മമതയ്ക്ക് വീണ്ടും തിരിച്ചടി; തൃണമൂൽ എംപി സിസിർ അധികാരിയും ബിജെപിയിൽ
മമതയുടെ വിശ്വസ്തനായിരുന്ന സുവേന്ദു അധികാരിയുടെ പിതാവാണ് സിസിർ
മുതിർന്ന തൃണമൂൽ കോൺഗ്രസ് നേതാവും പാർലമെന്റ് അംഗവുമായ സിസിർ ചൗദരിയും ബിജെപിയിലേക്ക്. മമതയുടെ വിശ്വസ്തനായിരുന്ന സുവേന്ദു അധികാരിയുടെ പിതാവാണ് സിസിർ. സുവേന്ദു അധികാരി നേരത്തെ തന്നെ ബിജെപി ക്യാമ്പിലെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പിതാവിന്റെയും കൂടുമാറ്റം. സിസിർ ചൗദരി തന്നെയാണ് താൻ ബിജെപിയിൽ ചേരുന്നുവെന്ന വാർത്തകൾ സ്ഥിരീകരിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പിൽ മമത ബാനർജിക്കെതിരെ പ്രവർത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അസം നിയമസഭാ തെരഞ്ഞെടുപ്പ്, പ്രചാരണ ചിത്രങ്ങള്‍ കാണാം
സിസിർ അധികാരി എഗ്രയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പങ്കെടുക്കുന്ന റാലിയുടെ ഭാഗമാകുമെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് പാർട്ടി പ്രവേശനം സ്ഥിരീകരിച്ച് സിസിർ അധികാരി രംഗത്തെത്തിയത്. തൃണമൂൽ കോൺഗ്രസ് തന്നെയാണ് താൻ ബിജെപിയിൽ ചേരാൻ കാരണമെന്നും സിസിർ ചൗദരി പറഞ്ഞു.
"തൃണമൂൽ കോൺഗ്രസ് നേതാക്കളാണ് എന്നെ ബിജെപിയിൽ ചേരാൻ നിർബന്ധിച്ചത്. അവർക്ക് വേണ്ടത് അവർ ചെയ്യട്ടെ. എനിക്ക് സാധിക്കുന്നത് ഞാനും ചെയ്യും. എന്നെയും മകനെയും അപമാനിക്കുകയാണ്," സിസിർ അധികാരി പറഞ്ഞു.
ശനിയാഴ്ച സിസിർ അധികാരിയുടെ വീട്ടിലെത്തി മാണ്ഡവിയ അമിത് ഷായുടെ റാലിയിലേയ്ക്ക് ക്ഷണിക്കുകയായിരുന്നു. സിസിൻ അധികാരി ബിജെപിയുമായി ചർച്ച നടത്തിയെന്ന് അദ്ദേഹത്തിന്റെ മകനും തൃണമൂൽ കോൺഗ്രസ് എംപിയുമായ ദിബിയേന്ദു നേരത്തെ പറഞ്ഞിരുന്നു.
പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ നന്ദിഗ്രാമിൽ മുൻ തൃണമൂൽ കോൺഗ്രസ് നേതാവ് കൂടിയായ സുവേന്ദു അധികാരിയാണ് മത്സരിക്കുന്നത്. നന്ദിഗ്രാമിൽ നിന്ന് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ തൃണമൂൽ കോൺഗ്രസ് മേധാവി മമത ബാനർജി സ്വന്തം സീറ്റായ ഭബാനിപ്പൂരിൽ മത്സരിക്കാതെ വിട്ടുനിൽക്കുകയായിരുന്നു. നന്ദിഗ്രാമിൽ മമതാ ബാനർജിയെ 50000 വോട്ടുകൾക്ക് പരാജയപ്പെടുമെന്ന് സുവേന്ദു അധികാരി വെല്ലുവിളിച്ചിട്ടുണ്ട്. പാർട്ടിയോട് ഇടഞ്ഞ് മാസങ്ങൾക്ക് മുമ്പാണ് സുവേന്ദു അധികാരി തൃണമൂൽ വിട്ട് ബിജെപിയിൽ ചേർന്നത്.