പുലി പതുങ്ങുന്നത് ഒളിക്കാനല്ല, കുതിക്കാനാണ്... എന്താണ് പനീര്‍ശെല്‍വത്തിന്റെ ഈ ധൈര്യത്തിന് പിന്നില്‍?
ചെന്നൈ: അപ്രതീക്ഷിതമായിട്ടല്ല ഒ പനീര്‍ശെല്‍വം മൂന്നാമത്തെ വട്ടം മുഖ്യമന്ത്രിയായത്. രണ്ട് മാസത്തോളം ആശുപത്രിയില്‍ കിടന്ന് ജയലളിത മരണത്തിന് കീഴടങ്ങുമ്പോഴേ ആളുകള്‍ക്ക് അറിയാമായിരുന്നു അടുത്ത മുഖ്യമന്ത്രി ജയലളിതയുടെ വിശ്വസ്തനായ പനീര്‍ശെല്‍വം ആണെന്ന്. മുമ്പ് രണ്ട് തവണ ജയലളിതയ്ക്ക് കസേര വിടേണ്ടി വന്നപ്പോഴും ഒ പി എസ് തന്നെയായിരുന്നു മുഖ്യമന്ത്രി.
Read Also: മമ്ത മുതല്‍ സണ്ണി ലിയോണ്‍ വരെ!! സംവിധായകർ ഒപ്പം കിടക്കാന്‍ വിളിച്ച 10 നടിമാര്‍.. ഞെട്ടും... ഞെട്ടിത്തരിക്കും!!!
പനീര്‍ശെല്‍വത്തെ രാജിവെപ്പിച്ച് ജയലളിതയുടെ തോഴി ശശികല മുഖ്യമന്ത്രിയാകുന്നു എന്ന് കേട്ടതും ജനങ്ങള്‍ ഒന്നടങ്കം ഇളകി. തങ്ങള്‍ക്ക് ശശികല വേണ്ട എന്ന് അവര്‍ പറഞ്ഞു. അപ്പോഴും പനീര്‍ശെല്‍വം ഒന്നും മിണ്ടിയില്ല. രാജി നല്‍കി മാറിനിന്നു. ഒടുവില്‍ എന്തേ മിണ്ടാത്തേ എന്ന് ആളുകള്‍ ചോദിച്ച് തുടങ്ങിയപ്പോള്‍ പനീര്‍ശെല്‍വം മിണ്ടി, ഒരു ഒന്നൊന്നര മിണ്ടല്‍. പുലിമുരുകനെക്കുറിച്ച് പറഞ്ഞപോലെ, പുലി പതുങ്ങുന്നത് ഒളിക്കാനല്ല, കുതിക്കാനാണ്.. ആരാണ്, എന്താണ് പനീര്‍ശെല്‍വത്തിന്റെ ഈ കുതിപ്പിന് പിന്നില്‍...
കഠിനാധ്വാനി, പക്ഷേ സ്ഥാനമോഹിയല്ല
കഠിനാധ്വാനി എന്ന് ഒ പനീര്‍ശെല്‍വത്തെ വിശേഷിപ്പിച്ചത് മറ്റാരുമല്ല, അമ്മ ജയലളിത തന്നെയാണ്. എന്നാല്‍ സ്ഥാനമോഹിയല്ല താന്‍ എന്ന കാര്യം പനീര്‍ശെല്‍വം സ്വയം തെളിയിച്ചതാണ്. പാര്‍ട്ടി ജനറല്‍ സെക്രട്ടറി സ്ഥാനവും പിന്നാലെ മുഖ്യമന്ത്രി സ്ഥാനവും കൈപ്പിടിയിലാക്കാന്‍ ശശികല തിരക്ക് കൂട്ടിയപ്പോള്‍ ജനങ്ങള്‍ പറയട്ടെ എന്ന് പറഞ്ഞ് മാറിനില്‍ക്കുകയായിരുന്നു ഒ പനീര്‍ശെല്‍വം ചെയ്തത്.
ആരാണ് ഒ പി എസിന്റെ പിന്നില്‍
ശബ്ദകോലാഹലങ്ങള്‍ നിറഞ്ഞ തമിഴ്‌നാട് രാഷ്ട്രീയത്തില്‍ ഒരു സാത്വികന്റെ ഭാവമാണ് പനീര്‍ശെല്‍വത്തിന്. വലിയ ബഹളങ്ങളൊന്നും ഉണ്ടാക്കാത്ത, വിവാദങ്ങളില്ലാത്ത, അഴിമതിയില്ലാത്ത ഒരു സാധാരണ രാഷ്ട്രീയക്കാരന്‍. ശശികലയ്ക്കും നടരാജനും മന്നാര്‍ഗുഡി മാഫിയയ്ക്കും എതിരെ രണ്ടും കല്‍പിച്ച് ഒ പി എസ് ഇപ്പോള്‍ ഇറങ്ങണമെങ്കില്‍ ശക്തമായ എന്തെങ്കിലും പിന്നില്‍ ഉണ്ടെങ്കിലേ പറ്റൂ, അങ്ങനെ സംശയിക്കുന്നവരുണ്ട്.
ആരാണത്, ബി ജെ പിയാണോ
ജയലളിത മരിച്ചപ്പോള്‍ ഒ പനീര്‍ശെല്‍വത്തെ മുഖ്യമന്ത്രിയാക്കിയത് ബി ജെ പിയുടെ താല്‍പര്യത്തോടെയാണ്. അന്ന് ശശികലയെ കാര്യങ്ങള്‍ പറഞ്ഞ് സമ്മതിപ്പിച്ചത് ബി ജെ പി നേതാവും കേന്ദ്രമന്ത്രിയുമായ വെങ്കയ്യ നായിഡുവാണ്. ജെല്ലിക്കെട്ട് വിഷയത്തിലും കേന്ദ്രത്തില്‍ ഒ പി എസിനുള്ള പിടി ജനങ്ങള്‍ കണ്ടതാണ്. കേന്ദ്രം തങ്ങള്‍ക്ക് നല്‍കുന്ന സഹായവും പിന്തുണയും ഇപ്പോഴും പനീര്‍ശെല്‍വം എടുത്തുപറയുന്നുമുണ്ട്.
കളി കാണാന്‍ പോകുന്നേയുള്ളൂ
രാജിക്കത്ത് നല്‍കിക്കഴിഞ്ഞു പനീര്‍ശെല്‍വം. ഇപ്പോള്‍ കാവല്‍ മുഖ്യമന്ത്രിയാണ്. എന്നാല്‍ ജനങ്ങള്‍ ആവശ്യപ്പെട്ടാല്‍ രാജി പിന്‍വലിക്കും എന്ന് ഒ പി എസ് പറഞ്ഞുകഴിഞ്ഞു. ഇപ്പോള്‍ തല്‍ക്കാലം പന്ത് ജനങ്ങളുടെ കോര്‍ട്ടിലാണ്. പകരം വരുന്നത് ശശികലയാണ് എന്ന് കണ്ടാല്‍ അവര്‍ പനീര്‍ശെല്‍വത്തിന്റെ പിന്നില്‍ നില്‍ക്കും. പാര്‍ട്ടിയില്‍ എത്ര എം എല്‍ എമാരുടെ പിന്തുണയുണ്ട് എന്നതാണ് അടുത്ത ചോദ്യം. അതിലുമുണ്ട് ചില കളികള്‍.
അഥവാ പാര്‍ട്ടി കൈവിട്ടാലും
ഇനി, എ ഐ എ ഡി എം കെ എം എല്‍ എമാര്‍ പനീര്‍ശെല്‍വത്തിന് ഒപ്പം നിന്നില്ല എന്നിരിക്കട്ടെ. എന്നാല്‍ എന്ത് സംഭവിക്കും. ജയലളിതയുടെ മരുമകള്‍ ദീപ, ശശികലയ്‌ക്കെതിരെ യുദ്ധം പ്രഖ്യാപിച്ചുകഴിഞ്ഞതാണ്. വിശ്വസ്തരായ ഒരു പിടി എം എല്‍ മാര്‍ക്കൊപ്പം പനീര്‍ശെല്‍വം ദീപ ജയകുമാറിനൊപ്പം ചേര്‍ന്നാല്‍ പിടിച്ചുനില്‍ക്കാന്‍ ശശികല ക്യാംപ് പാടുപെടും. ദീപയുമായി സഹകരിക്കാനുള്ള സന്നദ്ധത മുന്നോട്ട് വെച്ച് പനീര്‍ശെല്‍വം ഒരു മുഴം മുമ്പേ എറിഞ്ഞിരിക്കുകയാണ്.
ഇമോഷണലാണ് ഒ പി എസിന്റെ കളി
അമ്മ എന്നത് തമിഴകത്തിന്റെ വികാരമാണ്, അപ്പോളോ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ രണ്ട് മാസം നമ്മളത് കണ്ടതാണ്. ആ അമ്മയുടെ ആത്മാവ് തന്നോട് സംസാരിച്ചു എന്ന് പനീര്‍ശെല്‍വം പറഞ്ഞാല്‍ അത് തള്ളിക്കളയാന്‍ തമിഴ് മക്കള്‍ക്ക് ആവില്ല. ജയലളിതയുടെ സ്മൃതിമണ്ഡപത്തില്‍ ധ്യാനമിരുന്നതിന് ശേഷം ആയിരുന്നു പനീര്‍ശെല്‍വത്തിന്റെ ശരീരഭാഷയില്‍ ഈ ഞെട്ടിക്കുന്ന മാറ്റം ഉണ്ടായത് എന്ന് കൂടി കണക്കിലെടുക്കണം.
രാജിവെക്കാന്‍ പോലും മനസുണ്ടായില്ല
തന്നെക്കൊണ്ട് നിര്‍ബന്ധിച്ച് രാജിവപ്പിക്കുകയായിരുന്നു എന്നാണ് ജയലളിതയുടെ സ്മൃതിമണ്ഡപത്തില്‍ ധ്യാനമിരുന്ന് പുറത്തേക്ക് വന്നതിന് ശേഷം പനീര്‍ശെല്‍വം പറഞ്ഞത്. ചിന്നമ്മയെ മുഖ്യമന്ത്രിയാക്കാന്‍ നിങ്ങള്‍ രാജിവെക്കണം എന്നാണ് പോലും പനീര്‍ശെല്‍വത്തിനോട് പോയസ് ഗാര്‍ഡനില്‍ വെച്ച് ശശികലയുടെ അടുപ്പക്കാര്‍ പറഞ്ഞത്. നാല്‍പത് മിനിട്ടാണ് ജയലളിതയെ അടക്കം ചെയ്ത സ്ഥലത്ത് പനീര്‍ശെല്‍വം ധ്യാന നിമഗ്നനായി ഇരുന്നത്.
ബിജെപിക്കും പനീര്‍ശെല്‍വത്തിനും അവസരം
ജയലളിതയുടെ മരണത്തിനു പിന്നാലെ തമിഴ്നാട്ടില്‍ ബി ജെ പി വേരുറപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്തുകയാണ്. ശശികലയ്ക്കെതിരെ പനീര്‍ശെല്‍വം ആരോപണങ്ങളുമായി രംഗത്തെത്തിയതിന് പിന്നില്‍ ബി ജെ പിയുടെ കളികളാണ് എന്ന് അഭ്യൂഹങ്ങളുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെയും പിന്തുണ പനീര്‍ ശെല്‍വത്തിനുണ്ടത്രെ. പനീര്‍ശെല്‍വം തന്നെ ഈ സൂചന നല്‍കിയിരുന്നു.
ഇപ്പോഴത്തെ സാധ്യതകള്‍
ഒന്നുകില്‍ പാര്‍ട്ടി എം എല്‍ മാരുടെ പിന്തുണയോടെ പനീര്‍ശെല്‍വം മുഖ്യമന്ത്രിയായി തുടരുക. അല്ലെങ്കില്‍ മറ്റുള്ളവരുടെ പിന്തുണയോടെ ഒരു ഭരണം. 40 എംഎല്‍എമാരുടെ പിന്തുണ തനിക്കുണ്ടെന്നാണ് പനീര്‍ശെല്‍വം പറയുന്നത്. എം എല്‍ എമാരില്ലെങ്കിലും ബിജെപി പനീര്‍ശെല്‍വത്തെ പിന്തുണക്കും എന്ന കാര്യം ഉറപ്പാണ്. ഡിഎംകെയും പുറത്ത് നിന്ന് പിന്തുണയ്ക്കാന്‍ സാധ്യതയുണ്ട്.