കര്‍ണാടകയില്‍ കോണ്‍ഗ്രസ് റാലിയില്‍ ലീഗിന്‍റെ പതാക! പാക്കിസ്ഥാന്‍റെ പതാകയെന്ന് വ്യാജപ്രചാരണം
കർണ്ണാടക നാളെ വിധിയെഴുതാനിരിക്കെ വ്യാജ ഫോട്ടോകളും വീഡിയോകളുമായി സോഷ്യൽ മീഡിയിൽ പ്രചാരണം ശക്തം. നോർത്ത് ബെൽഗാമിൽ നടന്ന കോൺഗ്രസ് റാലിയിൽ പാക്കിസ്ഥാന്റെ പതാക ഉയർത്തിയെന്നാണ് ഒടുവിലത്തെ വ്യാജ പ്രചാരണം.
പച്ച നിറവും ചന്ദ്രക്കലയുമുള്ള പതാക പാക്കിസ്ഥാന്‍റേത് ആണെന്നാണ് വീഡിയോ സഹിതം സംഘപരിവാർ അടുപ്പമുള്ള സോഷ്യൽ മീഡീയ അക്കൗണ്ടിലൂടെ പ്രചരിക്കുന്നത്. നിമിഷനേരങ്ങൾ കൊണ്ടുതന്നെ നിരവധിപേരാണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്.
വ്യാജപ്രചാരണം
കഴിഞ്ഞ ദിവസം തമിഴ്‌നാട്ടിൽ ട്രെയിൻ തടഞ്ഞ് മുസ്ലീങ്ങൾ ജുമുഅ നമസ്‌കാരം നടത്തിയെന്നും ട്രെയിനിലുണ്ടായിരുന്ന കുട്ടികൾക്ക് നീറ്റ് പരീക്ഷെ എഴുതാൻ കഴിഞ്ഞില്ലെന്ന തരത്തിൽ ഫോട്ടോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. കഴിഞ്ഞ വർഷം റമദാനിൽ ന്യൂഡൽഹി റെയിൽവേ സ്റ്റേഷനോട് ചേർന്നുള്ള പള്ളിയിലെ ജുമുഅ നമസ്‌കാരത്തിന്റെ ഫോട്ടോയാണ് ഇതിനായി ഉപയോഗപ്പെടുത്തിയത്. ടൈംസ് ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ച ഫോട്ടോയായിരുന്നു അത്.
പതാക മുസ്ലീം ലീഗിന്റേത്
ബെൽഗാമിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഉപയോഗിച്ച മുസ്ലീം ലീഗിന്റെ കൊടിയാണ് പാക്കിസ്ഥാന്റെ കൊടിയെന്ന തരത്തിൽ പ്രചാരം നടത്തിയത്. പാക്കിസ്ഥാന്‍റെ കൊടി പച്ച,വെള്ള നിറങ്ങളുണ്ടെങ്കിൽ ലീഗിന്റെ കൊടിയിൽ പച്ചക്കളർ മാത്രമാണുള്ളത്. രണ്ട് പതാകകളിലും ചന്ദ്രക്കലയും നക്ഷത്രവുമുണ്ടെന്നതാണ് സാമ്യം. എന്നാൽ രണ്ടിലും ഇവയുടെ സ്ഥാനങ്ങൾ തീർത്തും വ്യത്യസ്ത നിലയിലാണ്.
ലീഗ് നേതാക്കള്‍
യുപിഎയിലെ സഖ്യകക്ഷിയാണ് മുസ്ലീം ലീഗ്. ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി കഴിഞ്ഞ ദിവസം കർണ്ണാടകയിലെത്തി പ്രചാരണ രംഗത്തിറങ്ങിയിരുന്നു. കർണ്ണാടകയിൽ മുസ്ലീം ലീഗിന് വലിയ സ്വാധീനമില്ലെങ്കിലും പ്രചാരണ രംഗത്തുണ്ട്. ഇതിന്റെ ഭാഗമായി കേരളത്തിൽ നിന്നുള്ള നേതാക്കളടക്കം കർണ്ണാടകയിലെത്തിയിട്ടുണ്ട്.
ലക്ഷ്യം വർഗീയ ധ്രുവീകരണം
തിരഞ്ഞെടുപ്പിനോട് തൊട്ടുചേർന്നുള്ള ദിവസങ്ങളിൽ പുറത്തുവിട്ട വ്യാജപ്രചാരണത്തിന്റെ ലക്ഷ്യം വർഗീയ ധ്രുവീകരണത്തിലൂടെയുള്ള വോട്ട് ചോർത്തലാണെന്ന വിമർശനം രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. ബിജെപിയുടെ സ്ഥിരം വോട്ടുബാങ്കുകളായിരുന്ന ചില സാമുദായിക സംഘടനകൾ ഇത്തവണ കോൺഗ്രസിനാണ് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തിൽ ബിജെപിയുടെ പ്രകടന പത്രികയിൽ സമ്പൂർണ്ണ ബീഫ് നിരോധനമടക്കം ഉൾപ്പെടുത്തിയിട്ടുണ്ട്.
കർണ്ണാടക നാളെ വിധിയെഴുതും
സമീപകാലത്ത് കന്നഡ മണ്ണ് കണ്ടിട്ടില്ലാത്ത വിധത്തലുള്ള പ്രചാരണങ്ങളാണ് ഇത്തവണ അരങ്ങേറിയത്. കോൺഗ്രസിനായി കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയും ബിജെപിക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ക്യാമ്പ് ചെയ്തു പ്രചാരണങ്ങൾ നടത്തി. കേന്ദ്രഭരണം നിലനിർത്താൻ ബിജെപിക്കും തിരിച്ചുപിടിക്കാൻ കോൺഗ്രസിനും കർണ്ണാടകയിലെ ജയം വഴിയൊരുക്കുമെന്ന വിലയിരുത്തലാണ് ഇത്തവണത്തെ പോര് കനപ്പിച്ചത്. ആരോപണ പ്രത്യാരോപണങ്ങൾക്കൊപ്പം വലിയ രീതിയിലുള്ള സോഷ്യൽ മീഡിയ വഴിയുള്ള വ്യാജപ്രചാരണങ്ങൾക്കും കർണ്ണാടക സാക്ഷിയായി. വോട്ടർമാർ നാളെ വോട്ടിംഗ് ബൂത്തിലെത്തുമ്പോൾ സർവേകളിലെ പ്രവചനങ്ങൾ യാഥാർത്ഥ്യമാവുമെന്ന ആത്മവിശ്വാസത്തിലാണ് കോൺഗ്രസെങ്കിൽ ദക്ഷിണേന്ത്യയിൽ ആദ്യമായി താമര വിരിഞ്ഞ മണ്ണ് കൈവിടില്ലെന്ന പ്രതീക്ഷയിലാണ് ബിജെപി.