ബിജെപിയിൽ തിരക്കിട്ട ചർച്ചകൾ.. യെദ്യൂരപ്പ അമിത് ഷായെ വിളിച്ചു.. ജയിക്കില്ലെങ്കിൽ രാജി വെയ്ക്കൂ!
ബെംഗളൂരു: വിശ്വാസ വോട്ടെടുപ്പില്‍ ജയിക്കാനാകില്ലെന്ന് ബോധ്യപ്പെട്ടതോടെ യെദ്യൂരപ്പ രാജി വെയ്ക്കാന്‍ ഒരുങ്ങുന്ന സാഹചര്യത്തില്‍ ബിജെപിയില്‍ തിരക്കിട്ട ചര്‍ച്ചകള്‍. യെദ്യൂരപ്പ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുമായി ഫോണില്‍ ചര്‍ച്ച നടത്തി. കര്‍ണാടകത്തിലെ നിലവിലെ സാഹചര്യം യെദ്യൂരപ്പ ഷായെ അറിയിച്ചിട്ടുണ്ട്. ഭൂരിപക്ഷം ഉറപ്പിക്കാന്‍ സാധിക്കില്ലയെങ്കില്‍ രാജി വെയ്ക്കാനാണ് അമിത് ഷാ നല്‍കിയ നിര്‍ദേശമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
രണ്ട് പേരുടെ കുറവ് മാത്രമാണ് ഇപ്പോള്‍ ബിജെപിക്ക് ഉള്ളത് എന്നാണ് സംസ്ഥാന ബിജെപി നേതാക്കള്‍ അവകാശപ്പെടുന്നതെന്ന് റിപ്പോര്‍ട്ടുകള്‍. അതിനിടെ എംഎല്‍എമാരെ കുതിരക്കച്ചവടം നടത്താനുള്ള ശ്രമങ്ങള്‍ പുറത്ത് വന്നത് സംഘപരിവാറിനാകെ നാണക്കേടായിട്ടുണ്ട്. ഇതോടെ വിഷയത്തില്‍ ആര്‍എസ്എസ് ഇടപെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. കൂടുതല്‍ നാണക്കേടിലേക്ക് കടക്കാതെ രാജി വെയ്ക്കാനാണ് ആര്‍എസ്എസ് നേതൃത്വവും നിര്‍ദേശിച്ചിരിക്കുന്നത് എന്നും സൂചനകളുണ്ട്.
ഏതാനും മിനുറ്റുകള്‍ മാത്രമാണ് വിശ്വാസ വോട്ടെടുപ്പിന് ഇനി അവശേഷിക്കുന്നത്. യെദ്യൂരപ്പ രാജി വെയ്ക്കും എന്ന ആത്മവിശ്വാസം കോണ്‍ഗ്രസും ജെഡിഎസും പ്രകടിപ്പിക്കുന്നു. അതിനിടെ സ്പീക്കറുമായും യെദ്യൂരപ്പ ചര്‍ച്ച നടത്തിയിട്ടുണ്ട്. വിശ്വാസ വോട്ടെടുപ്പിന് മുന്‍പ് യെദ്യൂരപ്പ രാജി പ്രസംഗം നടത്തുമെന്ന് തന്നെയാണ് കരുതപ്പെടുന്നത്. ഇടവേളയ്ക്ക് ശേഷം സഭാ നടപടികള്‍ വീണ്ടും ആരംഭിച്ചിരിക്കുകയാണ്.
നേരത്തെ വിട്ട് നിന്ന കോണ്‍ഗ്രസ് എംഎല്‍എമാരായ ആനന്ദ് സിംഗും പ്രതാപ് സിംഗ് ഗൗഡ പാട്ടീലും സഭയില്‍ എത്തിയിട്ടുണ്ട്. വിശ്വാസ വോട്ടെടുപ്പ് നടക്കുകയാണ് എങ്കില്‍ ഇവര്‍ കോണ്‍ഗ്രസിനൊപ്പം തന്നെ നില്‍ക്കുമെന്നാണ് സൂചന. അതിനിടെ ദേശീയ തലത്തിലും കോണ്‍ഗ്രസ് ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. സോണിയാ ഗാന്ധി കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതാക്കളെ ഫോണില്‍ ബന്ധപ്പെട്ട് സംസാരിച്ചിട്ടുണ്ട്.
Recommended Video
#WATCH on Facebook: Live from inside Karnataka's Vidhana Soudha #FloorTest https://t.co/3mo97GEPcV pic.twitter.com/9rHK8IZuJZ
— ANI (@ANI) May 19, 2018