ഉത്തരാഖണ്ഡ് മഞ്ഞുമല ദുരന്തം; ഫെബ്രുവരി 7, 8 തീയതികളിൽ പ്രതികൂല കാലാവസ്ഥാ ഉണ്ടാവില്ലെന്ന് അറിയിപ്പ്
ചമോലി: മഞ്ഞ് മല ഇടിഞ്ഞ് വീണ് വന്‍ദുരന്തം ഉണ്ടായെങ്കിലും ഉത്തരാഖണ്ഡിലെ ചമോലി, തപോവൻ, ജോഷിമഠ് എന്നിവിടങ്ങളിൽ ഫെബ്രുവരി 7, 8 തീയതികളിൽ പ്രതികൂല കാലാവസ്ഥാ വ്യതിയാനങ്ങളൊന്നും പ്രതീക്ഷിക്കുന്നില്ലെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ചമോലി, തപോവൻ, ജോഷിമഠ് എന്നിവിടങ്ങളില്‍ തുടര്‍ന്നുള്ള രണ്ട് ദിവസങ്ങളിൽ വരണ്ട കാലാവസ്ഥയാണ് പ്രതീക്ഷിക്കുന്നതെന്നാണ് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) അഡീഷണൽ ഡയറക്ടർ ജനറൽ ആനന്ദ് ശർമ പറഞ്ഞത്.
ഫെബ്രുവരി 7-8 തീയതികളിൽ വലിയ തോതിലുള്ള മഞ്ഞുവീഴ്ചയോ മഴയോ ഉണ്ടാകാൻ സാധ്യതയില്ലെന്നും ഐഎംഡി പുറപ്പെടുവിച്ച പ്രത്യേക കാലാവസ്ഥാ നിര്‍ദേശത്തില്‍ പറയുന്നു. എന്നിരുന്നാലും, ഫെബ്രുവരി 9-10 തീയതികളിൽ ചമോലി ജില്ലയുടെ വടക്കൻ ഭാഗങ്ങളിൽ നേരിയ മഴ / മഞ്ഞുവീഴ്ചയ്ക്ക് സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം. ചമോലി ജില്ലയിൽ മഞ്ഞുമല ഇടിഞ്ഞുണ്ടായ അപകടത്തില്‍ തപോവൻ-റെനിയിലെ ഒരു ഊർജ്ജ പദ്ധതിയിൽ ജോലി ചെയ്യുന്ന 150 ഓളം തൊഴിലാളികൾ മരിച്ചതായി ഭയപ്പെടുന്നുവെന്ന് ഇന്തോ-ടിബറ്റൻ അതിർത്തി പോലീസ് വക്താവ് വ്യക്തമാക്കിയത്.

നന്ദാദേവിയിലെ മഞ്ഞുമല ഇടിഞ്ഞുണ്ടായ അപകടത്തിൽ ധൗളിഗംഗ, അളകനന്ദ നദികളുടെ ഭാഗത്ത് കനത്ത വെള്ളപ്പൊക്കമാണ് രൂപപ്പെട്ടത്. തിരച്ചിലില്‍ ഇതിനോടകം പത്ത് മൃതദേഹങ്ങള്‍ കണ്ടെത്തി. 16 തൊഴിലാളികളെ തുരങ്കത്തില്‍ നിന്ന് രക്ഷപ്പെടുത്തിയതായി സൈന്യം അറിയിച്ചു. ദില്ലിയില്‍ നിന്ന് ദ്രുതകര്‍മ സേനാംഗങ്ങളെ ഡെറാഡൂണില്‍ എത്തിച്ചു. അതിന് ശേഷം ജോഷിമഠിലേക്ക് കൊണ്ടുവന്നു.കരസേനയുടെ 600 അംഗങ്ങളാണ് ദുരന്തമേഖലയില്‍ എത്തിയിട്ടുള്ളത്. ഹെലികോപ്റ്റര്‍ ഉള്‍പ്പടേയുള്ള സന്നാഹങ്ങളുമായാണ് പരിശോധന നടത്തുന്നത്.












Click it and Unblock the Notifications