എന്താണ് ടുക്‌ഡേ ടുക്‌ഡേ ഗ്യാംഗ്? ആരൊക്കെയാണ് അംഗങ്ങൾ? കേന്ദ്ര സർക്കാരിനെ വെട്ടിലാക്കി ചോദ്യങ്ങൾ!
ദില്ലി: അമിത് ഷാ അടക്കമുളള ബിജെപി നേതാക്കള്‍ പ്രസംഗങ്ങളിലും പ്രസ്താവനകളിലും സ്ഥിരമായി ഉപയോഗിക്കുന്ന വാക്കാണ് ടുക്‌ഡേ ടുക്‌ഡേ ഗ്യാംഗ് എന്നത്. എന്താണീ ടുക്‌ഡേ ടുക്‌ഡേ ഗ്യാംഗ്. അതിനുളള ഉത്തരം തേടി വിവരാവകാശ നിയമ പ്രകാരം ആഭ്യന്തര മന്ത്രാലയത്തിലേക്ക് അപേക്ഷ എത്തിയിരിക്കുകയാണ്.
എങ്ങനെയാണ് ടുക്‌ഡേ ടുക്‌ഡേ ഗ്യാംഗിന്റെ തുടക്കം? യുഎപിഎ പ്രകാരം എന്തുകൊണ്ട് ടുക്‌ഡേ ടുക്‌ഡേ ഗ്യാംഗിനെ നിരോധിക്കുന്നില്ല? ആരൊക്കെയാണ് ടുക്‌ഡേ ടുക്‌ഡേ ഗ്യാംഗിലെ അംഗങ്ങള്‍? എന്നിങ്ങനെയുളള ചോദ്യങ്ങള്‍ക്കാണ് വിവരാവകാശ നിയമ പ്രകാരം ഉത്തരം തേടിയിരിക്കുന്നത്.
ഇന്റലിജന്‍സിന്റെയോ മറ്റ് ഏതെങ്കിലും നിയമ ഏജന്‍സികളുടേയോ ഒരു റിപ്പോര്‍ട്ടിലും ടുക്‌ഡേ ടുക്‌ഡേ ഗ്യാംഗിനെ കുറിച്ച് പറയുന്നില്ല എന്നാണ് പേര് വെളിപ്പെടുത്താത്ത കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ ഒരു ഉദ്യോഗസ്ഥന്‍ പറയുന്നതെന്ന് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 2016ല്‍ ജവഹര്‍ലാല്‍ നെഹ്രു സര്‍വ്വകലാശാലയില്‍ ഉണ്ടായ പ്രതിഷേധത്തിന് ശേഷമാണ് ടുക്‌ഡേ ടുക്‌ഡേ ഗ്യാംഗ് എന്ന പേര് ഉപയോഗിച്ച് തുടങ്ങിയത്.
ജെഎന്‍യുവില്‍ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികള്‍ രാജ്യ വിരുദ്ധ മുദ്രാവാക്യം വിളിച്ചും എന്നാണ് ദില്ലി പോലീസ് ആരോപിച്ചത്. എന്നാല്‍ ഈ വിദ്യാര്‍ത്ഥികള്‍ ഏതെങ്കിലും ഒരു സംഘടനയുടെ പ്രവര്‍ത്തകരാണ് എന്നതിന് ഒരു തെളിവും സര്‍ക്കാരിനോ അന്വേഷണ ഏജന്‍സികള്‍ക്കോ ലഭിച്ചിട്ടില്ലെന്നും ആഭ്യന്തര മന്ത്രാലയ വൃത്തങ്ങള്‍ പറയുന്നു. ബിജെപി നേതാക്കളാണ് ജെഎന്‍യു വിദ്യാര്‍ത്ഥികളെ രാജ്യത്തെ കഷണങ്ങളാക്കാന്‍ നടക്കുന്നവര്‍ എന്ന് അര്‍ത്ഥം വരുന്ന ടുക്‌ഡേ ടുക്‌ഡേ ഗ്യാംഗ് എന്ന പേര് ഉപയോഗിച്ച് വിശേഷിപ്പിച്ചത്. ഇപ്പോള്‍ കേന്ദ്ര സര്‍ക്കാരിനേയും ബിജെപിയേയും എതിര്‍ക്കുന്ന പലര്‍ക്കും ഈ വിശേഷം ചാര്‍ത്തിക്കൊടുക്കുക പതിവാണ്.