ഹരിയാനയിൽ ജാതി സമവാക്യങ്ങൾ ചേർത്ത് വയ്ക്കാൻ കോൺഗ്രസ്; വമ്പൻ പ്രഖ്യാപനവുമായി ഭൂപീന്ദർ സിംഗ് ഹൂഡ
ദില്ലി: ലോക്സഭ തിരഞ്ഞെടുപ്പിൽ പത്തിൽ പത്തും നേടി ബിജെപി ഉജ്ജ്വല പ്രകടനം കാഴ്ചവെച്ച സംസ്ഥാനമാണ് ഹരിയാന. ഹരിയാനയിൽ വിജയം ഉറപ്പിച്ചു തന്നെയാണ് ബിജെപി നിയമസഭാ തിരഞ്ഞെടുപ്പ് പോരാട്ടങ്ങൾക്ക് ഇറങ്ങുന്നത്. സീറ്റ് നേട്ടം വർദ്ധിപ്പിച്ച് സംസ്ഥാനത്ത് സ്വാധീനം കൂടുതൽ ശക്തമാക്കുക എന്ന ലക്ഷത്തോടെയാണ് ബിജെപി തിരഞ്ഞെടുപ്പ് പോരിനിറങ്ങുന്നത്. ഒക്ടോബർ 21നാണ് ഹരിയാനയിൽ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്.
പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിസന്ധികൾ ബിജെപിയുടെ വിജയം അനായാസമാക്കുമെന്നാണ് വിലയിരുത്തലുകൾ. താഴെത്തട്ടുമുതൽ തകർന്ന സംഘടനാ സംവിധാനവും നേതാക്കൾ തമ്മിലുള്ള തമ്മിലടിയുമാണ് കോൺഗ്രസിന് മുന്നിലുള്ള പ്രധാന പ്രതിസന്ധി. തിരഞ്ഞെടുപ്പിന് മുമ്പ് വമ്പൻ വാഗ്ദാനങ്ങൾ നൽകി കളം പിടിക്കാനാണ് കോൺഗ്രസ് നീക്കം. സംസ്ഥാനത്തെ എല്ലാ വോട്ടുവാങ്കുകളെയും ലക്ഷ്യം വെച്ച് മറ്റൊരു വമ്പൻ പ്രഖ്യാപനവും നടത്തിയിരിക്കുകയാണ് കോൺഗ്രസ്.

നാല് ഉപമുഖ്യമന്ത്രിമാർ
പ്രകടന പത്രികയിൽ ഉൾപ്പെടുത്തിയതിന് പുറമെയുള്ള ചില വാഗ്ദാനങ്ങളാണ് മുതിർന്ന കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ഭൂപീന്ദർ സിംഗ് ഹൂഡ മുന്നോട്ട് വയ്ക്കുന്നത്. ഹരിയാനയിൽ കോൺഗ്രസ് അധികാരത്തിൽ എത്തിയാൽ നാല് ഉപമുഖ്യമന്ത്രിമാർ ഉണ്ടാകുമെന്നാണ് ഭൂപിന്ദർ സിംഗ് ഹൂഡയുടെ ഉറപ്പ്. വിവിധ സമുദായത്തിൽപ്പെട്ടവർക്ക് മന്ത്രിസഭയിൽ പ്രാതിനിധ്യം ഉറപ്പ് വരുത്താനാണിത്. പിന്നാക്ക വിഭാഗം, ജാട്ട്, ബ്രാഹ്മണ സമുദായം, പട്ടിക ജാതി എന്ന് തുടങ്ങി നാല് സമുദായത്തിൽ നിന്നുള്ള ഓരോ നേതാക്കൾക്ക് വീതം ഉപമുഖ്യമന്ത്രി പദം നൽകുമെന്ന് ഭൂപീന്ദർ സിംഗ് ഹൂഡ വ്യക്തമാക്കി.

മുഖ്യമന്ത്രിയാര്?
ആര് മുഖ്യമന്ത്രിയായാലും മുഖ്യമന്ത്രി പദത്തിലുള്ള ആളുടെ ജാതിക്ക് പുറത്ത് നിന്നുള്ള നാല് പേരെയാകും കോൺഗ്രസ് ഉപമുഖ്യന്ത്രി പദത്തിൽ എത്തിക്കുകയെന്നാണ് ഹൂഡയുടെ പ്രഖ്യാപനം. പ്രകടന പത്രിക സർക്കാരിന് വേണ്ടിയുള്ളതാണ്. അധികാരത്തിൽ എത്തിയാൽ സർക്കാർ എന്തുചെയ്യുമെന്നാണ് അത് വ്യക്തമാക്കുന്നത്. എന്നാൽ ഉപമുഖ്യമന്ത്രിമാരുടെ നിയമനം രാഷ്ട്രീയ തീരുമാനമാണ്. പാർട്ടിയാണ് അക്കാര്യത്തിൽ തീരുമാനം എടുക്കുകയെന്നും ഭൂപിന്ദർ സിംഗ് ഹൂഡ വ്യക്തമാക്കി.

വാഗ്ദാനങ്ങളുമായി പ്രകടന പത്രിക
നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള പ്രകടന പത്രിക തയ്യാറാക്കുന്നതിന് സംസ്ഥാന നേതാക്കളിൽ നിന്നും പ്രവർത്തകരിൽ നിന്നും കോൺഗ്രസ് മാനിഫെസ്റ്റോ കമ്മിറ്റി അഭിപ്രായങ്ങൾ ശേഖരിച്ചിരുന്നു. സെപ്റ്റംബർ 25നകം നിർദ്ദേശങ്ങൾ നൽകണമെന്നാണ് അറിയിപ്പ്. മുതിർന്ന നേതാവ് കിരൺ ചൗധരി അധ്യക്ഷനായ സമിതി സെപ്റ്റബർ 25ന് അടുത്ത യോഗം ചേരുന്നുണ്ട്. വാർദ്ധക്യ പെൻഷൻ വർദ്ധന, സ്വാമനാഥൻ കമ്മീഷൻ ശുപാർശകൾ നടപ്പിലാക്കുക, പകുതി വിലയ്ക്ക് വൈദ്യുതി ലഭ്യമാക്കുക, യുവാക്കൾക്കുള്ള തൊഴിലില്ലായ്മ വേതനം പതിനായിരം രൂപയായി ഉയർത്തുക തുടങ്ങിയ വാഗ്ദാനങ്ങൾ പ്രകടന പത്രികയിലും ഉൾപ്പെടുത്തുമെന്ന് ഭൂപീന്ദർ സിംഗ് ഹൂഡ വ്യക്തമാക്കി. 2005ൽ ഭൂപീന്ദർ സിംഗ് ഹൂഡ മുഖ്യമന്ത്രിയായിരുന്ന സമയത്ത് തുടർച്ചയായി 4 വട്ടം എംഎൽഎ ആയ ചന്ദർ മോഹനെ ഉപമുഖ്യമന്ത്രിയാക്കിയിരുന്നു.

തമ്മിലടി രൂക്ഷം
ഇതിനിടെ ഭൂപീന്ദർ സിംഗ് ഹൂഡ കോൺഗ്രസ് വിടുമെന്ന അഭ്യൂഹവും ശക്തമായിരുന്നു. അശോക് തൻവാറിനെ പിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റുന്നതിന് ഹൈക്കമാൻഡിന് മേൽ സമ്മർദ്ദം ചെലുത്തുകയായിരുന്നു ഹൂഡയുടെ ലക്ഷ്യം. ഇതിന് പിന്നാലെ കുമാരി സെൽജയെ കോൺഗ്രസ് അധ്യക്ഷയായും ഭൂപിന്ദർ സിംഗ് ഹൂഡയെ നിയമസഭാ കക്ഷി നേതാവായും നിയമിച്ച് നേതൃത്വം പ്രതിസന്ധിക്ക് താൽക്കാലിക ആശ്വാസം കണ്ടെത്തുകയായിരുന്നു. മുൻ മുഖ്യമന്ത്രി ഓം പ്രകാശ് ചൗട്ടാലയും മകൻ അജയും നയിക്കുന്ന ഐഎൻഎൽഡിയുടെ 4 എംഎൽഎമാരടക്കം പാർട്ടിയിൽ എത്തിയതാണ് കോൺഗ്രസിന് നേരിയ പ്രതീക്ഷ നൽകുന്നത്. ഇതിനിടെ സ്ഥാനാർത്ഥിമോഹികളുടെ പ്രവാഹവും പിസിസി നേതൃത്വത്തിന് വെല്ലുവിളിയാകുന്നുണ്ട്.

75ൽ ബിജെപി
ഹരിയാനയിലെ 90 അംഗ നിയമസഭയിൽ 75ൽ കുറയാതെ സീറ്റുകൾ നേടുക എന്നതാണ് ബിജെപിയുടെ ലക്ഷ്യം. കഴിഞ്ഞ 5 വർഷത്തിനിടയിൽ കേന്ദ്രപദ്ധതികൾ മികച്ച രീതിയിൽ നടപ്പിലാക്കപ്പെട്ട സംസ്ഥാനമാണ് ഹരിയാന. അസംഘടിത തൊഴിലാളികൾക്കും കർഷകർക്കും പെൻഷൻ ഉറപ്പാക്കുന്ന പദ്ധതി അടുത്തിടെ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തിരുന്നു. തിരഞ്ഞെടുപ്പിൽ ഈ നീക്കങ്ങൾ പ്രതിഫലിക്കുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ. കഴിഞ്ഞ തവണത്തെ തിരഞ്ഞെടുപ്പിൽ 47 സീറ്റുകളാണ് ബിജെപി നേടിയത്. ജാട്ട് രാഷ്ട്രീയം കൊടികുത്തിവാണ ഹരിയാനയിൽ ജാട്ട് ഇതര മുഖ്യമന്ത്രിയായ മനോഹർ ലാൽ ഖട്ടാറിനെ ബിജെപി മുഖ്യമന്ത്രിയാക്കുകയായിരുന്നു. ഖട്ടാറിനെ മുൻനിർത്തിയാണ് ഇത്തവണയും തിരഞ്ഞെടുപ്പ് പോരാട്ടം












Click it and Unblock the Notifications