മോദി തെറ്റായ വാഗ്ദാനങ്ങൾ നൽകുന്നു; രാജ്യത്തെ ഭിന്നിപ്പിച്ച് നേട്ടമുണ്ടാക്കുന്നുവെന്ന് രാഹുൽ ഗാന്ധി
വാർധ: തെറ്റായ വാഗ്ദാനങ്ങള്‍ നല്‍കി രാജ്യത്തെ ഭിന്നിപ്പിച്ച് നേട്ടമുണ്ടാക്കാനാണ് മോദി ഭരിക്കുന്ന ബിജെപി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് കോൺഗ്രസ് ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധി. ഗാന്ധി ജയന്തി ദിനവുമായി ബന്ധപ്പെട്ട് നടന്ന കോണ്‍ഗ്രസ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശസനവുമായി രാഹുല്‍ കേന്ദ്ര രംഗത്തെത്തിയത്.
മഹാത്മാഗാന്ധി ഉയര്‍ത്തിപ്പിടിച്ചിരുന്ന മൂല്യങ്ങള്‍ക്ക് നേര്‍ വിപരീതമായിട്ടാണ് നരേന്ദ്ര മോദി പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മഹാത്മാഗാന്ധി അഹിംസയ്ക്ക് വേണ്ടി ജീവിതം നല്‍കിയപ്പോള്‍ ഇത് ഓരോ ദിവസവും തകര്‍ക്കാനാണ് മോദി ശ്രമിക്കുന്നതെന്ന് രാഹുൽ ഗാന്ധി തുറന്നടിച്ചു. ഒരിക്കലും നടക്കാത്ത വാഗ്ദാനങ്ങള്‍ മാത്രം നല്‍കി നിങ്ങളെ അയാള്‍ പറ്റിച്ചു. ഇനിയുള്ള അവസരം കോണ്‍ഗ്രസിന് നല്‍കുകയെന്നും രാഹുൽ പറഞ്ഞു.

ഇന്ത്യയിലെല്ലാം ചൈന ഉത്പ്പന്നം
തിരഞ്ഞെടുപ്പിന് മുമ്പ് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാന്‍ നാലു വര്‍ഷത്തിനു ശേഷവും മോദിക്ക് കഴിഞ്ഞിട്ടില്ലെന്ന് രാഹുല്‍ കുറ്റപ്പെടുത്തി. രാജ്യത്ത് ചൈനയില്‍ നിര്‍മ്മിച്ച വസ്തുക്കള്‍ ഉണ്ടാവില്ലെന്നും എല്ലാം ഇന്ത്യയില്‍ നിര്‍മ്മിച്ചവ മാത്രമാവുമെന്നും പ്രധാനമന്ത്രി വാഗ്ദാനം നല്‍കിയിരുന്നു. എന്നാല്‍ ഇന്ന് രാജ്യത്തുള്ള ഫോണ്‍ മുതല്‍ ചെരുപ്പുവരെ എല്ലാം ചൈനയില്‍ നിര്‍മ്മിച്ചവയെന്നും അദ്ദേഹം പറഞ്ഞു.

അതിസമ്പന്നരുടെ പോക്കറ്റിലേക്ക്
കടക്കെണിയിലായ സുഹൃത്തിനെ സഹായിക്കുന്നതിനുവേണ്ടി മാത്രമാണ് റഫാല്‍ യുദ്ധവിമാന കരാറുണ്ടാക്കിയത്. പൊതുമേഖലാ സ്ഥാപനമായ എച്ച്എഎല്ലിനെ ഒഴിവാക്കി സ്വകാര്യ കമ്പനിക്ക് കരാർ നൽകി. ഇതിന്റെ പിന്നിലെ ചേതോവികാരം എന്താണെന്ന് അറിയണമെന്നുണ്ടെന്നും രാഹുൽ ഗാന്ധി പറഞ്ഞു. സാധാരണക്കാര്‍ ഇന്ധനവിലയായി നല്‍കുന്ന പണം അതിസമ്പന്നരുടെ പോക്കറ്റിലേക്കാണ് പോകുന്നത്. അതാണ് ഇന്നത്തെ അവസ്ഥയെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി.

മോദി മുതലാളിയുടെ പങ്കാളി...
മോദി രാജ്യത്തിന്റെ കാവൽക്കാരനല്ല. മുതലാളിമാരുടെ പങ്കാളിയാണ്. റഫാലിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്കു ‘കണ്ണില്‍ നോക്കി' മറുപടി പറയാന്‍ മോദിക്കു ഭയമാണ്. അദ്ദേഹം നുണ പറയുകയാണ്. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചു കര്‍ഷകര്‍ ദില്ലിയിലേക്കു നടത്തിയ പ്രതിഷേധ പ്രകടനത്തെ പൊലീസ് തല്ലിച്ചതച്ചതിലും രാഹുൽ കേന്ദ്ര സർക്കാരിനെ കുറ്റപ്പെടുത്തി.

കർഷകരുടെ കാര്യത്തിൽ കണ്ണടയ്ക്കുന്നു
കോർപ്പറേറ്റുകളുടെ 3.20 ലക്ഷം കോടി രൂപയുടെ കടം എഴുതിത്തള്ളിയ മോദി സര്‍ക്കാര്‍, കര്‍ഷകരുടെ കാര്യത്തില്‍ കണ്ണടക്കുന്നു. മൊബൈൽ ഫോൺ, പാദരക്ഷകൾ, വസ്ത്രം, ഗാഡ്ജറ്റുകൾ തുടങ്ങിയവയെല്ലാം ചൈനയിലാണു നിർമിക്കുന്നത്. മെയ്‌ക് ഇന്‍ ഇന്ത്യയെന്ന പേരില്‍ മോദി വ്യാജ വാഗ്ദാനം നല്‍കി കബളിപ്പിച്ചുവെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ബിജെപിയോ പ്രധാനമന്ത്രിയോ യുവാക്കള്‍ക്കു തൊഴില്‍ നല്‍കിയില്ലെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി.












Click it and Unblock the Notifications