പട്ടേൽ പ്രതിമ വിവാദത്തിനിടെ വീണ്ടും പ്രതിമ നിർമ്മിക്കാനുറച്ച് യോഗി, രാമവിഗ്രഹത്തിന് 330 കോടി
ലഖ്നൗ: ഉത്തർപ്രദേശിൽ രാമവിഗ്രഹം നിർമ്മിക്കുന്നതിന് 330 കോടി നിക്ഷേപിക്കാൻ കോർപ്പറേറ്റുകളോട് ആവശ്യപ്പെട്ട് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സരയു തീരത്ത് നൂറു മീറ്റര്‍ ഉയരത്തിലുള്ള രാമവിഗ്രഹം നിർമ്മിക്കാനാണ് പദ്ധതി. കോര്‍പറേറ്റ് സോഷ്യല്‍ റെസ്പോണ്‍സിബിലിറ്റി ഫണ്ടില്‍ ടൂറിസം മേഖലയില്‍ നിക്ഷേപം നടത്താനുള്ള അവസരങ്ങള്‍ അറിയിക്കുന്ന ബുക്ക്‌ലെറ്റ് കഴിഞ്ഞ ദിവസം ഉത്തർപ്രദേശ് സർക്കാർ പുറത്ത് വിട്ടിരുന്നു. ഇതിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
പട്ടേല്‍ പ്രതിമ നിര്‍മാണം വിവാദങ്ങളില്‍ നിറയുന്നതിനിടയ്ക്കാണ് ഉത്തർപ്രദേശിൽ മറ്റൊരു പ്രതിമ നിർമ്മാണത്തിന് ആദിത്യനാഥ് ഒരുങ്ങുന്നത്. യോഗിയുടെ നീക്കത്തിനെതിരേ പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്. സ്‌കൂളുകള്‍ക്കും, സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമത്തിനുമാണ് മുമ്പ് ഈ ഫണ്ട് ഉപയോഗിച്ചിരുന്നതെന്ന് സമാജ്വാദി പാര്‍ട്ടി വക്താവ് ജുഹി സിങ് പറഞ്ഞു. താങ്കളുടെത് ഒരു വലിയ പാര്‍ട്ടിയല്ലേയെന്നും ഫണ്ട് കോര്‍പറേറ്റുകളോട് നേരിട്ട് ചോദിച്ചുകൂടെയെന്നും ജുഹി ചോദിച്ചു.
ഗുജറാത്തില്‍ സര്‍ദാര്‍ പട്ടേലിന്റെ പ്രതിമ നിര്‍മിക്കുന്നതിനായി രാജ്യത്തെ പ്രധാന ഓയില്‍ കമ്പനി കോര്‍പറേറ്റ് സോഷ്യല്‍ റെസ്പോണ്‍സിബിലിറ്റി ഫണ്ടില്‍ നിന്നും 121 കോടി രൂപ നല്‍കിയിരുന്നതായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. പടേടൽ പ്രതിമ വൻ വിവാദത്തിലാകുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് മറ്റൊരു പ്രതിമ കൂടി വാർത്തകളിൽ ഇടം പിടിക്കുന്നത്. എന്നാല്‍, രാജ്യത്തിന്റെ പലയിടങ്ങളിലും ഇത്തരം കാര്യങ്ങള്‍ മുമ്പും നടന്നിട്ടുണ്ടെന്നാണ് ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ വാദം.