നിങ്ങളുടെ മാറിടങ്ങള്‍ ഒറിജിനലാണോ? സ്കൂളില്‍ അഭിമുഖത്തിന് എത്തിയ ഒരു അധ്യാപികയ്ക്ക് നേരിടേണ്ടി വന്നത്
Recommended Video
ജിയോഗ്രഫിയിലും ഇംഗ്ലീഷിലുമുള്ള ബിരുദാനന്ദര ബിരുദവും ബിഎഡും മാത്രം മതി തനിക്ക് അധ്യാപികയാവാനുള്ള യോഗ്യത എന്നായിരുന്നു മുപ്പതുകാരിയായ സുചിത്ര ഡേ (30)യുടെ വിചാരം. അതുകൊണ്ട് തന്നെ അധ്യാപിക തസ്തികയിലേക്കുള്ള അഭിമുഖത്തില്‍ അവര്‍ തന്‍റെ അക്കാദമിക് മികവിനെ അടിസ്ഥാനപ്പെടുത്തിയ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കൊടുത്തു.
എന്നാല്‍ ഇന്‍റര്‍വ്യൂ ബോര്‍ഡിന്‍റെ മുന്നിലെത്തിയ സുചിത്രയ്ക്ക് ഉണ്ടായതാകട്ടെ ഞെട്ടിപ്പിക്കുന്ന അനുഭവവും. യോഗ്യത അടിസ്ഥാനപ്പെടുത്തിയുള്ള ചോദ്യങ്ങള്‍ പ്രതീക്ഷിച്ച സുചിത്രയോട് ഇന്‍റര്‍വ്യൂ ബോര്‍ഡ് ചോദിച്ചത് നിന്‍റെ മാറിടങ്ങള്‍ ഒറിജിനലാണോയെന്നായിരുന്നു. തീര്‍ന്നില്ല പ്രസവിക്കാന്‍ കഴിയുമോ ഏത് തരം വസ്ത്രമാണ് ഇഷ്ടം എന്നിങ്ങനെയുള്ള ചോദ്യങ്ങളും പിന്നാലെയെത്തി.
എന്തുകൊണ്ട്
എന്തുകൊണ്ടാണ് സുചിത്ര ഇത്തരമൊരു ചോദ്യം അഭിമുഖീകരിക്കേണ്ടി വന്നത് എന്നല്ലേ? അവര്‍ ഒരു ട്രാന്‍സ്ജെന്‍റര്‍ ആയതുകൊണ്ട്. 2017 ലാണ് ഹിരണ്‍മയ് ഡേ ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയയായത്. പിന്നാലെ അവര്‍ തന്‍റെ പേര് സുചിത്ര ഡേ എന്ന് മാറ്റി. ' തന്‍റെ പത്ത് വര്‍ഷത്തെ അധ്യാപന പ്രവൃത്തി പരിചയവും അവര്‍ക്ക് ആവശ്യമേ ഉണ്ടായിരുന്നില്ല. തന്നെ നോക്കിയപ്പോള്‍ ആദ്യം അവര്‍ കണ്ടത് ആണായി മാറിയ ഒരു പെണ്ണിനെയാണ്. പിന്നാലെ എന്‍റെ ശരീരത്തിലെ മാറിടങ്ങളിലേക്കായി അവരുടെ കണ്ണ്. മറ്റൊന്നും അവരെ ബാധിച്ചതേ ഇല്ല' സുചിത്ര പറയുന്നു.
ആണിനെ പോലെ
കൊല്‍ക്കത്തയിലെ ഒരു പ്രമുഖ സ്കൂളില്‍ താന്‍ അഭിമുഖത്തിന് ചെന്നു. യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയപ്പോള്‍ അവര്‍ എന്നോട് ആവശ്യപ്പെട്ടത് ആണിനെ പോലെ വസ്ത്രം ധരിച്ച് വരാനായിരുന്നു. മറ്റൊരു സ്കൂളില്‍ എത്തിയപ്പോള്‍ അവിടുത്തെ പ്രിന്‍സിപ്പല്‍ ചോദിച്ചത് തന്‍റെ മാറിടങ്ങള്‍ ഒറിജിനലാണോയെന്നാണ്. അവിടം കൊണ്ടും ചോദ്യം തീര്‍ന്നില്ല. തനിക്ക് പ്രസവിക്കാന്‍ സാധിക്കുമോയെന്നും അദ്ദേഹത്തിന് അറിയണമായിരുന്നു. സുചിത്ര പറയുന്നു.
ട്രാന്‍സ് ജെന്‍റര്‍
എന്തുണ്ടെങ്കിലും മൂന്നാംലിംഗക്കാര്‍ മാത്രം എന്തുകൊണ്ടാണ് ഇത്തരം പീഡനങ്ങള്‍ക്ക് വിധേയരാകേണ്ടി വരുന്നതെന്ന് സുചിത്ര ചോദിക്കുന്നു. സുപ്രീം കോടതി വരെ നിര്‍ദ്ദേശിച്ചിട്ടും തങ്ങളോടുള്ള പൊതു മനസ്ഥിതിക്ക് ഒരുമാറ്റവും വന്നിട്ടില്ലെന്നും സുചിത്ര പറയുന്നു. വിദ്യാഭ്യാസ യോഗ്യതയോ മറ്റ് ഘടകങ്ങളോ ഒന്നും തന്നെ ട്രാന്‍സ്ജെന്‍ററുകളുടെ കാര്യത്തില്‍ ബാധകമേ അല്ല. തുല്യ പരിഗണന നല്‍കാന്‍ സമൂഹം ഇതുവരെ തയ്യാറായിട്ടില്ല.
പരാതി
സ്കൂളില്‍ അഭിമുഖങ്ങള്‍ക്ക് ചെല്ലുമ്പോള്‍ ഇത്തരം ചോദ്യങ്ങള്‍ അസഹ്യമായതോടെ സുചിത്ര പശ്ചിമബംഗാള്‍ മനുഷ്യാവകാശ കമ്മീഷന് ഒരു പരാതി നല്‍കി. മികച്ച വിദ്യാഭ്യാസവും ജോലി പരിചയവും ഉണ്ടായ തനിക്ക് ഇത്തരമൊരു അവസ്ഥയാണ് നേരിടേണ്ടി വരുന്നതെങ്കില്‍ വിദ്യാഭ്യാസമോ സാമ്പത്തികമോ ഇല്ലാത്ത സാധാരണക്കാരായ മൂന്നാംലിഗക്കാരുടെ അവസ്ഥ എന്താകുമെന്നും സുചിത്ര പരാതിയില്‍ ചോദിക്കുന്നു.