'ഗുജറാത്തിൽ ആം ആദ്മി സർക്കാർ രൂപീകരിക്കും, സൂറത്തിൽ മാത്രം 8 സീറ്റ്'; പ്രവചനവുമായി അരവിന്ദ് കെജരിവാൾ
ഗുജറാത്ത് നിയമസഭ തിരഞ്ഞെടുപ്പിനെ കുറിച്ച് വീണ്ടും പ്രവചനം നടത്തി ആം ആദ്മി നേതാവും ദില്ലി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജരിവാൾ. സൂറത്തിൽ ആകെയുള്ള 12 സീറ്റുകളിൽ 8 സീറ്റുകൾ വരെ ആം ആദ്മിക്ക് നേടാൻ സാധിക്കുമെന്ന് അരവിന്ദ് കെജരിവാൾ പറഞ്ഞു. മാത്രമല്ല നിയമസഭ തിരഞ്ഞെടുപ്പിൽ 92 സീറ്റുകൾ വപെ നേടാൻ ആം ആദ്മിക്ക് സാധിക്കുമെന്നും കെജരിവാൾ പറഞ്ഞു. തെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ചുളള തന്റെ പ്രവചനം പേപ്പറില്‍ എഴുതി കെജരിവാൾ മാധ്യമങ്ങളെ കാണിക്കുകയായിരുന്നു.

'സൂറത്തിൽ ആം ആദ്മിക്ക് ഏഴ് മുതൽ 8 സീറ്റ് വരെ ലഭിക്കും. പാർട്ട് സംസ്ഥാന തലവനായ ഗോപാൽ ഇറ്റാലിയ സൂറത്തിൽ കൂറ്റൻ മാർജിനിൽ ജയിക്കും. മുഖ്യമന്ത്രി സ്ഥാനാർത്ഥിയായ ഇസുദാൻ ദഗ്വിയും മുൻ പട്ടേൽ നേതാവ് അൽപേഷ് കാതിരിയയും വിജയിക്കുമെന്നും കെജരിവാൾ പറഞ്ഞു. ഗുജറാത്തില്‍ നിലനില്‍ക്കുന്ന ഭയത്തിന്റെയും ഭീഷണിയുടെയും അന്തരീക്ഷത്തില്‍ നിന്നും വ്യാപാരികളെ മോചിപ്പിക്കുമെന്ന പറഞ്ഞ കെജരിവാൾ സ്ത്രീകളോടും യുവാക്കളോടും ആം ആദ്മിക്ക് വോട്ട് ചെയ്യണമെന്നും അഭ്യർത്ഥി.

ആം ആദ്മി ഭരണത്തിൽ വന്നാൽ സ്വകാര്യ സ്കൂളുകളിലെ ഫീസ് വർധിപ്പിക്കാൻ അനുവദിക്കില്ല. സൗജന്യവും മികച്ചതുമായ ചികിത്സാ സൗകര്യങ്ങൾ സംസ്ഥാനത്ത് ഏർപ്പെടുത്തും, സംസ്ഥാനം നേരിടുന്ന തൊഴിലില്ലായ്മ പ്രശ്നങ്ങൾക്ക് പരിഹാരം സാധ്യമാക്കാൻ ആം ആദ്മിക്ക് മാത്രമേ സാധിക്കുകയുള്ളൂവെന്നും കെജരിവാൾ പറഞ്ഞു. തൊഴിലില്ലായ്മ വേതനമായി 3000 രൂപ വരെ യുവാക്കൾക്ക് നൽകുമെന്ന് വാഗ്ദാനം ചെയ്ത കെജരിവാൾ സര്‍ക്കാര്‍ നടത്തുന്ന പരീക്ഷകളുടെ പേപ്പറുകള്‍ ചോര്‍ത്തുന്നവര്‍ക്ക് 10 വര്‍ഷം തടവ് ലഭിക്കുമെന്നും വ്യക്തമാക്കി.

പണപ്പെരുപ്പം നേരിടാൻ സമയബന്ധിതമായ ഒരു പരിഹാരമാണ് ഞങ്ങൾ നൽകുന്നത്. എന്നാൽ ബി ജെ പിക്കാർ അരവിന്ദ് കെജരിവാളിനെ അധിക്ഷേപിക്കുകയാണ്.യഥാർത്ഥത്തിൽ ബി ജെ പിയും ആം ആദ്മിയും തമ്മിൽ സംസ്ഥാനത്ത് യാതൊരു മത്സരവും ഇല്ല, കാരണം ബി ജെ പിയെക്കാൾ ബഹുദൂരം മുന്നിലാണ് ഞങ്ങൾ, കെജരിവാൾ പറഞ്ഞു. ഗുജറാത്തിലെ ഭരണകക്ഷിയായ ബിജെപിയെ ജനങ്ങള്‍ ഭയക്കുന്നതിനാലാണ് അവര്‍ ആംആദ്മി പാര്‍ട്ടിക്ക് പരസ്യമായി പിന്തുണ നല്‍കുന്നതില്‍ നിന്ന് വിട്ട് നില്‍ക്കുന്നത്. ആം ആദ്മിയുടെ മുന്നേറ്റത്തിൽ ബി ജെ പി ആശങ്കയിലാണ്. തികഞ്ഞെടുപ്പ് പോരാട്ടത്തിൽ കോൺഗ്രസ് ചിത്രത്തിലേ ഇല്ലെന്നും കെജരിവാൾ പറഞ്ഞു.

കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ ആം ആദ്മി മികച്ച മുന്നേറ്റം കാഴ്ച വെച്ച സൂറത്തിൽ 12 മണ്ഡലങ്ങളാണ് ഉള്ളത്. ആദ്യ ഘട്ടത്തിലാണ് ഇവിടെ വോട്ടെടുപ്പ് നടക്കുന്നത്. സാധാരണ നിലയിൽ ബി ജെ പിയുടെ കോട്ടയായാണ് സൂറത്ത് വിശേഷിപ്പിച്ചിരുന്നത്. എന്നാൽ തദ്ദേശ തിരഞ്ഞെടപ്പിൽ ബി ജെ പിയെ അമ്പരപ്പിച്ച് കൊണ്ടായിരുന്നു ആം ആദ്മി മുന്നേറിയത്. സൂറത്തിലെ മണ്ഡലങ്ങളിൽ ഒന്നായ കതർഗാമിൽ നിന്നാണ് പാർട്ടി അധ്യക്ഷനായ ഇറ്റാലിയ മത്സരിക്കുന്നത്. മുൻ പാട്ടീധാർ ആന്ദോളൻ സമിതി നേതാക്കളായ അൽപേഷ് കതിരിയ , ധാർമിക മാളവ്യ എന്നിൽ വരാച്ച റോഡ്, ഒൽപാഡ് എന്നീ മണ്ഡലങ്ങളിൽ നിന്നും മത്സരിക്കുന്നുണ്ട്.
രണ്ട് ഘട്ടങ്ങളിലായാണ് ഗുജറാത്തിൽ നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഡിസംബർ ഒന്നിനാണ് ആദ്യ ഘട്ടം. രണ്ടാം ഘട്ടം 5 നും. ഡിസംബർ 8 നാണ് ഫലം പുറത്ത് വരിക. ഇത്തവണ സംസ്ഥാനത്ത് 130 സീറ്റുകളുമായി ഭരണ തുടർച്ച നേടുമെന്നാണ് ഭരണകക്ഷിയായ ബി ജെ പി അവകാശപ്പെടുന്നത്.












Click it and Unblock the Notifications