അഖിലേഷിന്റെ എസ്പി യുപിയിൽ മുന്നേറും, മായാവതിയുടെ ബിഎസ്പി ചിത്രത്തിലേ ഇല്ല, ജന്‍കി ബാത്ത് ഫലം
ദില്ലി: ഉത്തര്‍ പ്രദേശില്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ അധികാരത്തില്‍ തുടരുമെന്ന് പ്രവചിച്ച് ജന്‍കി ബാത്ത് എക്‌സിറ്റ് പോള്‍. 403 നിയമസഭാ സീറ്റുകളുളള ഉത്തര്‍ പ്രദേശില്‍ സര്‍ക്കാരുണ്ടാക്കാനുളള ഭൂരിപക്ഷം ബിജെപി സഖ്യം നേടും. 222 മുതല്‍ 260 സീറ്റുകളില്‍ വരെ യുപിയില്‍ ബിജെപി ഇത്തവണ വിജയം കണ്ടേക്കും എന്നാണ് സര്‍വ്വേ പ്രവചിച്ചിരിക്കുന്നത്.
യോഗിയെ അട്ടിമറിച്ച് ഭരണം പിടിക്കാന്‍ സാധിച്ചില്ലെങ്കിലും അഖിലേഷ് യാദവിന്റെ സമാജ്വാദി പാര്‍ട്ടി വലിയ മുന്നേറ്റം നടത്തുമെന്നും ജന്‍കി ബാത്ത് സര്‍വ്വേ പ്രവചിക്കുന്നു. 135 മുതല്‍ 165 വരെ സീറ്റുകള്‍ ആണ് എസ്പിക്ക് ലഭിക്കാന്‍ സാധ്യത. കോണ്‍ഗ്രസിന് വന്‍ തിരിച്ചടിയാണ് ജന്‍കീ ബാത്ത് സര്‍വ്വേ വ്യക്തമാക്കുന്നത്. 1 മുതല്‍ 3 സീറ്റുകള്‍ മാത്രമാണ് കോണ്‍ഗ്രസിന് ഉത്തര്‍ പ്രദേശില്‍ നേടാനാവുക. മറ്റ് പാര്‍ട്ടികള്‍ക്ക് 3 മുതല്‍ 4 വരെ സീറ്റുകളിലും ജന്‍കീ ബാത്ത് സര്‍വ്വേ വിജയം പ്രവചിക്കുന്നു. മായാവതിയുടെ ബിഎസ്പിക്ക് തകർച്ചയാണ് ഈ സർവ്വേ പ്രകാരം വിലയിരുത്താനാവുക.

ഇടിജി റിസര്‍ച്ച് സര്‍വേ പ്രകാരം ബിജെപിക്ക് യുപിയില്‍ 230 മുതല്‍ 245 വരെ സീറ്റുകള്‍ ലഭിച്ചേക്കും. സമാജ്വാദി പാര്‍ട്ടിക്ക് 150 മുതല്‍ 165 വരെ സീറ്റുകളും ബിഎസ്പിക്ക് 5 മുതല്‍ 10 വരെ സീറ്റുകളും ലഭിക്കാനാണ് സാധ്യത. അതേസമയം കോണ്‍ഗ്രസിന്റെ സീറ്റ് നില 2 മുതല്‍ 6 വരെയില്‍ ഒതുങ്ങും. ഇന്ത്യ ന്യൂസ് സര്‍വേ ബിജെപിക്ക് യുപിയില്‍ പ്രവചിക്കുന്നത് 222 മുതല്‍ 260 വരെ സീറ്റുകള്‍ ആണ്. എസ്പിക്ക് 135 മുതല്‍ 165 വരെ സീറ്റ് ലഭിച്ചേക്കാം. ബിഎസ്പിക്ക് 4 മുതല്‍ 9 വരേയും കോണ്‍ഗ്രസിന് 1 മുതല്‍ 3 വരേയും സീറ്റുകള്‍ ലഭിക്കാനാണ് സാധ്യത.
സീ ന്യൂസ് സര്‍വ്വേ പ്രകാരം യുപിയില്‍ ബിജെപിക്ക് 223 മുതല്‍ 248 വരെ സീറ്റുകള്‍ ലഭിച്ചേക്കാം. എസ്പിക്ക് 138 മുതല്‍ 157 വരെ സീറ്റുകള്‍ സീ ന്യൂസ് പ്രവചിക്കുന്നു. കോണ്‍ഗ്രസിന് 4 മുതല്‍ 9 സീറ്റുകള്‍ വരെയും ബിഎസ്പിക്ക് 5 മുതല്‍ 11 വരെയും സീറ്റുകള്‍ ലഭിക്കാനാണ് സാധ്യത.












Click it and Unblock the Notifications