ബിജെപിയുടെ വാക്സിൻ സ്വീകരിക്കില്ല, ബിജെപി സർക്കാരിനെ വിശ്വസിക്കാനാകില്ലെന്ന് അഖിലേഷ് യാദവ്
ദില്ലി: കൊവിഡ് വാക്‌സിന്‍ സ്വീകരിക്കില്ലെന്ന് സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. ഇത് ബിജെപി വാക്‌സിന്‍ ആണെന്നും ബിജെപി സര്‍ക്കാരിനെ എങ്ങനെ വിശ്വസിക്കും എന്നുമാണ് അഖിലേഷ് യാദവിന്റെ ചോദ്യം. 2022ല്‍ തങ്ങളുടെ സര്‍ക്കാര്‍ രൂപീകരിക്കപ്പെടുമ്പോള്‍ എല്ലാവര്‍ക്കും സൗജന്യമായി വാക്‌സിന്‍ ലഭ്യമാക്കുമെന്നും ബിജെപിയുടെ വാക്‌സിന്‍ സ്വീകരിക്കാന്‍ സാധ്യമല്ലെന്നും സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ വ്യക്തമാക്കി.
കൊവിഡ് കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഉത്തര്‍ പ്രദേശിലെ യോഗി ആദിത്യനാഥ് സര്‍ക്കാരിനെ അഖിലേഷ് യാദവ് രൂക്ഷമായി വിമര്‍ശിച്ചു. എന്തിനാണിപ്പോള്‍ വാക്‌സിന് വേണ്ടി കോള്‍ഡ് ചെയിനും റഫ്രിജറേറ്ററുകളുമെന്ന് അഖിലേഷ് യാദവ് യുപി സര്‍ക്കാരിനോട് ചോദിച്ചു. ആശുപത്രികള്‍ക്ക് മുകളില്‍ ഹെലികോപ്റ്റര്‍ വഴി പൂക്കള്‍ വിതറിയും കയ്യടിച്ചും പാത്രം കൊട്ടിയുമെല്ലാം കൊവിഡിനെ തുരത്തിയതല്ലേ ഈ സര്‍ക്കാര്‍ എന്നും അഖിലേഷ് പരിഹസിച്ചു. ലഖ്‌നൗവിലെ പാര്‍ട്ടി ആസ്ഥാനത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അഖിലേഷ് യാദവ്.
പിന്നാലെ ബിജെപി നേതാവും ഉത്തര്‍ പ്രദേശ് ഉപമുഖ്യമന്ത്രിയുമായ കേശവ് പ്രസാദ് മൗര്യ അഖിലേഷിനെതിരെ പ്രതികരണവുമായി രംഗത്ത് എത്തി. അഖിലേഷ് യാദവിന്റെ പ്രസ്താവന രാജ്യത്തെ ഡോക്ടര്‍മാരെയും ശാസ്ത്രജ്ഞരെയും അപമാനിക്കുന്നതാണെന്നും അഖിലേഷ് മാപ്പ് പറയണമെന്നും കേശവ് പ്രസാദ് മൗര്യ പ്രതികരിച്ചു. അഖിലേഷ് യാദവിന് കൊവിഡ് വാക്‌സിനെ വിശ്വാസം ഇല്ലെന്നും ഉത്തര്‍ പ്രദേശിലെ ജനങ്ങള്‍ക്ക് അഖിലേഷ് യാദവിനെ വിശ്വാസം ഇല്ലെന്നും മൗര്യ പരിഹസിച്ചു.
കേന്ദ്ര മന്ത്രി അനുരാഗ് താക്കൂറും അഖിലേഷ് യാദവിന്റെ പ്രസ്താവനയ്ക്ക് എതിരെ രംഗത്ത് വന്നിട്ടുണ്ട്. ബിജെപി സര്‍ക്കാരിന്റെ വാക്‌സിന്‍ സ്വീകരിക്കില്ല എന്നുളള അഖിലേഷ് യാദവിന്റെ നിലപാട് ദൗര്‍ഭാഗ്യകരമാണെന്ന് അനുരാഗ് താക്കൂര്‍ പ്രതികരിച്ചു. കൊവിഡ് വാക്‌സിനെ ഒരു യുവ രാഷ്ട്രീയ നേതാവ് രാഷ്ട്രീയ പാര്‍ട്ടിയുമായി ബന്ധിപ്പിക്കുന്നതിലും വലിയ ദൗര്‍ഭാഗ്യമെന്തുണ്ട്. അഖിലേഷ് യാദവിന് രാഷ്ട്രീയത്തിന് അപ്പുറത്തേക്ക് ചിന്തിക്കാനാകുന്നില്ലെന്നാണ് ഇത് വ്യക്തമാക്കുന്നത് എന്നും അനുരാഗ് താക്കൂര്‍ കുറ്റപ്പെടുത്തി.
Recommended Video