കര്‍ണാടകയില്‍ സിദ്ധരാമയ്യയെ വീഴ്ത്താന്‍ ബിജെപി!! വരുണയില്‍ അങ്കം മുറുകും, യതീന്ദ്രയ്ക്ക് ജയിക്കണം!!
വരുണയില്‍ യതീന്ദ്രയ്ക്ക് നേരിടേണ്ടത് വെല്ലുവിളികള്‍
ബെംഗളൂരു: കര്‍ണാടകയില്‍ തിരഞ്ഞെടുപ്പ് അങ്കത്തിന് ചൂടേറി കൊണ്ടിരിക്കുകയാണ്. സര്‍വേയില്‍ ഒരുപാര്‍ട്ടിയും ജയിക്കാന്‍ സാധ്യതയില്ലെന്ന് പ്രവചനം വന്നതോടെ ആശങ്ക വര്‍ധിച്ചിരിക്കുകയാണ്. ബിജെപി ആഞ്ഞുപിടിച്ചുള്ള പ്രചാരണമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. പക്ഷേ കോണ്‍ഗ്രസ് ഭരണകക്ഷിയായതിനാലും ഭരണവിരുദ്ധ തരംഗം ഇല്ലാതിരിക്കുന്നതിനാലും ആത്മവിശ്വാസത്തിലാണ്. എന്നാല്‍ ഭൂരിപക്ഷം ഉണ്ടാവില്ലെന്ന കാര്യം അവരെയും ആശങ്കപ്പെടുത്തുന്നുണ്ട്. അതുകൊണ്ട് എന്ത് വില കൊടുത്തും ജയിക്കാന്‍ തന്നെയാണ് കോണ്‍ഗ്രസിന്റെ തീരുമാനം
പക്ഷേ സിദ്ധരാമയ്യയെ പൂട്ടാനുള്ള എല്ലാ തന്ത്രങ്ങളും ബിജെപി അണിയറയില്‍ ഒരുക്കികൊണ്ടിരിക്കുകയാണ്. അതുകൊണ്ട് വരുണയിലേക്കാണ് എല്ലാ കണ്ണുകളും പോകുന്നത്. വേറൊന്നുമല്ല സിദ്ധരാമയ്യയുടെ മണ്ഡലമായ ഇവിടെ ഇത്തവണ മത്സരിക്കുന്നത് മകന്‍ യതീന്ദ്രയാണ്. തുടക്കക്കാരനായ യതീന്ദ്ര വരുണയില്‍ എന്തുവില കൊടുത്തും വീഴ്ത്തണമെന്ന് ബിജെപിയും ജനതാദളും കരുതുന്നുണ്ട്. ഇങ്ങനെ വന്നാല്‍ സിദ്ധരാമയ്യയ്ക്ക് ലഭിക്കുന്ന ഏറ്റവും വലിയ തിരിച്ചടിയാവും ഇത്.
വരുണയില്‍ പൊടിപാറും
സിദ്ധരാമയ്യ മണ്ഡലം ഒഴിഞ്ഞുകൊടുക്കാന്‍ തയ്യാറായി എന്നതായിരുന്നു ഇത്തവണ കര്‍ണാടക തിരഞ്ഞെടുപ്പില്‍ അദ്ഭുതങ്ങളിലൊന്ന്. എന്നാല്‍ അതിലുപരി സിദ്ധരാമയ്യയുടെ മകന്‍ യതീന്ദ്രയാണ് വരുണയില്‍ മത്സരിക്കുന്നത് എന്ന കാര്യം ഞെട്ടിപ്പിക്കുന്നതായിരുന്നു. പിതാവ് നിലനിര്‍ത്തിയ സീറ്റില്‍ മകനെ പരാജയപ്പെടുത്താന്‍ പൊടിപാറിയ പോരാട്ടം നടക്കുമെന്ന് ഇതോടെ ഉറപ്പായിരിക്കുകയാണ്. അച്ഛന്‍ മുഖ്യമന്ത്രി ആയത് കൊണ്ട് സീറ്റ് ലഭിച്ചു എന്ന് ആരോപണം യതീന്ദ്രയ്‌ക്കെതിരെ ചിലവാകില്ല. കാരണം യതീന്ദ്ര നല്ല വിദ്യാസമ്പന്നാണ്. ഡോക്ടര്‍ കൂടിയാണ് അദ്ദേഹം. മികച്ചൊരു പാത്തോളജിസ്റ്റാണ് യതീന്ദ്ര. സത്യം പറഞ്ഞാല്‍ രാഷ്ട്രീയം തീരെ താല്‍പര്യമില്ലാത്ത വ്യക്തിയായിരുന്നു അദ്ദേഹം. സാഹചര്യം കൊണ്ടാണ് ഇപ്പോള്‍ രാഷ്ട്രീയത്തിലെത്തിയിരിക്കുന്നത്.
സഹോദരന്റെ അപകടമരണം
ഒരിക്കല്‍ പോലും പിതാവിന്റെ രാഷ്ട്രീയ ജീവിതത്തില്‍ ഇടപെടുകയോ അദ്ദേഹത്തിന്റെ രാഷ്ട്രീയ സഹായം തേടുകയോ ചെയ്തിട്ടില്ലാത്ത വ്യക്തിയായിരുന്നു യതീന്ദ്ര. എന്നാല്‍ ഒരുസംഭവം അദ്ദേഹത്തിന്റെ ജീവിതം മാറ്റിമറിക്കുകയായിരുന്നു. 2016ല്‍ കുടുംബത്തിന്റെ താങ്ങും തണലുമായിരുന്ന സഹോദരന്‍ രാകേഷ് ബെല്‍ജിയത്തില്‍ വച്ച് കാറപകടത്തില്‍ മരിച്ചത് യതീന്ദ്രയെ ഞെട്ടിച്ചു. അതിനേക്കാളേറെ ആ സംഭവം ഞെട്ടിച്ചത് സിദ്ധരാമയ്യയെ ആയിരുന്നു. രാഷ്ട്രീയത്തില്‍ തന്റെ പകരക്കാരനായി കണ്ട് വളര്‍ത്തിക്കൊണ്ടുവരാന്‍ ശ്രമിക്കുകയായിരുന്നു സിദ്ധരാമയ്യ രാകേഷിനെ അതിനിടെ അപ്രതീക്ഷിതമായിട്ടാണ് മകന്‍ മരിച്ചത്. ഇതോടെ യതീന്ദ്ര രാകേഷിന് പകരക്കാരനാവാന്‍ നിര്‍ബന്ധിതനാവുകയായിരുന്നു. ഇതാണ് ഇപ്പോള്‍ മത്സരിക്കുന്നതില്‍ എത്തി നില്‍ക്കുന്നത്.
അന്തര്‍മുഖന്‍
ഡോക്ടറാണെങ്കിലും അന്തര്‍മുഖനാണ് യതീന്ദ്ര. ബസവേശ്വ നഗറില്‍ ക്ലിനിക്ക് നടത്തുകയായിരുന്നു ഇത്രയും കാലം യതീന്ദ്ര. പിതാവ് സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ പോലും ഇയാള്‍ കാണാനെത്തിയിരുന്നില്ല. അഥവാ അറിഞ്ഞിരുന്നില്ല എന്നതാണ് വാസ്തവം. വീട്ടില്‍ കടക്കുന്നതിനിടെ യതീന്ദ്രയുടെ കാര്‍ പോലീസ് തടഞ്ഞപ്പോഴാണ് പിതാവ് മുഖ്യമന്ത്രിയായ കാര്യം ഇയാള്‍ അറിഞ്ഞത്. അതേസമയം വളരെ മിടുക്കനാണ് യതീന്ദ്രയെന്നും എന്നാല്‍ അന്തര്‍മുഖനാണെന്നും സിദ്ധരാമയ്യ മുമ്പ് പറഞ്ഞിരുന്നു. മുഖ്യമന്ത്രിയുടെ കുടുംബത്തിലുള്ള പലര്‍ക്കും രാകേഷിനെ കുറിച്ച് ഒന്നും അറിയില്ലെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ വരുണയില്‍ ഇക്കാര്യങ്ങളൊക്കെ യതീന്ദ്രയ്ക്ക് തിരിച്ചടിയാവുമെന്നാണ് ബിജെപി പറയുന്നത്.
പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നു....
തിരഞ്ഞെടുപ്പ് കളത്തിലിറങ്ങിയ കുറച്ച് കാലമേ ആയിട്ടുള്ളൂ. എന്നാല്‍ അമ്പരിപ്പിക്കുന്ന രീതിയിലുള്ള മാറ്റമാണ് യതീന്ദ്രയ്ക്ക് ഉണ്ടായിരിക്കുന്നത് എന്ന് കോണ്‍ഗ്രസുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ സൂചിപ്പിച്ചു. നേരത്തെ വരുണയെ കുറിച്ച് സിദ്ധരാമയ്യ ചോദിക്കുമ്പോള്‍ ഒഴിഞ്ഞുമാറുന്ന യതീന്ദ്ര ഇന്ന് മണ്ഡലത്തില്‍ പലതവണ പര്യടനം നടത്തികഴിഞ്ഞു. അതേസമയം സിദ്ധരാമയ്യയുടെ ഭാര്യ പാര്‍വതിയുടെ പിന്തുണ മകനുണ്ട്. ഇതാണ് യതീന്ദ്രയുടെ മികവിന് കാരണമെന്നാണ് വിലയിരുത്തുന്നത്. വരുണയില്‍ ആദ്യമായി പ്രചാരണം നടത്തുമ്പോള്‍ ആരും യതീന്ദ്രയെ അറിയുമായിരുന്നില്ല. എന്നാല്‍ ഇന്ന് വരുണയുടെ സ്വന്തം സ്ഥാനാര്‍ത്ഥിയായി ഉയര്‍ന്ന് വന്നിരിക്കുകയാണ് യതീന്ദ്ര.
പിതാവിനെ പോലെയല്ല
യതീന്ദ്ര പിതാവ് സിദ്ധരാമയ്യയെ പോലെയല്ലെന്ന് മാധ്യമങ്ങള്‍ പറയുന്നു.സിദ്ധരാമയ്യ അഹങ്കാരിയും വിവേകശൂന്യനുമാണെന്ന് മാധ്യമപ്രവര്‍ത്തകരും അഭിപ്രായപ്പെടുന്നുണ്ട്. എതിരാളികളെ നേരിടുന്ന കാര്യത്തില്‍ മാത്രമാണ് സിദ്ധരാമയ്യക്ക് ആവശേമുള്ളത്. എന്നാല്‍ യതീന്ദ്ര പ്രാദേശിക രാഷ്ട്രീയം നല്ല രീതിയില്‍ മനസിലാക്കി കഴിഞ്ഞു. തന്റെ തെറ്റുകള്‍ ഏറ്റുപറയാനും മറ്റുള്ളവരെ ബഹുമാനിക്കുന്നതിലും അദ്ദേഹം വളരെ മുന്നിലാണ്. അതുകൊണ്ട് വരുണയില്‍ എതിരാളികള്‍ അത്ര പെട്ടെന്ന് ജയിക്കാമെന്ന് കണക്കുകൂട്ടേണ്ടതില്ലെന്ന് മാധ്യമങ്ങള്‍ പറയുന്നു. നേരത്തെ വരുണയില്‍ മത്സരിക്കാനില്ലെന്ന് യതീന്ദ്ര പിതാവിനോട് പറഞ്ഞിരുന്നു. മറ്റേതെങ്കിലും മണ്ഡലം മതിയെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. എന്നാല്‍ പിതാവിന്റെ നിര്‍ബന്ധത്തിന് മുന്നില്‍ വഴങ്ങുകയായിരുന്നു യതീന്ദ്ര.
ബിജെപി കളി തുടങ്ങി
രാഷ്ട്രീയത്തില്‍ തുടക്കക്കാരനാണ് യതീന്ദ്ര എന്നും മികച്ച തന്ത്രങ്ങളുണ്ടെങ്കില്‍ ഇവിടെ ജയം നേടാമെന്നും ബിജെപി കരുതുന്നു. ഇവിടെ കരുത്തുറ്റ സ്ഥാനാര്‍ത്ഥിയെ തന്നെ ഇറക്കാനാണ് ബിജെപി നേതാവ് ബിഎസ് യെദ്യൂരപ്പയുടെ തീരുമാനം. ഒന്ന് ആഞ്ഞ് പിടിക്കാന്‍ ദേശീയ നേതൃത്വത്തോടും യെദ്യൂരപ്പ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇവിടെ വന്ന് പ്രചാരണം നടത്തിയാലും ഇനി അദ്ഭുതപ്പെടേണ്ടതില്ല. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായും പ്രചാരണത്തിനായി എത്തും. മണ്ഡലത്തില്‍ വലിയ രീതിയില്‍ കോളിളക്കമുണ്ടാക്കാന്‍ യതീന്ദ്രയ്ക്ക് സാധിച്ചിട്ടില്ലെന്നും സിദ്ധരാമയ്യയുടെ അഴിമതി ചൂണ്ടിക്കാട്ടി മകനെ പരാജയപ്പെടുത്താനും ബിജെപി ശ്രമിച്ചേക്കും.
വിവാദങ്ങള്‍
യതീന്ദ്ര മുമ്പ് വിവാദങ്ങളില്‍ ചാടിപ്പോയിട്ടുണ്ട്. ബെംഗളൂരുവില്‍ സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ആശുപത്രിയില്‍ ലബോറട്ടറി പ്രവര്‍ത്തിപ്പിക്കാന്‍ അപേക്ഷിച്ചവരില്‍ യതീന്ദ്രയുടെ ലാബും ഉണ്ടായിരുന്നു. മുഖ്യമന്ത്രിയുടെ മകന് വഴിവിട്ട സഹായം നല്‍കുന്നു എന്ന് ഇതിന് പിന്നില്‍ ആരോപണമുയര്‍ന്നിരുന്നു. തുടര്‍ന്ന് യതീന്ദ്രയുടെ കമ്പനി ഈ നീക്കം അവസാനിപ്പിച്ചിരുന്നു. അതേസമയം രാഷ്ട്രീയത്തിന്റെ പേരില്‍ യതീന്ദ്രയെ ബലിയാടാക്കുകയായിരുന്നു ഈ സംഭവത്തില്‍. ശരിക്കും ലബോറട്ടറി സ്ഥാപിക്കാനുള്ള അനുവാദം യതീന്ദ്രയ്ക്കായിരുന്നു ലഭിക്കേണ്ടിയിരുന്നു. എന്നാല്‍ മുഖ്യമന്ത്രിയുടെ മകനായത് കൊണ്ട് ഇത് നിഷേധിക്കുകയായിരുന്നു. യതീന്ദ്രയുടെ സുഹൃത്തുക്കള്‍ ഇതിനെതിരെ വിമര്‍ശനവും ഉന്നയിച്ചിരുന്നു.
സോഷ്യല്‍ മീഡിയ ക്യാംപയിന്‍
സിദ്ധരാമയ്യ അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു. എന്നാല്‍ ഈ മാറ്റത്തിന് പിന്നില്‍ യതീന്ദ്ര ആണെന്നാണ് സൂചന. സിദ്ധരാമയ്യ സോഷ്യല്‍ മീഡിയയില്‍ മുമ്പ് സജീവമായിരുന്നില്ല. യതീന്ദ്ര സിദ്ധരാമയ്യയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളുടെ നിയന്ത്രണം ഏറ്റെടുത്തു എന്നാണ് സൂചന. ഇത്തരം അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യാന്‍ വിദഗ്ധരെയും അദ്ദേഹം നിയമിച്ചിട്ടുണ്ട്. അതേസമയം കഴിഞ്ഞ ഒരുമാസത്തിനിടയില്‍ മണ്ഡലത്തില്‍ മുഴുവന്‍ പ്രചാരണം നടത്താന്‍ സാധിച്ചെന്നാണ് യതീന്ദ്ര പറയുന്നത്. യെദ്യൂരപ്പയുടെ മകന്‍ വിജയേന്ദ്രയെ കുറിച്ച് ഒന്നും പറയാനും അദ്ദേഹം തയ്യാറായില്ല. തനിക്ക് വിജയേന്ദ്രയെ കുറിച്ച് ഒന്നുമറിയില്ലെന്നും അതുകൊണ്ട് പ്രതികരിക്കാനില്ലെന്നും യതീന്ദ്ര പറഞ്ഞു.
കാസര്‍കോട് സ്വദേശി എന്‍എ ഹാരിസ് കർണാടക തിരഞ്ഞെടുപ്പിൽ സ്ഥാനാര്‍ത്ഥിയാകുമോ?
ബിജെപി നേതൃത്വം സീറ്റ് നല്‍കിയില്ല, പൊട്ടിക്കരഞ്ഞ് എംഎല്‍എ!! ഒപ്പം അണികളുടെ പ്രക്ഷോഭവും!!
ഹർത്താലിലെ തേർവാഴ്ച! വാട്സാപ്പ് നമ്പറുകൾ നിരീക്ഷണത്തിൽ, 500ലധികം പേർ പിടിയിൽ...