ബംഗാൾ ഉൾക്കടലിൽ അതി തീവ്ര ന്യൂനമർദ്ദം; കേരളത്തിൽ 13 ജില്ലകളിൽ യെല്ലോ അലർട്ട്, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം ഒഴികെയുള്ള എല്ലാ ജില്ലകളിലും ഇതോടെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൽ നിന്നുള്ള മുന്നറിയിപ്പ്.
Recommended Video
ചൊവ്വാഴ്ച സംസ്ഥാനത്തെ എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ബംഗാൾ ഉൾക്കടല്‍ രൂപപ്പെട്ട ന്യൂനമർദ്ദം അതി തീവ്ര ന്യൂനമർദ്ദമായി മാറിയതിന്‍റെ ഫലമായാണ് സംസ്ഥാനത്ത് വീണ്ടും കാലവർഷം സജീവമാകുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുമെന്നാണ് അറിയിപ്പിൽ പറയുന്നത്. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം ഞായറാഴ്ചയോടെ ശക്തിപ്രാപിക്കുമെന്നാണ് നേരത്തെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകിയ അറിയിപ്പ്. ഇതിന് പിന്നാലെയാണ് ന്യൂനമർദ്ദത്തിന് ദിശാവ്യതിയാനം സംഭവിക്കുന്നത്.

വടക്ക് പടിഞ്ഞാറ് ബംഗാൾ ഉൾക്കടലിലെ തീവ്ര ന്യുന മർദ്ദം, കഴിഞ്ഞ 6 മണിക്കൂറായി പടിഞ്ഞാറ് വടക്കു-പടിഞ്ഞാറ് ദിശയിൽ മണിക്കൂറിൽ 12 കിലോമീറ്റർ വേഗതയിൽ സഞ്ചരിച്ച് ശക്തി പ്രാപിച്ച് സീസണിലെ ആദ്യ അതി തീവ്ര ന്യൂന മർദ്ദമായി മാറിയിട്ടുണ്ട്. 2021 സെപ്റ്റംബർ 13, രാവിലെ 08.30 ഓടെ 20.9° N അക്ഷാംശത്തിലും 86.5° E രേഖാംശത്തിലും വടക്ക് ഒഡിഷ തീരത്തിനടുത്തേക്ക് എത്തിയിട്ടുണ്ട്. അടുത്ത 24 മണിക്കൂറിൽ വടക്ക്-പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് ശക്തി കുറഞ്ഞ തീവ്ര ന്യൂനമർദ്ദം ആകാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഇതിന്റെ ഫലമായി കടലാക്രമണത്തിനും ഉയർന്ന തിരമാലകൾക്കും സാധ്യത ഉള്ളതിനാൽ തീരപ്രദേശത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും നിര്‍ദ്ദേശം നൽകിയിട്ടുണ്ട്. ബീച്ചുകളിൽ പോകുന്നതും, കടലിൽ ഇറങ്ങുന്നതും ഒഴിവാക്കണമെന്നാണ് പ്രധാന നിര്‍ദ്ദേശം. എന്നാല്‍, കേരള തീരത്ത് മത്സ്യബന്ധനം നടത്തുന്നതിന് നിലവിഷ തടസമില്ല. സംസ്ഥാനത്തെ മറ്റ് ഭാഗങ്ങളെ അപേക്ഷിത്ത് വടക്കൻ കേരളത്തിൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്.












Click it and Unblock the Notifications