സിൽക്യാര രക്ഷാപ്രവർത്തനം; ഒരേ സമയം രണ്ടിടത്ത് ഡ്രില്ലിംഗ്, 5 മീറ്ററുകൾ മാത്രം അകലെ തൊഴിലാളികൾ...
ഉത്തരാഖണ്ഡ്: ഉത്തരകാശിയിലെ സിൽക്യാര തുരങ്കത്തിനുള്ളിൽ കുടുങ്ങിയ തൊഴിലാളികളെ പുറത്തെടുക്കാനുള്ള രക്ഷാപ്രവർത്തനം ഇന്നും പുരോഗമിക്കുകയാണ്. അവശിഷ്‌ടങ്ങൾക്കിടയിലൂടെ മാനുവൽ ഡ്രില്ലിംഗ് നടത്താൻ ശേഷിയുള്ള വിദഗ്‌ധരെ ഇവിടേക്ക് എത്തിച്ചിരുന്നു. ഇവരാണ് ഇപ്പോൾ ഡ്രില്ലിംഗിന് നേതൃത്വം നൽകുന്നത്. കേവലം അഞ്ച് മീറ്ററുകൾ മാത്രമാണ് കുടുങ്ങി കിടക്കുന്ന തൊഴിലാളികളിലേക്കുള്ള ദൂരമെന്നാണ് റിപ്പോർട്ടുകൾ.
നേരത്തെ ഓഗര്‍ മെഷീന്റെ ബ്ലേഡുകള്‍ പൈപ്പുകള്‍ക്കിടയില്‍ കുടുങ്ങിയതാണ് രക്ഷാപ്രവര്‍ത്തനം തടസപ്പെടാന്‍ കാരണം. തുരങ്കം തകര്‍ന്നപ്പോഴുണ്ടായ അവശിഷ്ടങ്ങൾ നീക്കം ചെയ്തിരുന്നത് ഈ ഓഗര്‍ മെഷീനായിരുന്നു. എന്നാല്‍ ഇവ ഇനി ഉപയോഗിക്കില്ലെന്ന് രക്ഷാപ്രവര്‍ത്തകര്‍ തന്നെ വ്യക്തമാക്കിയിരുന്നു.
എത്രയും പെട്ടെന്ന് തന്നെ തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള ശ്രമങ്ങളാണ് ഇവിടെ നടന്നുകൊണ്ടിരിക്കുന്നത്.

അതേസമയം തന്നെ മറ്റൊരു ഭാഗത്ത് തുരങ്കത്തിന് മുകളിൽ നിന്ന് നടത്തുന്ന ഡ്രില്ലിംഗ് 42 മീറ്റർ ആഴത്തിൽ എത്തിയിട്ടുണ്ട്. ആകെ 86 മീറ്ററുകളാണ് ഇവിടെ കുഴിക്കേണ്ടതെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഇത് വഴി തുരങ്കത്തിന്റെ മുകളിലൂടെ രണ്ട് ദിവസത്തിനുള്ളിൽ ഒരു മീറ്റർ വീതിയുള്ള ഈ ദ്വാരത്തിലൂടെ തൊഴിലാളികളെ പുറത്തെടുക്കാൻ കഴിയുമെന്നാണ് രക്ഷാപ്രവർത്തകർ പ്രതീക്ഷിക്കുന്നത്.
പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി പികെ മിശ്ര, ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല, ഉത്തരാഖണ്ഡ് ചീഫ് സെക്രട്ടറി എസ്എസ് സന്ധു എന്നിവർ കഴിഞ്ഞ ദിവസം സിൽക്യാര സന്ദർശിച്ച് രക്ഷാപ്രവർത്തനങ്ങളുടെ അവലോകനം നടത്തിയിരുന്നു. കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളോട് പികെ മിശ്ര സംസാരിച്ചു. ക്ഷമയോടെ ഇരിക്കണമെന്നും, ഒന്നിലധികം ടീമുകൾ അവരുടെ രക്ഷാപ്രവർത്തനത്തിനായി ഇടപെടുന്നുണ്ടെന്നും അദ്ദേഹം അവരെ അറിയിച്ചു.
ഉത്തരകാശിയിൽ അടുത്ത 24 മുതൽ 48 മണിക്കൂറുകൾ വരെ നേരിയ മഴയ്ക്ക് സാധ്യത ഉള്ളതിനാൽ കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ടെന്ന് ദേശീയ ദുരന്ത നിവാരണ അതോറിറ്റി (എൻഡിഎംഎ) അംഗം ലഫ്റ്റനന്റ് ജനറൽ (റിട്ട) സയ്യിദ് അത്താ ഹസ്നൈൻ പറഞ്ഞു. എന്നാൽ, മഴ മൂലം രക്ഷാപ്രവർത്തനം തടസ്സപ്പെടാൻ ഇടയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കുടുങ്ങിയ തൊഴിലാളികൾക്ക് ടൂത്ത് പേസ്‌റ്റ്, ബ്രഷുകൾ, ടവലുകൾ, വസ്ത്രങ്ങൾ, അടിവസ്ത്രങ്ങൾ എന്നിവ നൽകുന്നുണ്ടെന്ന് ഒരു ഉദ്യോഗസ്ഥൻ പിടിഐയോട് അറിയിച്ചു. അവരുടെ മാനസികാരോഗ്യം സംരക്ഷിക്കാനും, വിഷാദരോഗം ഉണ്ടാകുന്നത് തടയാനും സിനിമകളും വീഡിയോ ഗെയിമുകളും അടങ്ങിയ മൊബൈൽ ഫോണുകൾ അവർക്ക് നൽകിയിട്ടുമുണ്ട്.












Click it and Unblock the Notifications