ഭരണകക്ഷി നേതാക്കളോട് ഇങ്ങനെ കാണിക്കുമോ?;മറുപടി 10 ദിവസത്തിനുള്ളിൽ നൽകുമെന്ന് രാഹുൽ ഗാന്ധി

ദില്ലി:ഭാരത് ജോഡോ യാത്രയ്ക്കിടെ നടത്തിയ പരാമർശത്തിന്റെ പേരിലുള്ള ദില്ലി പോലീസ് നോട്ടീസിന് പത്ത് ദിവസത്തിനുള്ളിൽ മറുപടി നൽകുമെന്ന് വ്യക്തമാക്കി രാഹുൽ ഗാന്ധി. ദില്ലി പോലീസിന്റേത് കേട്ടുകേൾവിയില്ലാത്ത നടപടിയാണെന്നും പോലീസ് നൽകിയ മറുപടിയിൽ രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഭരണകക്ഷി നേതാക്കൾക്കെതിരെ ഇത്തരത്തിൽ നടപടി സ്വീകരിക്കുമായിരുന്നോവെന്നും രാഹുൽ ഗാന്ധി ചോദിച്ചു.
സ്ത്രീകള്‍ ലൈംഗിക അതിക്രമത്തിന് ഇരയാകുന്നതുമായി ബന്ധപ്പെട്ട് നടത്തിയ രാഹുലിന്റെ പരാമർശത്തിനെതിരെയാണ് നോട്ടീസ്. ഡല്‍ഹി പോലീസ് സ്‌പെഷ്യല്‍ കമ്മീഷണര്‍ സാഗര്‍പ്രീത് ഹൂഡയുടെ നേതൃത്വത്തിലുള്ള സംഘം ഞായറാഴ്ച രാവിലെ പത്തോടെ തുക്ലഗ് ലെയ്‌നിലുള്ള രാഹുലിന്റെ വസതിയിലെത്തി രാഹുലിന്റെ മൊഴിയെടുത്തിരുന്നു. ദില്ലി പോലീസിന്റേത് അസാധാരണ നടപടിയാണെന്നാണ് രാഹുൽ പ്രതികരിച്ചതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അദാനി വിഷയത്തിലും പാർലമെന്റിന് അകത്തും പുറത്തും സ്വീകരിച്ച നിലപാടുമായി പോലീസ് നടപടിക്ക് എന്തെങ്കിലും ബന്ധമുണ്ടോയെന്ന് രാഹുൽ ഗാന്ധി മറുപടിയിൽ ചോദിച്ചതായും റിപ്പോർട്ടുകളിൽ പറയുന്നു.
ഭാരത് ജോഡോ യാത്ര കഴിഞ്ഞ് 45 ദിവസത്തിന് ശേഷമുള്ള ദില്ലി പോലീസ് നടപടിയേയും രാഹുൽ ഗാന്ധി ചോദ്യം ചെയ്തു. ഭരിക്കുന്ന പാർട്ടി ഉൾപ്പെടെ മറ്റേതെങ്കിലും രാഷ്ട്രീയ പാർട്ടികൾ അവരുടെ രാഷ്ട്രീയ പ്രചാരണങ്ങളുടെ പേരിൽ ഇത്തരത്തിൽ പരിശോധനയ്ക്കോ ചോദ്യം ചെയ്യലുകൾക്കോ വിധേയമായിട്ടുണ്ടോയെന്നും രാഹുൽ ഗാന്ധി ചോദിച്ചു. ഡൽഹി പോലീസ് ഉന്നയിച്ച ചോദ്യങ്ങൾക്ക് വിശദമായ മറുപടി നൽകാൻ എട്ട് മുതൽ 10 ദിവസം വരെയാണ് രാഹുൽ സമയം ആവശ്യപ്പെട്ടിരിക്കുന്നത്.
ഭാരത് ജോഡോ യാത്രയ്ക്കിടെ ശ്രീനഗറിലെ പ്രസംഗത്തിനിടെയാണ് ലൈംഗിക അതിക്രമം സംബന്ധിച്ച പരാമര്‍ശം രാഹുല്‍ നടത്തിയത്. സ്ത്രീകൾ ഇപ്പോഴും ലൈംഗികാതിക്രമങ്ങൾക്ക് ഇരയാകുന്നുണ്ടെന്നും അവർ തങ്ങളുടെ അനുഭവങ്ങൾ പങ്കുവെച്ചിട്ടുണ്ടെന്നുമായിരുന്നു രാഹുൽ പറഞ്ഞത്. പ്രസംഗത്തിൽ സ്ത്രീകൾ പറഞ്ഞ കാര്യങ്ങൾ സംബന്ധിച്ച് പോലീസ് രാഹുൽ ഗാന്ധിക്ക് ചോദ്യാവലി നൽകിയിരുന്നു. തുടർന്ന് ഇന്ന് രാവിലെയോടെ പോലീസ് സംഘം അദ്ദേഹത്തിന്റെ വീട്ടിൽ എത്തുകയായിരുന്നു. രാവിലെ 10 ന് പോലീസ് സംഘം എത്തിയെങ്കിലും രണ്ട് മണിക്കൂർ കഴിഞ്ഞ് മാത്രമാണ് രാഹുലിനെ ഇവർക്ക് കാണാൻ സാധിച്ചത്.
അതേസമയം പോലീസ് നടപടിയെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് രംഗത്തെത്തി. സർക്കാർ രാഷ്ട്രീയ പകപോക്കൽ നടത്തുകയാണെന്നായിരുന്നു കോൺഗ്രസ് ആരോപണം. അതേസമയം പോലീസിന്റേത് സ്വാഭാവിക നടപടി മാത്രമാണെന്നാണ് ബി ജെ പി പ്രതികരണം.












Click it and Unblock the Notifications