കർഷക പ്രക്ഷോഭത്തിന് രാഷ്ട്രീയ പാർട്ടികളുടെ പിന്തുണ ഉറപ്പാക്കും; കേന്ദ്ര നീക്കത്തെ നേരിടാനുറച്ച് സംഘടനകൾ
ദില്ലി; വിവാദ കർഷിക നിയമങ്ങൾക്കെതിരായ പ്രക്ഷോഭങ്ങളിൽ രാഷ്ട്രീയ പാർട്ടികളുടെ പിന്തുണ ഉറപ്പാക്കാൻ കർഷക സംഘടനകൾ. നിലവിലെ പശ്ചാത്തലത്തിൽ രാഷ്ട്രീയ പിന്തുണ ഉണ്ടാകുന്നത് സമരത്തിന്റെ ഊർജ്ജം നിലനിർത്താൻ സാധിക്കുമെന്ന നിലപാടിലാണ് സംഘടനകൾ. റിപബ്ലിക് ദിനത്തിലെ ട്രാക്ടർ പ്രതിഷേധ റാലിക്ക് പിന്നാലെ ഉണ്ടായ അനിഷ്ട സംഭവങ്ങൾക്ക് ശേഷം സമരം ചെയ്യുന്ന കർഷകർക്കെതിരെ കേസെടുക്കുകയും സർക്കാർ കടുത്ത നടപടികളിലേക്ക് നീങ്ങുകയും ചെയ്തിരുന്നു.

റിപബ്ലിക് ദിനത്തിലെ സംഭവങ്ങൾക്ക് ശേഷം സമരങ്ങൾക്കെതിരെ കടുത്ത നടപടികളിലേക്ക് കേന്ദ്രം നീങ്ങിയേക്കുമെന്ന് വിലയിരുത്തലുണ്ട്. കൂടുതൽ പോലീസ് നടപടികൾ ഉണ്ടായാൽ അത് സമരത്തെ ബാധിക്കുമോയെന്ന ആശങ്കയും ഉണ്ട് രണ്ട് മാസമായി നടക്കുന്ന പ്രക്ഷോഭം ലക്ഷ്യം കാണാതെ അവസാനിപ്പിക്കാതിരിക്കാൻ ഒറ്റക്കെട്ടായി മുന്നോട്ട് പോകണമെന്ന് കർഷക നേതാക്കൾ വ്യക്തമാക്കുന്നു.
അതിനിടെ കാർഷിക നിയമങ്ങൾക്കെതിരായ സമരത്തിന് പിന്തുണ പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി രാഷ്ട്രപതിയുടെ നയപ്രഖ്യാപനം ബഹിഷ്കരിക്കാനാണ് പ്രതിപക്ഷ പാർട്ടികളുടെ തിരുമാനം. കോൺഗ്രസ് കൂടാതെ എൻ.സി.പി, ശിവസേന, തൃണമൂൽ കോൺഗ്രസ്, ഡി.എം.കെ, നാഷണൽ കോൺഫറൻസ്, സമാജ് വാദി പാർട്ടി, ആർ.ജെ.ഡി, സി.പി.എം, മുസ് ലിം ലീഗ്, പി.ഡി.പി, എം.ഡി.എം.കെ, കേരള കോൺഗ്രസ് എം, എ.ഐ.യു.ഡി.എഫ്, ആം ആദ്മി പാർട്ടി, ശിരോമണി അകാലിദൾ, ബി.എസ്.പി അടക്കമുള്ള പാർട്ടികളാണ് ബഹിഷ്കരിക്കുക.
കർഷകരുടെ ആവശ്യങ്ങൾ അംഗീകരിക്കാതെ ഇനി സർക്കാരുമായി സഹകരിക്കേണ്ടെന്ന നിലപാടിലാണ് പ്രതിപക്ഷ പാർട്ടികൾ. അതേസമയം രാഷ്ട്രപതിയോട് അനാദരവ് കാണിക്കേണ്ടെന്ന തിരുമാനത്തിൽ പാർലമെന്റിനുള്ളിൽ പാർട്ടികൾ പ്രതിഷേധിക്കില്ല. അതേസമയം റിപബ്ലിക് ദിന സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ കർഷക സംഘടനകളുമായി തുടർന്ന് ചർച്ച നടത്തുന്ന കാര്യത്തിൽ ഉപാധികൾ വെക്കാനാണ് കേന്ദ്രത്തിന്റെ തിരുമാനം എന്നാണ് റിപ്പോർട്ട്. ഉപാധികൾ അംഗീകരിച്ചാൽ മാത്രം ചർച്ച എന്ന നിലപാടും കേന്ദ്രം മുന്നോട്ട് വെച്ചേക്കും.












Click it and Unblock the Notifications