കോൺഗ്രസിനെ വെട്ടിലാക്കി സുമലതയുടെ അത്താഴവിരുന്നിലെ ദൃശ്യങ്ങൾ, പൊട്ടിത്തെറിച്ച് കുമാരസ്വാമി
ബെംഗളൂരു: ലോക്സഭാ തിരഞ്ഞെടുപ്പുകൾക്കൊപ്പം കർണാടക നിയമസഭയിലും അധികാരം നേടിയെടുക്കാമെന്ന ആത്മവിശ്വാസത്തിലാണ് ബിജെപി. നിയമസഭാ തിരഞ്ഞടുപ്പ് ഫലം വന്നതിന് പിന്നാലെ ജെഡിഎസും കോൺഗ്രസും കൈകൊടുത്തതോടെയാണ് ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപിക്ക് സംസ്ഥാനത്ത് ഭരണം നഷ്ടമായത്.
അധികാരത്തിലെത്തിയത് മുതൽ ജെഡിഎസ്-കോൺഗ്രസ് നേതാക്കൾ തമ്മിലുള്ള ഭിന്നത സർക്കാരിനെ പ്രതിരോധത്തിലാക്കിയിരുന്നു. ഏററവും ഒടുവിലായി മാണ്ഡ്യയിൽ സുമലതയുടെ സ്ഥാനാർത്ഥിത്വമാണ് സഖ്യത്തെ ഉലച്ചത്. മാണ്ഡ്യയിലെ ജെഡിഎസ് സ്ഥാനാർത്ഥിയും കുമാരസ്വാമിയുടെ മകനുമായ നിഖിലിനെ പരാജയപ്പെടുത്താൻ കോൺഗ്രസ് ശ്രമിക്കുന്നുവെന്ന കുമാരസ്വാമിയുടെ ആരോപണത്തെ സാധൂകരിക്കുന്ന ഒരു വീഡിയോ ആണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. ഇതോടെ കുമാരസ്വാമി കൂടുതൽ കടുത്ത നടപടികളിലേക്ക് നീങ്ങുമെന്നാണ് റിപ്പോർട്ടുകൾ.

മാണ്ഡ്യയെ ചൊല്ലി
കോൺഗ്രസ് നേതാവും മാണ്ഡ്യയിലെ എംപിയുമായിരുന്ന അംബരീഷിന്റെ മരണശേഷമാണ് സുമലത മാണ്ഡ്യയിൽ സ്ഥാനാർത്ഥിയാകണമെന്ന ആവശ്യം പാർട്ടിക്കുള്ളിൽ ഉയർന്നത്. മത്സരിച്ചാൽ അത് മാണ്ഡ്യയിൽ നിന്ന് മാത്രമാകുമെന്ന സുമലതയുടെ നിബന്ധന കോൺഗ്രസ് നേതൃത്വം തുടക്കത്തിൽ അംഗീകരിക്കുകയും ചെയ്തിരുന്നു.

ഉടക്കി ജെഡിഎസ്
എന്നാൽ സിറ്റിംഗ് സീറ്റായ മാണ്ഡ്യ വിട്ടു നൽകാനാവില്ലെന്ന് ജെഡിഎസ് നിലപാടെടുത്തതോടെ കോൺഗ്രസ് വെട്ടിലായി. സുമലതയ്ക്ക് മറ്റൊരു സീറ്റ് നൽകാമെന്ന നിർദ്ദേശം മുന്നോട്ട് വച്ചെങ്കിലും അവർ വഴങ്ങിയില്ല. ഒടുവിൽ സഖ്യം തകരുമെന്ന സ്ഥിതിയിലെത്തിയതോടെ സുമലതയെ സ്ഥാനാർത്ഥിയാക്കാനാവില്ലെന്ന് കോൺഗ്രസ് വ്യക്തമാക്കി. പകരം കുമാരസ്വാമിയുടെ മകനും ചലച്ചിത്ര താരവുമായ നിഖിൽ കുമാരസ്വാമി കോൺഗ്രസ് പിന്തുണയോടെ മാണ്ഡ്യയിൽ സ്ഥാനാർത്ഥിയായി

സ്വതന്ത്ര്യയായി സുമലത
മാണ്ഡ്യയിൽ സ്വതന്ത്ര്യ സ്ഥാനാർത്ഥിയായി മത്സരത്തിനിറങ്ങിയാണ് സുമലത തിരിച്ചടിച്ചത്. മണ്ഡലത്തിൽ വർഷങ്ങളായി തുടരുന്ന ജെഡിഎസ്-കോൺഗ്രസ് പോര് സുമലതയ്ക്ക് ഗുണം ചെയ്തു. പ്രാദേശിക കോൺഗ്രസ് നേതാക്കളുടെ പിന്തുണ സുമലതയ്ക്ക് ലഭിച്ചു. അംബരീഷിന്റെ മരണത്തെ തുടർന്നുണ്ടായ സഹതാപ തരംഗവും ഗുണം ചെയ്യുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ബിജെപി പിന്തുണ
ബിജെപിയുടെ പിന്തുണയും സുമലതയ്ക്കുണ്ട്. ഇതോടെ നിഖിലിനെ തോൽപ്പിക്കാൻ കോൺഗ്രസ് ശ്രമം നടത്തുകയാണെന്നാരോപിച്ച് കുമാരസ്വാമി പൊട്ടിത്തെറിച്ചു. സുമലതയുടെ നാമനിർദ്ദേശ പത്രികാ സമർപ്പണ റാലിയിൽ ആയിരക്കണക്കിന് കോൺഗ്രസ് പ്രവർത്തകർ പങ്കെടുത്തതോടെ കോൺഗ്രസ് നേതൃത്വവും വെട്ടിലായി.

രഹസ്യ പിന്തുണ
കുമാരസ്വാമിയുടെ ആരോപണം സാധൂകരിക്കുന്ന ചില തെളിവുകളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. സംസ്ഥാനത്തെ പ്രമുഖ കോൺഗ്രസ് നേതാക്കൾ സുമലതയ്ക്കൊപ്പം അത്താഴ വിരുന്നിൽ പങ്കെടുക്കുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.

പ്രമുഖ നേതാക്കൾ
ബെംഗളൂരുവിലെ സ്വകാര്യ ഹോട്ടലിൽ നടന്ന അത്താഴ വിരുന്നിൽ മുൻ മന്ത്രിമാരായ ചെലുവരായ സ്വാമി, പിഎം നരേന്ദ്ര സ്വാമി, മുൻ എംഎൽഎ എച്ച് സി ബാലകൃഷ്ണ, രവി ഗനിക, മാലവല്ലി ശിവണ്ണ തുടങ്ങിയ നേതാക്കളാണ് പങ്കെടുത്തത്. നേതാക്കളുടെ നടപടി ജെഡിഎസ് നേതൃത്വത്തെയും ഞെട്ടിച്ചിരിക്കുകയാണ്. കർണാടകയുടെ ചുമതലയുള്ള മുതിർന്ന നേതാവ് കെ സിവേണുഗോപാലുമായി കുമാരസ്വാമി സംസാരിച്ചെന്നാണ് റിപ്പോർട്ടുകൾ.

നടപടിയെടുക്കണം
വിമത നേതാക്കൾക്കെതിരെ ഹൈക്കമാൻഡ് നടപടിയെടുക്കണമെന്ന ആവശ്യവും കുമാരസ്വാമി മുന്നോട്ട് വെച്ചിട്ടുണ്ട്. നിഖിലിനെതിരെ ഇവർ തിരഞ്ഞെടുപ്പിൽ പ്രവർത്തിച്ചിട്ടുണ്ടെന്ന സൂചനയാണ് ഈ ദൃശ്യങ്ങളെന്നാണ് കുമാരസ്വാമി പറയുന്നത്. മാണ്ഡ്യയിൽ നിഖിൽ പരാജയപ്പെടുമെന്നാണ് വിലയിരുത്തലുകൾ.

എന്തിന് നടപടി
അതേ സമയം കോൺഗ്രസ് നേതാക്കൾ പാർട്ടി വിരുദ്ധ നടപടി ചെയ്തതിന് തെളിവില്ലാത്തതിനാൽ നടപടിയെടുക്കാനാകില്ലെന്ന നിലപാടിലാണ് കർണാടക കോൺഗ്രസ് അധ്യക്ഷൻ ദിനേശ് ഗുണ്ടുറാവു. സുമലതയ്ക്കൊപ്പം ഒരുമിച്ചിരുന്നു ഭക്ഷണം കഴിച്ചുവെന്നത് കൊണ്ട് നടപടിയെടുക്കാനാകില്ല. സംഭവത്തിൽ അന്വേഷണം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

തിരിച്ചടിച്ച് അധ്യക്ഷൻ
അതേ സമയം ജെഡിഎസിൻറെ ആരോപണങ്ങളെ അതേ നാണയത്തിൽ ദിനേശ് ഗുണ്ടുറാവു തിരിച്ചടിച്ചു. മൈസുരുവിലും കോലാറും കോൺഗ്രസ് സ്ഥാനാർത്ഥിയെ ജെഡിഎസ് പിന്തുണച്ചില്ല. മൈസൂരിൽ ബിജെപി സ്ഥാനാർത്ഥിയെ പിന്തുണയ്ക്കുമെന്ന് പറഞ്ഞ ജെഡിഎസ് മന്ത്രി ജിടി ദേവഗൗഡയ്ക്കെതിരെ എന്ത് നടപടിയാണ് എടുത്തതെന്നും അദ്ദേഹം ചോദിച്ചു. തിരഞ്ഞെടുപ്പ് ഫലം വരുന്നത് വരെ ആർക്കുമെതിരെ നടപടി വേണ്ടെന്നാണ് സിദ്ധരാമയ്യയുടെ നിർദ്ദേശമെന്നാണ് റിപ്പോർട്ട്.
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ












Click it and Unblock the Notifications