സംസ്ഥാന അധ്യക്ഷയ്ക്ക് മുമ്പിൽ ബിജെപിക്കെതിരെ മുദ്രാവാക്യം; ചെന്നൈയിൽ വിദ്യാർത്ഥിനി അറസ്റ്റിൽ; വീഡിയോ
Recommended Video

ചെന്നൈ: ബിജെപിക്കെതിരെ മുദ്രാവാക്യം മുഴക്കിയ തമിഴ്നാട് സ്വദേശിനി അറസ്റ്റിൽ. ബിജെപി സംസ്ഥാന പ്രസിഡന്റ് തമിഴിസൈ സൗന്ദരരാജൻ യാത്ര ചെയ്ത വിമാനത്തിലെ സഹയാത്രികയാണ് കേന്ദ്രസർക്കാരിനും ബിജെപിക്കുമെതിരെ മുദ്രാവാക്യം വിളിച്ചത്.
കാനഡയിലെ മോൺട്രിയൽ സർവകലാശാലയിലെ ഗവേഷണ വിദ്യാർത്ഥിനിയും എഴുത്തുകാരിയുമാണ് അറസ്റ്റിലായ ലോയിസ് സോഫിയ. തമിഴിസൈയും ലോയിസ് സോഫിയയും തമ്മിൽ വാക്കേറ്റം നടക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്.

വിമാനത്തിൽ
വിമാനത്തിൽ തമിഴിസൈയുടെ തൊട്ടു പിന്നിലത്തെ സീറ്റിലായിരുന്നു സോഫിയ ഇരുന്നത്. യാത്രക്കിടെ തമിഴിസൈയുടെ അടുത്തെത്തി ഫാസിസ്റ്റ് ബിജെപി സർക്കാർ തുലയട്ടെ എന്ന് സോഫിയ മുദ്രാവാക്യം മുഴക്കുകയായിരുന്നു. ഇതിനെ ചൊല്ലി ഇരുവരും തമ്മിൽ വിമാനത്തിനകത്ത് വാക്കേറ്റം ഉണ്ടായി.

പുറത്തെത്തിയിട്ടും
വിമാനം ലാൻഡ് ചെയ്ത് തൂത്തുക്കുടി എയർപോർട്ടിൽ നിന്നും തമിഴിസൈ പുറത്തേയ്ക്ക് പോകാനൊരുങ്ങിയപ്പോൾ വീണ്ടും സോഫിയ അടുത്തേയ്ക്ക് ചെന്ന് മുദ്രാവാക്യം വിളിക്കുകയായിരുന്നു. ഇതോടെ ഇരുവരും തമ്മിൽ വീണ്ടും രൂക്ഷമായ വാക്കേറ്റമുണ്ടാവുകയും ഇതോടെ പോലീസിൽ പരാതി നൽകുകയുമായിരുന്നുവെന്ന് തമിഴിസൈ പറഞ്ഞു.

പിന്നിലാര്
മധ്യവയസ്കയായ ഒരു സ്ത്രീ തന്റെയടുത്തെത്തി യാതൊരു പ്രകോപനവുമില്ലാതെ മുദ്രാവാക്യം വിളിക്കുകയായിരുന്നു. അവർക്ക് ഭീഷണിയുടെ സ്വരമായിരുന്നുവെന്നും സോഫിയയുടെ പിന്നിൽ ഏതെങ്കിലും തീവ്രവാദ സംഘടനകളുള്ളതായി താൻ സംശയിക്കുന്നതായും തമിഴിസൈ പറഞ്ഞു.

പിതാവിന്റെ പരാതി
ബിജെപി പ്രവർത്തകർ മകളെ അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടി സോഫിയയുടെ പിതാവ് പോലീസിൽ പരാതി നൽകിയിട്ടുണ്ട്. ഒറ്റ തവണ മാത്രമാണ് മകൾ ബിജെപി തുലയട്ടെ എന്ന മുദ്രവാക്യം വിളിച്ചത്. എന്നാൽ വിമാനം ഇറങ്ങിയപ്പോൾ ഒരു കൂട്ടം ബിജെപി പ്രവർത്തകർ എത്തി തന്നെയും മകളേയും ഭീഷണിപെടുത്തുകയും അസഭ്യം പറയുകയും ചെയ്തെന്ന് സോഫിയയുടെ പിതാവ് ആരോപിച്ചു.

എട്ട് മണിക്കൂർ
ചോദ്യം ചെയ്യാനെന്ന പേരിൽ മകളെ സോഫിയയെ എട്ട് മണിക്കൂറിൽ അധികം സ്റ്റേഷനിൽ പിടിച്ചിരുത്തി. പൊതുസ്ഥലത്ത് ശല്യമുണ്ടാക്കിയതിന് ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. എന്നാൽ തന്റെ പരാതിയിൽ യാതൊരു നടപടിയും സ്വീകരിക്കാൻ പോലീസ് തയാറായിട്ടില്ലെന്നും സോഫിയയുടെ പിതാവ് ആരോപിക്കുന്നു. തമിഴിസൈയേ അപമാനിക്കുന്ന തരത്തിൽ സംസാരിച്ചിട്ടില്ലെന്നും പിതാവ് പറഞ്ഞു.

എഴുത്തുകാരി
ഗവേഷണ വിദ്യാർത്ഥിനിയും എഴുത്തുകാരിയുമാണ് സോഫിയ. സ്റ്റെർലൈറ്റ് കമ്പനിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിലും, ചെന്നൈ- സേലം എട്ടുവരിപ്പാതയേക്കുറിച്ചുമെല്ലാം സോഫിയ നിരന്തരം ലേഖനങ്ങൾ എഴുതിയിരുന്നു. സംഭവത്തെ കുറിച്ച് വിശദമായി അന്വേഷിച്ച് വരികയാണെന്ന് പോലീസ് വൃത്തങ്ങൾ വ്യക്തമാക്കി.
|
പ്രതിഷേധം
സോഫിയയുടെ അറസ്റ്റിൽ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. സോഫിയയുടെ അഭിപ്രായ സ്വാതന്ത്രത്തെ ഹനിക്കുന്ന നടപടിയാണ് തമിഴിസൈയുടെ ഭാഗത്ത് നിന്നുണ്ടായതെന്ന് ഡിഎംകെ നേതാവ് സ്റ്റാലിൻ പറഞ്ഞു. ബിജെപിക്കെതിരെ സംസാരിക്കുന്നവരെ അറസ്റ്റ് ചെയ്യാനാണ് ഉദ്ദേശമെങ്കിൽ ലക്ഷക്കണക്കിനാളുകളെ ജയിലിലടക്കേണ്ടി വരും. എത്രയും വേഗം സോഫിയയെ വിട്ടയക്കണമെന്നും സ്റ്റാലിൻ ആവശ്യപ്പെട്ടു.












Click it and Unblock the Notifications