എന്തുകൊണ്ട് കുമാരസ്വാമി ബിജെപിയെ തള്ളിക്കളഞ്ഞ് കോൺഗ്രസിനൊപ്പം ചേർന്നു.. കാരണങ്ങൾ ഇവയാണ്
ബെംഗളൂരു: കര്‍ണാടക രാഷ്ട്രീയത്തില്‍ നാടകീയ രംഗങ്ങള്‍ക്കിടെയാണ് യെദ്യൂരപ്പ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത്. ബിജെപിയെ തള്ളി കോണ്‍ഗ്രസിനൊപ്പം നിന്നതിന് പിന്നിലെ രഹസ്യമാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്. കര്‍ണാടക തിരഞ്ഞെടുപ്പില്‍ ജീവന്‍ മരണ പോരാട്ടം കാഴ്ച വെച്ച പ്രാദേശിക പാര്‍ട്ടിയായ ജെഡിഎസിന് മുഖ്യമന്ത്രി പദം ലഭിക്കുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ കപ്പിനും ചുണ്ടിനുമിടയിലാണ് കോണ്‍ഗ്രസ്- ജെഡിഎസ് സഖ്യത്തിന് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവസരം നഷ്ടമായത്.
ഏത് സാഹചര്യത്തിലും ബിജെപിയുമായുള്ള സഖ്യം ജെഡിഎസിന് മികച്ച നേട്ടം തന്നെയാണ് സമ്മാനിക്കുക. ബിജെപിയ്ക്ക് പിന്തുണ പ്രഖ്യാപിച്ചാല്‍ ഉപമുഖ്യമന്ത്രി സ്ഥാനമായിരുന്നു ജെഡിഎസിന്റെ എച്ച്ഡി കുമാരസ്വാമിക്ക് ലഭിക്കുക. ഇതിന് പുറമേ ജെഡിഎസ് എംഎല്‍മാരില്‍ ചിലര്‍ക്ക് മന്ത്രി പദവിയും ബിജെപി വാഗ്ദാനം ചെയ്യുമായിരുന്നു. എന്നാല്‍ ഈ സാധ്യതകളെല്ലാം തള്ളിക്കളഞ്ഞ കുമാരസ്വാമി കോണ്‍ഗ്രസിനൊപ്പം ചേരുകയായിരുന്നു.

തീരുമാനത്തിന് പിന്നില്‍
ബിജെപി ശക്തികളാണ് കോണ്‍ഗ്രസിനൊപ്പം നില്‍ക്കാന്‍ കുമാരസ്വാമിയെ പ്രേരിപ്പിച്ചിട്ടുള്ളതെന്ന് വ്യക്തമാണ്. ബിജെപിക്കൊപ്പം ചേര്‍ന്ന് തന്റെ പിതാവിനെ വേദനിപ്പിക്കരുതെന്നും കുമാരസ്വാമി ഉറപ്പിച്ചിരുന്നു. നേരത്തെ 2006ല്‍ ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ച മുന്‍ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡയെ ബിജെപിയുമായുള്ള ജെഡിഎസിന്റെ സഖ്യം വേദനപ്പിക്കുമെന്ന് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. കോണ്‍ഗ്രസിന് പുറമേ മറ്റ് പല മാര്‍ഗ്ഗങ്ങളിലൂടെയും തന്നിലേക്കെത്താന്‍ ബിജെപി ശ്രമിച്ചിരുന്നതായി കുമാരസ്വാമി തുറന്ന് സമ്മതിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ സഖ്യത്തിനായി ബിജെപി കുമാരസ്വാമിയെ സമീപിച്ചിരുന്നുവെന്നും ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

അദ്ദേഹത്തെ വേദനിപ്പിച്ചു
എന്റെ ചെയ്തികള്‍ കൊണ്ട് നേരത്തെ അദ്ദേഹത്തിനേറ്റ കളങ്കം കഴുകിക്കളയാനുള്ള അവസരമാണ് ഇപ്പോള്‍ കൈവന്നിട്ടുള്ളത്. ജീവിതത്തില്‍ ഒരിക്കല്‍ മാത്രമാണ് ഞാന്‍ അദ്ദേഹത്തിന്റെ നിര്‍ദേശങ്ങള്‍ ലംഘിച്ചിട്ടുള്ളത്. എന്റെ തീരുമാനം കൊണ്ട് ദേശീയ നേതാക്കള്‍ അദ്ദേഹത്തിന്റെ സെക്യുലര്‍ യോഗ്യതയെ ചോദ്യം ചെയ്യുന്നതിനും ഇടയാക്കിയിരുന്നു. കുമാരസ്വാമി പറയുന്നു. അന്നത്തെ തന്റെ തീരുമാനം ദേവഗൗഡയെ വേദനിപ്പിച്ചിരുന്നു. അത് അദ്ദേഹത്തിന്റെ ആരോഗ്യത്തേയും ബാധിച്ചു.

2006ല്‍ സംഭവിച്ചത്
2004ല്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കിയ ജെഡിഎസ് സര്‍ക്കാര്‍ രൂപീകരിച്ചുവെങ്കിലും 2006ല്‍ കോണ്‍ഗ്രസിനെ കൈവിട്ട ജെഡിഎസ് ബിജെപിക്കൊപ്പം ചേരുകയായിരുന്നു. 20 മാസം ഭരണം കോണ്‍ഗ്രസിനും അടുത്ത മാസം നല്‍കുന്ന 20: 20 എന്ന കരാര്‍ അനുസരിച്ചായിരുന്നു നീക്കം. കരാര്‍ കാലാവധിക്ക് ശേഷവും കുമാരസ്വാമി മുഖ്യമന്ത്രി സ്ഥാനം രാജിവെക്കാന്‍ കുമാരസ്വാമി തയ്യാറായിരുന്നില്ല. ഇത് സഖ്യം തകരുന്നതിലേക്ക് നയിക്കുകയായിരുന്നു. ഇത് ദേവഗൗഡയെ ഏറെ സങ്കടപ്പെടുത്തുകയും ചെയ്തിരുന്നു.
Recommended Video


കോണ്‍ഗ്രസുമായുള്ള ധാരണ
ജെഡിഎസിന് മുഖ്യമന്ത്രി പദം നല്‍കാമെന്നായിരുന്നു ജെഡിഎസും കോണ്‍ഗ്രസും തമ്മിലുള്ള ധാരണ. തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെയാണ് 78 സീറ്റുകള്‍ നേടിയ കോണ്‍ഗ്രസ് ജെഡിഎസിന്റെ പിന്തുണ തേടിയത്. ഇതോടെ കോണ്‍ഗ്രസ്- ജെഡിഎസ് സഖ്യത്തിന്റെ കരുത്ത് 116 സീറ്റുകളായിരുന്നു. ഇരു പാര്‍ട്ടികളും തമ്മിലുള്ള ധാരണ പ്രകാരം കോണ്‍ഗ്രസിന് ഉപമുഖ്യമന്ത്രി പദമാണ് ലഭിക്കേണ്ടിയിരുന്നത്. എന്നാല്‍ യെദ്യൂരപ്പയെ ഗവര്‍ണര്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിച്ചതോടെ കോണ്‍ഗ്രസിന്റെയും ജെഡിഎസിന്റെയും പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍ക്കുകയായിരുന്നു.












Click it and Unblock the Notifications