക്കിടെ മൂന്ന് മന്ത്രിമാരാണ് യോഗിയുടെ മന്ത്രിസഭയില്‍ നിന്ന് രാജി വെച്ചത്. ഇതോടെ സംസ്ഥാനത്തെ ട്രെന്‍ഡ് ഒന്നാകെ മാറിയെന്നും വിലയിരുത്തലുണ്ട്. പതിനഞ്ച് എം എല്‍ എമാരോളം ബി ജെ പിയെ കൈവിട്ടു. ഇത് അഖിലേഷിന് നേട്ടമാകുമെന്നാണ് പ്രതീക്ഷ.
Recommended Video

ആര്‍ എല്‍ ഡിയുമായി സഖ്യമുള്ളതോടൊപ്പം തൃണമൂല്‍ കോണ്‍ഗ്രസ്, സി പി ഐ എം അടക്കമുള്ള ഇടത് പാര്‍ട്ടികള്‍ എന്നിവര്‍ തഅഖിലേഷിനെ പിന്തുണയ്ക്കുമെന്ന് അറിയിച്ചിട്ടുണ്ട്. അഖിലേഷിനായി പ്രചാരണത്തിന് മമതാ ബാനര്‍ജി എത്തുന്നുണ്ട്. ശരത് പവാറിന്റെ എന്‍ സി പിയും സമാജ് വാദി പാര്‍ട്ടിക്കൊപ്പം സഖ്യത്തില്‍ മത്സരിക്കുന്നുണ്ട്. അതേസമയം സമാജ് വാദി പാര്‍ട്ടി നേതാക്കളുടെ കുടുംബത്തില്‍ നിന്നുള്ള നേതാക്കളെ തന്നെ സ്വന്തം പാളയത്തിലെത്തിച്ചാണ് ബി ജെ പി ഇതിന് മറുപടി നല്‍കുന്നത്. മുലായം സിംഗിന്റെ മകന്റെ ഭാര്യയെ കൂടാതെ അളിയനേയും ബി ജെ പി അടര്‍ത്തിയെടുത്തിട്ടുണ്ട്.












Click it and Unblock the Notifications