Get Updates
Get notified of breaking news, exclusive insights, and must-see stories!

മുസ്ലീങ്ങള്‍ക്ക് ബിജെപിയില്‍ വിശ്വാസമില്ല, ആരെങ്കിലും വന്നാല്‍ പരിഗണിക്കാം: യോഗി ആദിത്യനാഥ്

ലഖ്‌നൗ: മുസ്ലീങ്ങള്‍ക്ക് ബി ജെ പിയില്‍ വിശ്വാസം കുറവാണെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിജയസാധ്യത പരിഗണിച്ചാണ് പാര്‍ട്ടി എല്ലാവര്‍ക്കും സീറ്റ് കൊടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മുസ്ലീങ്ങള്‍ക്ക് മത്സരിക്കാന്‍ അവസരം കൊടുക്കാതിരിക്കുന്നതില്‍ ബി ജെ പി തെറ്റുകാരല്ലെന്നും അവര്‍ക്ക് (മുസ്ലീങ്ങള്‍ക്ക്) ബി ജെ പിയിലും തങ്ങളുടെ പ്രത്യയശാസ്ത്രത്തിലും വിശ്വാസമില്ലെന്നും യോഗി ആദിത്യനാഥ് കൂട്ടിച്ചേര്‍ത്തു. ആരെങ്കിലും ടിക്കറ്റ് ചോദിച്ചാല്‍ പാര്‍ട്ടി പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബി ജെ പിയുടെ ഹിന്ദു വോട്ട് ബാങ്ക് തകരുന്നുവെന്ന പ്രചരണത്തിനും യോഗി മറുപടി നല്‍കി.

ആര്‍ പി എന്‍ സിംഗ്, ഹരി ഓം യാദവ്, അപര്‍ണ യാദവ് എന്നിവര്‍ ബി ജെ പിയില്‍ ചേര്‍ന്നുവെന്നും സമാനമായി നിരവധി പേര്‍ ഇക്കാലയളവിനിടയില്‍ പാര്‍ട്ടി അംഗത്വം സ്വീകരിച്ചിട്ടുണ്ടെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. പ്രചരണത്തിനിടയിലെ 80/20 പരാമര്‍ശത്തേയും അദ്ദേഹം ന്യായീകരിച്ചു. 80% പോസിറ്റീവും ദേശീയവാദിയും നല്ല ഭരണം ആഗ്രഹിക്കുന്നവരുമാണ്. അവര്‍ എല്ലാ ജാതിയിലും പെട്ടവരാണ്. 20% അഴിമതിക്കാരും കലാപവും അരാജകത്വവും ഉണ്ടാക്കുന്നവരും വര്‍ഗീയ കലാപം സൃഷ്ടിക്കുന്നവരും ഉള്‍പ്പെടുന്നു. ഇത് ഭിന്നിപ്പിക്കുന്ന രാഷ്ട്രീയമാണ്. 80% പേര്‍ ബി ജെ പിക്ക് വോട്ട് ചെയ്യുമ്പോള്‍ 20% പേര്‍ മറ്റുള്ളവര്‍ക്ക് വോട്ട് ചെയ്‌തേക്കാമെന്നാണ് താന്‍ ഉദ്ദേശിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

1

താന്‍ വികസനത്തിന്റെ രാഷ്ട്രീയവും സുരക്ഷയും നല്ല ഭരണവുമാണ് നല്‍കുന്നതെന്നും ഇതെങ്ങനെ ഭിന്നിപ്പിക്കുന്ന രാഷ്ട്രീയമാകുമെന്നും അദ്ദേഹം ചോദിച്ചു. മറുവശത്ത് പ്രൊഫഷണല്‍ ക്രിമിനലുകള്‍ക്കും കലാപകാരികള്‍ക്കും ടിക്കറ്റ് നല്‍കുന്നതാണ് യഥാര്‍ത്ഥത്തില്‍ ഭിന്നിപ്പിക്കുന്ന രാഷ്ട്രീയമെന്നും ക്രിമിനലുകളെ രംഗത്തിറക്കാന്‍ എസ് പിയും ബി എസ് പിയും പരസ്പരം മത്സരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്തിന്റെ വികസനത്തിനും വളര്‍ച്ചയ്ക്കുമുള്ള ഞങ്ങളുടെ കാഴ്ചപ്പാട് അവതരിപ്പിച്ച ഭരണത്തിന്റെ ഒരു ഭാഗം നിങ്ങള്‍ ഇപ്പോള്‍ കണ്ടു. എന്നിരുന്നാലും, ഞങ്ങളുടെ വികസനത്തിന്റെ വേഗതയെ കൊവിഡ് മന്ദഗതിയിലാക്കി. എന്നിട്ടും, ഞങ്ങള്‍ സംസ്ഥാനത്തിന്റെ സാമ്പത്തിക ആരോഗ്യം മെച്ചപ്പെടുത്തി, മൂന്ന് വര്‍ഷം കൊണ്ട് സംസ്ഥാനത്തിന്റെ സമ്പദ്വ്യവസ്ഥ ഇരട്ടിയാക്കി.

2

അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഉത്തര്‍പ്രദേശ് ഏറ്റവും വികസിത സംസ്ഥാനമായി മാറും. വിദ്യാഭ്യാസത്തിന്റെയും ആരോഗ്യത്തിന്റെയും കേന്ദ്രമായി സംസ്ഥാനം ഉയര്‍ന്നുവരുമെന്നും അദ്ദേഹം പറഞ്ഞു. മുസാഫര്‍നഗര്‍, മൊറാദാബാദ്, ബുലന്ദ്ഷഹര്‍, ബിജ്‌നോര്‍, ഷാജഹാന്‍പൂര്‍, ബറേലി എന്നിവിടങ്ങളിലെ ജനങ്ങള്‍ തങ്ങള്‍ അനുഭവിച്ച (2013ല്‍) കലാപം മറന്നിട്ടില്ല. അവര്‍ ഒരിക്കലും സമാജ്വാദി പാര്‍ട്ടിയോട് ക്ഷമിക്കുകയും വിശ്വസിക്കുകയും ചെയ്യുമെന്ന് താന്‍ കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കാര്‍ഷിക നിയമം പിന്‍വലിച്ചതിനാല്‍ അതിന് പ്രസക്തിയില്ലെന്നും അവ ഒരിക്കലും ഉത്തര്‍പ്രദേശില്‍ പ്രചരണ വിഷയമല്ലെന്നും അദ്ദേഹം പറഞ്ഞു. ആര്‍ എല്‍ ഡിയുമായി ഭാവിയില്‍ സഖ്യം ചേര്‍ന്നേക്കാമെന്നും അദ്ദേഹം പറഞ്ഞു.

3

താന്‍ ഹിന്ദുവാദിയാണെന്ന ആരോപണത്തെ അവഗണിക്കുന്നെന്നും അദ്ദേഹം പറഞ്ഞു. രജപുത്ര കുടുംബത്തില്‍ ജനിച്ചത് കുറ്റമല്ല. ദൈവം പോലും ജനിച്ച നാട്ടിലെ ഒരു ജാതിയാണിത്. ഒരാളുടെ ജാതിയില്‍ അഭിമാനിക്കണം, ഒരു രജപുത്രനായതില്‍ ഞാന്‍ അഭിമാനിക്കുന്നു. എന്നാല്‍ അതിനര്‍ത്ഥം എന്റെ സര്‍ക്കാര്‍ മറ്റ് ജാതികളോടും സമുദായങ്ങളോടും വിവേചനം കാണിച്ചുവെന്നല്ലെന്നും അദ്ദേഹം പറഞ്ഞു. അയോധ്യയില്‍ താന്‍ മത്സരിക്കേണ്ട എന്ന തീരുമാനം പാര്‍ട്ടിയാണ് സ്വീകരിച്ചതെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. ജനാധിപത്യ മൂല്യങ്ങള്‍ പിന്തുടരുന്ന രാഷ്ട്രീയ പാര്‍ട്ടിയാണ് ബി ജെ പി. ബി ജെ പി വ്യക്തികള്‍ക്ക് മേലെയാണ് പാര്‍ട്ടി. അതുപോലെ ദേശീയതാല്‍പ്പര്യങ്ങള്‍ പാര്‍ട്ടി താല്‍പര്യത്തിനു മുകളിലാണ്. തെരഞ്ഞെടുപ്പില്‍ ആരൊക്കെ മത്സരിക്കണമെന്നും എവിടെ നിന്ന് മത്സരിക്കണമെന്നും തീരുമാനിക്കുന്നത് പാര്‍ട്ടിയാണ്.

4

ജനങ്ങളുടെ വികാരം കണക്കിലെടുത്താണ് താന്‍ ഗോരഖ്പൂരില്‍ മത്സരിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അയോധ്യയില്‍ വന്‍ ഭൂരിപക്ഷത്തില്‍ വിജയിക്കുന്ന സ്ഥാനാര്‍ത്ഥിയെ പാര്‍ട്ടി തീരുമാനിക്കും. ബി ജെ പിക്ക് ഓരോ പ്രവര്‍ത്തകനും പ്രധാനമാണ്. എന്നാല്‍ പ്രവര്‍ത്തകരുടെ റോളുകള്‍ കാലാകാലങ്ങളില്‍ വ്യത്യാസപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം ചിലര്‍ വന്ന വഴിയെ തിരികെ പോയിട്ടുണ്ടെന്നും അത് പാര്‍ട്ടിയ്ക്ക് ക്ഷീണം ചെയ്യില്ലെന്നും സ്വാമി പ്രസാദ് മൗര്യയടക്കമുള്ളവരുടെ കൂറുമാറ്റത്തിന്റെ പശ്ചാത്തലത്തില്‍ യോഗി ആദിത്യനാഥ് പറഞ്ഞു. കലാപം ഇളക്കിവിടുകയും പൊതു സ്വത്ത് സമ്പാദിക്കുകയും ചെയ്യുന്നവര്‍ സാമൂഹിക നീതിക്കായി ഒന്നും ചെയ്യുന്നില്ല. എസ് പിയും ബി എസ് പിയും കോണ്‍ഗ്രസും ചേര്‍ന്ന് നിര്‍ത്തിയ സ്ഥാനാര്‍ത്ഥികള്‍ സാമൂഹ്യനീതിയുടെ പ്രതിനിധികളാണോയെന്നും അദ്ദേഹം ചോദിച്ചു.

5

ദേശീയ താല്‍പ്പര്യങ്ങള്‍ക്ക് മുകളില്‍ തങ്ങളുടെ സ്ഥാപിത താല്‍പ്പര്യങ്ങള്‍ നിലനിര്‍ത്തുന്നവരെ പൊതുസമൂഹം പാഠം പഠിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കുറ്റവാളികള്‍ക്ക് തങ്ങള്‍ ടിക്കറ്റ് നല്‍കിയിട്ടില്ല. ചിലര്‍ക്കെതിരെ രാഷ്ട്രീയ പ്രേരിത കേസുകള്‍ ഉണ്ടാകാം. പ്രൊഫഷണല്‍ കലാപകാരികളെയും കുറ്റവാളികളെയും പാര്‍ട്ടി രംഗത്തിറക്കിയിട്ടില്ലെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. ബി ജെ പി മറ്റ് പാര്‍ട്ടികളെപ്പോലെയല്ല. അച്ഛന്‍ ദേശീയ അധ്യക്ഷന്‍, മകന്‍ സംസ്ഥാന അധ്യക്ഷന്‍, അമ്മാവന്‍ എം പി, മകന്‍ മുഖ്യമന്ത്രിയാകുമ്പോള്‍ അമ്മാവന്‍ മുതിര്‍ന്ന മന്ത്രി. ഇതാണ് എസ് പിയില്‍ നടക്കുന്നത്. ബി ജെ പിയില്‍ പതിറ്റാണ്ടുകളായി പാര്‍ട്ടിയെ സേവിക്കുന്ന ചില കുടുംബാംഗങ്ങളുണ്ട്. അവര്‍ക്ക് ടിക്കറ്റ് ലഭിക്കുന്നത് ഒരു യഥാര്‍ത്ഥ പ്രവര്‍ത്തകന്‍ എന്ന നിലയിലാണ്, അല്ലാതെ മകനോ മകളോ എന്ന നിലയിലല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

6

2017 ല്‍ ആകെയുള്ള 403 സീറ്റില്‍ 312 ഉം നേടിയാണ് ബി ജെ പി അധികാരത്തിലെത്തിയത്. രണ്ട് പതിറ്റാണ്ടോളം ഉത്തര്‍പ്രദേശില്‍ മാറി മാറി ഭരിച്ച സമാജ് വാദി പാര്‍ട്ടിയേയും ബഹുജന്‍ സമാജ് വാദി പാര്‍ട്ടിയേയും നിഷ്പ്രഭമാക്കിയായിരുന്നു ബി ജെ പിയുടെ മുന്നേറ്റം. 202 സീറ്റാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. 2017 ല്‍ ബി ജെ പി സഖ്യത്തില്‍ മത്സരിച്ച അപ്ന ദള്‍ 9 ഉം എസ് ബി എസ് പി 4 ഉം സീറ്റുകളില്‍ വിജയിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കനുസരിച്ച് ഉത്തര്‍പ്രദേശില്‍ ആകെ 15.06 കോടി വോട്ടര്‍മാരാണുള്ളത്. ഫെബ്രുവരി 10നാണ് യു.പിയില്‍ ഒന്നാം ഘട്ട തെരഞ്ഞെടുപ്പ്. രണ്ടാം ഘട്ടം ഫെബ്രുവരി 14നും മൂന്നാം ഘട്ടം ഫെബ്രുവരി 20നും നടക്കും. നാലാം ഘട്ടം ഫെബ്രുവരി 23നും അഞ്ചാം ഘട്ടം ഫെബ്രുവരി 27നും നടക്കും. ആറാം ഘട്ടം മാര്‍ച്ച് 3നും ഏഴാം ഘട്ടം മാര്‍ച്ച് 7നുമാണ് നടക്കുന്നത്. മാര്‍ച്ച് 10നാണ് വോട്ടെണ്ണല്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+