അധ്യക്ഷ സ്ഥാനം രാജിവെച്ച രാഹുൽ ഗാന്ധി എത്തിയത് സിനിമാ തീയേറ്ററിൽ; ആർട്ടിക്കിൾ 15 കാണാൻ
ദില്ലി: കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്നുള്ള രാഹുൽ ഗാന്ധിയുടെ രാജി ഇതുവരെ പ്രവർത്തകർക്ക് അംഗീകരിക്കാൻ സാധിച്ചിട്ടില്ല. ലോക്സഭാ തിരഞ്ഞെടുപ്പിൽ പാർട്ടിക്കേറ്റ കനത്ത തിരിച്ചടിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാജി സമർപ്പിക്കുകയാണെന്നാണ് രാഹുൽ ഗാന്ധി വ്യക്തമാക്കിയത്. രാഹുൽ ഗാന്ധിയെ അനുനയിപ്പിക്കാനും സ്ഥാനമൊഴിഞ്ഞാൽ പാർട്ടി കടന്നുപോകേണ്ടി വരുന്ന പ്രതിസന്ധികൾ ബോധ്യപ്പെടുത്താനും മുതിർന്ന നേതാക്കളടക്കം ശ്രമം നടത്തിയെങ്കിലും രാഹുൽ വഴങ്ങിയില്ല.
Read More: സാമൂഹ്യ, സാംസ്കാരിക, രാഷ്ട്രീയ രംഗത്തെ പ്രമുഖർ ബിജെപിയിലേക്കെന്ന് സംസ്ഥാന നേതൃത്വം; 30 ലക്ഷം ലക്ഷ്യം
ഏറെ നാളത്തെ അനിശ്ചിതത്വങ്ങൾക്കൊടുവിൽ ബുധനാഴ്ച രാഹുൽ ഗാന്ധി തന്റെ ട്വിറ്റർ അക്കൗണ്ടിൽ രാജിക്കത്ത് ട്വീറ്റ് ചെയ്തു. കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്നും രാജിവെച്ചതിന് പിന്നാലെ രാഹുൽ ഗാന്ധി പോയത് ഒരു സിനിമാ തീയേറ്ററിലേക്കാണ്. വിഐപി സുരക്ഷകളൊന്നുമില്ലാതെ ടീ ഷർട്ട് ധരിച്ച് പോപ്കോണും കഴിച്ച് തീയേറ്ററിൽ ഇരിക്കുന്ന രാഹുൽ ഗാന്ധിയുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. രാഹുൽ കണ്ട സിനിമയ്ക്കും ഉണ്ടായിരുന്നു ചില പ്രത്യകതകൾ.

ഒടുവിൽ രാജി
ലോക്സഭാ തിരഞ്ഞെടുപ്പിൽ അധികാരത്തിലേക്ക് തിരികെ എത്തുന്നത് സ്വപ്നം കണ്ടിറങ്ങിയ കോൺഗ്രസിന് പക്ഷെ 52 സീറ്റുകൾ കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. ഗാന്ധി കുടുംബത്തിന്റെ ശക്തി കേന്ദ്രമായിരുന്ന അമേഠിയിൽ പോലും തോൽവി ഏറ്റുവാങ്ങേണ്ടി വന്നതോടെയാണ് പടിയിറക്കം എന്ന കടുത്ത തീരുമാനത്തിലേക്ക് രാഹുൽ ഗാന്ധി എത്തിയത്. തിരഞ്ഞെടുപ്പ് ഫലം വന്ന ശേഷമുള്ള ആദ്യ കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിലാണ് രാഹുൽ തന്റെ രാജി ആവശ്യം ഉന്നയിച്ചത്. നേതാക്കൾ കൂട്ടത്തോടെ രാഹുലിന്റെ രാജി ആവശ്യം തളളിയെങ്കിലും തീരുമാനത്തിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാട് രാഹുൽ ഗാന്ധി ആവർത്തിച്ചു.

ഞാൻ കോൺഗ്രസ് അധ്യക്ഷനല്ല
താനിപ്പോൾ കോൺഗ്രസ് അധ്യക്ഷനല്ലെന്നും രാജിക്കത്ത് നേരത്തെ സമർപ്പിച്ചതാണെന്നും പാർലമെൻറിന് മുമ്പിൽവെച്ച് രാഹുൽ ഗാന്ധി മാധ്യമപ്രവർത്തകരോട് വ്യക്തമാക്കി. ഇതിന് പിന്നാലെ ട്വിറ്ററിലൂടെ നാല് പേജുള്ള തന്റെ രാജിക്കത്ത് രാഹുൽ ഗാന്ധി പുറത്ത് വിട്ടു. ഉത്തരവാദിത്തമുണ്ടാവുക എന്നത് പാര്‍ട്ടിയുടെ വളര്‍ച്ചയ്ക്ക് ഏറെ പ്രധാനപ്പെട്ടതാണ്. അക്കാരണത്താലാണ് ഞാന്‍ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജി വെക്കുന്നതെന്ന് രാജിക്കത്തിൽ രാഹുൽ ഗാന്ധി കുറിച്ചു..

തിയേറ്ററിൽ രാഹുൽ ഗാന്ധി
ദില്ലിയിലെ പിവിആർ ചാണക്യ തീയേറ്ററിൽ രാഹുൽ ഗാന്ധി സിനിമാ കാണാനെത്തിയപ്പോൾ ആരോ പകർത്തിയ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലാകുന്നത്. വിഐപി സുരക്ഷ ഒഴിവാക്കി ഒരു സാധാരണക്കാരാനായാണ് രാഹുൽ ഗാന്ധി തീയേറ്ററിൽ എത്തിയത്. പോപ്കോൺ കഴിച്ച് അടുത്തിരിക്കുന്നയാളോട് സംസാരിച്ചാണ് രാഹുൽ സിനിമ ആസ്വദിച്ചത്. രാഹുൽ ഗാന്ധി ഒപ്പമിരിക്കുന്നവർക്ക് കൈകൊടുക്കുന്നതും വിശേഷങ്ങൾ തിരക്കുന്നതും വീഡിയോയിൽ കാണാം.

ആർട്ടിക്കിൾ 15
ഇന്ത്യൻ ജാതി വ്യവസ്ഥയുടെയും അത് സാധാരണക്കാരുടെ ജീവിതങ്ങളെ എങ്ങനെ ബാധിക്കുകയും ചെയ്യുന്നുവെന്ന കഥ പറയുന്ന ചിത്രമാണ് ആർട്ടിക്കിൾ 15. ആയുഷ്മാൻ ഖുറാനയാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. മികച്ച പ്രതികരണം നേടിയാണ് ചിത്രം തീയേറ്ററുകളിൽ പ്രദർശനം തുടരുന്നത്. മുൽക്ക് എന്ന ചിത്രത്തിന് ശേഷം അനുഭവ് സിൻഹ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ചിത്രം ബ്രാഹ്മണ സമൂഹത്തെ മനപ്പൂർവ്വം അപമാനിക്കുന്നതാണെന്ന് ആരോപിച്ച് ഉത്തർപ്രദേശിലെ ബ്രാഹ്മണ സംഘടനകൾ രംഗത്ത് വന്നിരുന്നു.
ഇനി ആര്?
ഊർജ്ജസ്വലനായ യുവ നേതാവിനെ വേണം നേതൃസ്ഥാനത്തേയ്ക്ക് കൊണ്ടുവരേണ്ടതെന്ന അഭിപ്രായം ഉയരുന്നുണ്ട്. ഗാന്ധി കുടുംബത്തിന് പുറത്ത് നിന്നൊരാൾ വേണം അധ്യക്ഷ സ്ഥാനത്തേയ്ക്ക് എത്തേണ്ടതെന്നാണ് രാഹുൽ ഗാന്ധിയുടെ നിലപാട്. മോത്തിലാൽ വോറ ഇടക്കാല പ്രസിഡന്റായി ചുമതലയേൽക്കുമെന്നാണ് റിപ്പോർട്ട്.












Click it and Unblock the Notifications