മണിപ്പൂരിൽ 40 സീറ്റ് വരെ ലഭിക്കുമെന്ന് ബിജെപി; പ്രതീക്ഷ ഉയർന്ന് കോൺഗ്രസ് ക്യാമ്പും
ദില്ലി; മണിപ്പൂരിൽ 40 സീറ്റുകൾ വരെ ഇത്തവണ നേടാനാകുമെന്ന പ്രതീക്ഷയിൽ ബിജെപി. കുറഞ്ഞത് 20 മണ്ഡലങ്ങളിൽ എങ്കിലും സംസ്ഥാനത്തെ വികസനങ്ങൾ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുമെന്നാണ് പാർട്ടിയുടെ കണക്ക് കൂട്ടൽ.
താഴ്വരയിലും മലമേഖയെന്നും വ്യത്യാസമില്ല, മണിപ്പൂരിൽ നിന്ന് 40 സീറ്റുകൾ നേടാനാകുമെന്നാണ് ബിജെപി പ്രതീക്ഷ, സംസ്ഥാന അധ്യക്ഷ എ ശാരദ ദേവി പറഞ്ഞു. സംസ്ഥാനത്ത് മലയോരങ്ങൾ ബി ജെ പി സംഘട ശക്തിപ്പെടുത്തിയിട്ടുണ്ട് .ഞങ്ങൾക്ക് ജനങ്ങളുമായി ബന്ധമുള്ള ധാരാളം പ്രവർത്തകരുണ്ട്. മലയോര മേഖലകളുടെ വികസനത്തിനായ സംസ്ഥാന സർക്കാർ നിരവധി പദ്ധതികൾ നടപ്പാക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ പത്തിൽ കൂടുതൽ സീറ്റ് ലഭിക്കില്ലെന്നൊക്കെയുള്ള പ്രതിപക്ഷ വാദങ്ങൾക്ക് യാതൊരു അടിസ്ഥാനവും ഇല്ലെന്ന് ബി ജെ പി നേതാക്കൾ പറയുന്നു.

കോൺഗ്രസ് ഭരിക്കുമ്പോൾ, അവർ കുന്നും താഴ്‌വരയും വിഭജിക്കുകയും ആളുകളെ തമ്മിലടിപ്പിക്കുകയും ചെയ്തു. എന്നാൽ ആ വിടവുകൾ നികത്തുകയാണ് ബി ജെ പി ചെയ്തത്. സംസ്ഥാനത്ത് ഉപരോധങ്ങളും ബന്ദുകളും ഇല്ലാതാക്കുമെന്ന വാഗ്ദാനം ഞങ്ങൾ പാലിച്ചു. ബീരേൻ സിംഗ് സർക്കാർ മണിപ്പൂരിനെ സമാധാനത്തിന്റെ പാതയാക്കി മാറ്റി, എന്നായിരുന്നു കഴിഞ്ഞ ദിവസം പ്രചരണത്തിനിടെ ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞത്.
അസമിലും ത്രിപുരയിലും ബിജെപി സർക്കാരുകൾ ചെയ്തതുപോലെ, എല്ലാ കുക്കി വിമത ഗ്രൂപ്പുകളുമായും ചർച്ച നടത്തുമെന്നും ഷാ പറഞ്ഞിരുന്നു.
അതേസമയം സംസ്ഥാനത്ത് ഇത്തവണ ഭരണം നേടാനാകുമെന്ന ആത്മവിശ്വാസത്തിലാണ് ബിജെപി. ബിജെപിയുടെ ദുർഭരണം അവരെ അധികാരത്തിൽ നിന്നും താഴെയിറക്കുമെന്ന് പാർട്ടി സംസ്ഥാന അധ്യക്ഷൻ നമീരക്പം ലോകെൻ സിംഗ് പറഞ്ഞു. ബിജെപി തങ്ങളുടെ വാഗ്ദാനങ്ങൾ ഒന്നും പാലിച്ചിട്ടില്ല. ജനങ്ങൾക്ക് അവരിലുള്ള വിശ്വാസം നഷ്ടമായെന്നും ലോകേൻ സിംഗ് പറഞ്ഞു.
2017 ൽ 60 അംഗ നിയമസഭയിൽ 28 സീറ്റ് നേടി കോൺഗ്രസ് ആയിരുന്നു ഏറ്റവും വലിയ ഒറ്റകക്ഷിയായത്. ബി ജെ പിക്ക് ലഭിച്ചത് 21 സീറ്റുകൾ ആയിരുന്നു. തുടർന്ന് പ്രാദേശിക കക്ഷികളുമായി സഖ്യത്തിലെത്തി ബി ജെ പി ഭരണം പിടിച്ചു. നാഷനൽ പീപ്പിൾസ് പാർട്ടി (എൻ പി പി), നാഗാ പീപ്പിൾസ് ഫ്രണ്ട് (എൻ പി എഫ്), ലോക് ജനശക്തി പാർട്ടി (എൽ ജെ പി) എന്നിവരുടെ പിന്തുണയോടെയായിരുന്നു ബി ജെ പി അധികാരത്തിലേറിയത്. ഇത്തവണ സംസ്ഥാനത്ത് കോൺഗ്രസും ബി ജെ പിയും തമ്മിൽ ശക്തമായ മത്സരമാണ് നടക്കുന്നത്. തൂക്കുസഭയാണ് അഭിപ്രായ സർവ്വേകൾ പ്രവചിക്കുന്നത്. അങ്ങനെയെങ്കിൽ പ്രാദേശിക കക്ഷികളുടെ നിലപാട് ഇക്കുറിയും നിർണായകമാകും.












Click it and Unblock the Notifications