ബിജെപിക്ക് എട്ടിന്റെ പണി?;വിമതർ കോൺഗ്രസിലേക്ക് മടങ്ങും?മുഖ്യമന്ത്രിയെ കണ്ട് വിജയ് ബഹുഗുണ
ദില്ലി; 2017 ലെ കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ 70 അംഗ സഭയിൽ 57 സീറ്റുകൾ നേടിയായിരുന്നു ഉത്തരാഖണ്ഡ് ഭരണം ബി ജെ പി പിടിച്ചെടുത്തത് . കോൺഗ്രസിന് ലഭിച്ചതാകട്ടെ വെറും 32 സീറ്റുകളാണ്. ബി ജെ പിയും കോൺഗ്രസും മാറി മാറി ഭരിക്കുന്ന സംസ്ഥാനത്ത് ഇത്തവണ പതിവുകൾ തെറ്റിച്ച് തുടർ ഭരണം നേടുമെന്നാണ് ബി ജെ പി അവകാശവാദം. എന്നാൽ കാര്യങ്ങൾ ബി ജെ പിക്ക് അത്ര അനുകൂലമല്ലെന്ന സൂചനയാണ് പുറത്തുവരുന്നത്. ആഭ്യന്തര തർക്കങ്ങൾ ബിജെപിക്ക് വലിയ പ്രതിസന്ധി തീർക്കുന്നുണ്ട്. ഉൾപ്പാർട്ടി തർക്കങ്ങളെ തുടർന്ന് മൂന്ന് തവണയാണ് മുഖ്യമന്ത്രിയെ മാറ്റി നിയമിച്ചത്.മാത്രമല്ല പാർട്ടിയിൽ നിന്നുള്ള ചില പ്രമുഖർ ഉൾപ്പെടെ കോൺഗ്രസിലേക്ക് ചേക്കേറിയതും നേതൃത്വത്തെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.

2016 ൽ കോൺഗ്രസിൽ നിന്നും ബിജെപയിലെത്തിയ ഉത്തരാഖണ്ഡ് ഗതാഗത മന്ത്രി യശ്പാൽ ആര്യയും മകൻ സഞ്ജീവ് ആര്യയുമായിരുന്നു അടുത്തിടെ ബി ജെ പി വിട്ട് കോൺഗ്രസിൽ ചേക്കേറിയത്. ഇപ്പോഴിതാ കോൺഗ്രസ് വിട്ട് ബി ജെ പിയിൽ എത്തിയ മുൻ മുഖ്യമന്ത്രിയും മുതിർന്ന നേതാവുമായ വിജയ് ബഹുഗുണയുടെ നീക്കങ്ങളാണ് പുതിയ അഭ്യൂഹങ്ങൾക്ക് കാരണമായിരിക്കുന്നത്. വിമതർ കൂട്ടത്തോടെ കോൺഗ്രസിലേക്ക് മടങ്ങുമോയെന്നതാണ് പുതിയ അഭ്യൂഹം.

2016 ലെ ബജറ്റ് അവതരണ വേളയിലായിരുന്നു ഹരീഷ് റാവത്ത് സർക്കാരിനെ പ്രതിസന്ധിയിലാക്കി മുൻ മുഖ്യമന്ത്രി വിജയ് ബഹുഗുണ അടക്കമുള്ള 9 എം എൽ എമാർ പാർട്ടിക്ക് പാലം വലിച്ച് ബി ജെ പി ക്യാമ്പിൽ എത്തിയത്. ഇവരിൽ ഒരാളായ യശ്പാൽ ആര്യ കോൺഗ്രസിലേക്ക് തിരിച്ചെത്തി. ഇനിയും കൂടുതൽ നേതാക്കൾ കോൺഗ്രസിലേക്ക് എത്തുമെന്നാണ് പാർട്ടി വൃത്തങ്ങൾ ആവർത്തിക്കുന്നതിനിടെയാണ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ദാമിയുമായി വിജയ് ബഹുഗുണയുടെ കൂടിക്കാഴ്ച.

2016 ൽ കോൺഗ്രസിൽ നിന്നും എത്തിയ നേതാക്കളിൽ പലരും പാർട്ടിയിൽ തങ്ങൾക്ക് അർഹമായ പരിഗണന ലഭിക്കുന്നില്ലെന്ന നിലപാടിലാണ്. ഇതിനിടയിലാണ് കൂടിക്കാഴ്ച എന്നതും ശ്രദ്ധേയമാണ്.കാബിനറ്റ് മന്ത്രി ഹരക് സിംഗ് റാവത്തുമായും കോൺഗ്രസ് പാർട്ടി പശ്ചാത്തലമുള്ള ബിജെപി നേതാക്കളുമായുമുള്ള ബഹുഗുണയുടെ കൂടിക്കാഴ്ച ബി ജെ പിയിൽ കാര്യങ്ങൾ അത്ര പന്തിയല്ലെന്നാണ് വ്യക്തമാക്കുന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്.

കോൺഗ്രസ് വിട്ട് ബിജെപിയിലെത്തിയ വിമത നേതാക്കളായ ഉമേഷ് ശർമ്മ കൗ, ഹരക് സിംഗ് എന്നീ നേതാക്കൾ കോൺഗ്രസ് അനുകൂല നിലപാടുകൾ അടുത്തിടെ പ്രകടിപ്പിച്ചിരുന്നു.മാത്രമല്ല പ്രതിപക്ഷ നേതാവ് പ്രീതം സിംഗുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. ഇതോടെ ഇരുവരും കോൺഗ്രസിലേക്ക് മടങ്ങിയേക്കുമെന്നുള്ള അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു.

ഈ സാഹചര്യത്തിലാണ് നേതാക്കളെ ബി ജെ പിയിൽ പിടിച്ച് നിർത്തുന്നതിനായി ബഹുഗുണയെ നേതൃത്വം ചുമതലപ്പെടുത്തിയിരിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ. അതേസമയം ബിജെപിയിൽ നിന്ന് കൂടുതൽ നേതാക്കൾ കോൺഗ്രസിലേക്ക് ചേക്കേറാൻ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് ഹരീഷ് റാവത്ത് കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.

പാർട്ടി വിട്ട പലരും കോൺഗ്രസിലേക്ക് മടങ്ങി വരാൻ തയ്യാറാണെന്ന് അറിയിച്ചിട്ടുണ്ട്. ബിജെപിയിൽ നിന്നും ചിലർ കോൺഗ്രസിൽ ചേരാൻ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ബിജെപിയിൽ കാര്യങ്ങൾ അത്ര പന്തിയല്ല. അതേസമയം പാർട്ടിയിൽ ചേരാനൊരുങ്ങുന്ന എല്ലാവരേയും കോൺഗ്രസ് സ്വീകരിക്കില്ല. അർഹതയുള്ളവർക്ക് മാത്രമേ അവസരം നൽകൂവെന്നും മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഹരീഷ് റാവത്ത് പറഞ്ഞു.












Click it and Unblock the Notifications