കെജ്രിവാൾ മാത്രമല്ല, ട്രംപിന്റെ പരിപാടിയിൽ ഇടമില്ലാത്തവരിൽ ഗുജറാത്ത് മുഖ്യമന്ത്രിയും യുപി മുഖ്യനും!
ദില്ലി: അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ സന്ദര്‍ശനം വിവാദങ്ങളില്‍ മുങ്ങിയാണ്. ഗുജറാത്തില്‍ ചേരികള്‍ മതില്‍ കെട്ടി തിരിച്ചതും നൂറ് കോടി സര്‍ക്കാര്‍ ചിലവാക്കുന്നതും വിവാദത്തിലായിട്ടുണ്ട്. മാത്രമല്ല ട്രംപിന്റെ ഭാര്യ മെലാനിയ ട്രംപിന്റെ ദില്ലി സ്‌കൂള്‍ സന്ദര്‍ശന പരിപാടിയില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും ഒഴിവാക്കപ്പെട്ടതും വിവാദത്തിലായി.
എന്നാല്‍ ദില്ലി മുഖ്യമന്ത്രി മാത്രമല്ല ട്രംപ് സന്ദര്‍ശനം നടത്തുന്ന മറ്റ് രണ്ട് സംസ്ഥാനങ്ങളിലേയും മുഖ്യമന്ത്രിമാര്‍ക്കും പരിപാടിയില്‍ കാര്യമായി റോളില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. ഗുജറാത്തിലും ഉത്തര്‍ പ്രദേശിലുമാണ് ട്രംപിന്റെ പരിപാടികള്‍.
ഉത്തര്‍ പ്രദേശിലെ അഹമ്മദാബാദിലാണ് ട്രംപും സംഘവും വിമാനമിറങ്ങുക. ഇവിടെ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം റോഡ് ഷോയില്‍ പങ്കെടുക്കും. എന്നാല്‍ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയെ ഈ പരിപാടിയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. മൂന്ന് കിലോമീറ്ററാണ് റോഡ് ഷോ നടത്തുക. ശേഷം മോദിക്കൊപ്പം ട്രംപ് മോത്തേറ ക്രിക്കറ്റ് സ്‌റ്റേഡിയം ഉദ്ഘാടനം ചെയ്യും.
ട്രംപ് അഹമ്മദാബാദിലുളള ഗാന്ധിജിയുടെ സബര്‍മതി ആശ്രമം സന്ദര്‍ശിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ സബര്‍മതി ട്രംപിന്റെ പരിപാടികളുടെ പട്ടികയില്‍ നിന്നും ഒഴിവാക്കപ്പെട്ടതായാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ഗുജറാത്തില്‍ നിന്നും ദില്ലിയിലെത്തുന്ന ട്രംപ് ആഗ്രയിലെ താജ്മഹല്‍ സന്ദര്‍ശിക്കും. ഈ പരിപാടിയിലേക്ക് ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രിയായ യോഗി ആദിത്യനാഥിനും ക്ഷണമില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.