'ഇന്ത്യ-പാക് നേതാക്കൾ ഒരുമിച്ചിരുന്നത് അത്താഴം കഴിക്കട്ടെ, അത് നല്ലതല്ലേ'; വീണ്ടും ട്രംപ്
ഡൽഹി: ഇന്ത്യ-പാക് പ്രശ്നപരിഹാരത്തിന് മധ്യസ്ഥത വഹിച്ചെന്ന അവകാശവാദം തുടർന്ന് യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. തന്റെ ഭരണകുടമാണ് ഇരുരജ്യങ്ങളും തമ്മിലുള്ള പ്രശ്നങ്ങൾ അവസാനിപ്പിച്ചതെന്നും ഇനി ഇരുരാജ്യങ്ങളിലെ നേതാക്കൾക്കും ഒരുമിച്ച് അത്താഴം കഴിക്കാമെന്നും ട്രംപ് പറഞ്ഞു. റിയാദിൽ നടന്ന ഇൻവെസ്റ്റ്മെന്റ് ഫോറത്തിൽ സംസാരിക്കുകയായിരുന്നു ട്രംപ്.
'ദിവസങ്ങൾക്ക് മുൻപ് എന്റെ ഭരണകുടം പാക്കിസ്ഥാനും ഇന്ത്യയും തമ്മിലുള്ള പ്രശ്നപരിഹാരത്തിന് ഇടപെട്ടു. വ്യാപാര വിഷയം ഉയർത്തി ഇരുരാജ്യങ്ങളേയും സമ്മർദ്ദത്തിലാക്കാൻ എനിക്കും സാധിച്ചു. വ്യാപാരത്തിന് തയ്യാറാണ് ഇത് അവസാനിപ്പിച്ചാൽ എന്ന് ഞാൻ പറഞ്ഞു', ട്രംപ് പറഞ്ഞു.

'ആണവയുദ്ധമല്ല, വ്യാപാരം നടത്താം. ഇരുരാജ്യങ്ങൾക്കും ശക്തരായ നേതാക്കളുണ്ട്. നല്ല നേതാക്കളുണ്ട്, സമർത്ഥർ. അങ്ങനെ എല്ലാം അവസാനിച്ചു. എന്തായാലും ഇതേ നിലയിൽ തന്നെ തുടരുമെന്ന് പ്രതീക്ഷിക്കുന്നു. പാക്-ഇന്ത്യ തർക്കത്തിൽ ഇടപെട്ട സ്റ്റേറ്റ് സെക്രട്ടറിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായ മാർക്കോ റൂബിയോയേയും അദ്ദേഹം അഭിനന്ദിച്ചു.
'എത്ര മനോഹരമായ പ്രവൃത്തിയാണ് മാർക്കോ താങ്കൾ ചെയ്തത്. നന്ദി, വൈസ് പ്രസിഡന്റ് ജെഡി വാൻസ്. എല്ലാവരും ഒറ്റക്കെട്ടായി പ്രവർത്തിച്ചു. മാർക്കോ, നമുക്ക് അവരെ കുറച്ചുകൂടി ഒരുമിപ്പിക്കാൻ കഴിയുമായിരുന്നു, അതായത് ഇരുരാജ്യത്തേയും നേതാക്കൾ ഒരുമിച്ച് അത്താഴം കഴിക്കുന്നത് വരെ. അത് നല്ലതല്ലേ? പക്ഷേ നമ്മൾ ഒരുപാട് ദൂരം പിന്നിട്ടിരിക്കുന്നു, അതായത്, ദശലക്ഷക്കണക്കിന് ആളുകൾ ആ സംഘർഷത്തിൽ മരിക്കുമായിരുന്നിടത്ത് നിന്ന് നിന്ന്', ട്രംപ് പറഞ്ഞു.
വെടിനിർത്തലിന് യുഎസ് ഇടപെട്ടുവെന്ന വാദത്തെ ഇന്ത്യ ആവർത്തിച്ച് തള്ളുന്നതിനിടെയാണ് ട്രംപിന്റ പരാമർശം. കഴിഞ്ഞ ദിവസവും കാശ്മീർ വിഷയത്തിൽ കേന്ദ്രസർക്കാർ നിലപാട് വ്യക്തമാക്കിയിരുന്നു. കാശ്മീർ വിഷയം പാക്കിസ്ഥാനും ഇന്ത്യയും തമ്മിൽ പരിഹരിക്കേണ്ട ഉഭയകക്ഷി വിഷയം മാത്രമാണെന്നായിരുന്നു വിദേശകാര്യ മന്ത്രാലയം വക്താവ് രൺദീൺ ജയ്സ്വാൾ പറഞ്ഞത്.
യുഎസുമായി ഇന്ത്യ ചർച്ച നടത്തിയത് പാക് അധീന കശ്മീരിനെ കുറിച്ച് മാത്രമായിരുന്നുവെന്നും ഇന്ത്യ-യുഎസ് വ്യാപാരം സംഭാഷണത്തിൽ ഉൾപ്പെട്ടിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ' ജമ്മുകാശ്മീരുമായി ബന്ധപ്പെട്ട ഏതൊരു വിഷയവും ഇന്ത്യയും പാകിസ്ഥാനും ഉഭയകക്ഷി ചർച്ചയിലൂടെ പരിഹരിക്കണമെന്നതാണ് ഇന്ത്യയുടെ വളരെകാലമായുള്ള നിലപാട്. പാക്കിസ്ഥാൻ നിയമവിരുദ്ധമായി കൈവശപ്പെടുത്തിയിരിക്കുന്ന പാക് അധീന കാശ്മീർ അവർ വിട്ടുപോകണമെന്നതാണ് പ്രധാന വിഷയം',ജയ്സ്വാൾ പറഞ്ഞു.












Click it and Unblock the Notifications