കതിർമണ്ഡപത്തിലേക്ക് ബൈക്കിൽ പറന്നെത്തി കാമുകൻ വധുവിനെ ഹാരമണിയിച്ചു! വരനെ തട്ടിമാറ്റി വധുവും...
24 വയസുള്ള യുവാവാണ് അവിശ്വസനീയമാംവിധം കതിർമണ്ഡപത്തിലെത്തി സിനിമാ രംഗങ്ങളെ അനുസ്മരിപ്പിക്കുന്ന സീനുകൾ യാഥാർഥ്യമാക്കിയത്.
ബിജ്നോർ: പറഞ്ഞറിയിക്കാൻ കഴിയാത്തതാണ് പ്രണയത്തിന്റെ തീവ്രത. ജീവനുതുല്യം സ്നേഹിച്ച പെൺകുട്ടിയെ മറ്റൊരാൾ താലിക്കെട്ടുന്നത് ചങ്കുറപ്പുള്ള ഒരു കാമുകനും സഹിക്കാനാകില്ല. വിവാഹദിവസം കാമുകിയെ ഇറക്കികൊണ്ടുവരാനാകും ഏതൊരു കാമുകന്റെയും ആഗ്രഹം. പക്ഷേ, ഇതെല്ലാം സിനിമാക്കഥയിൽ മാത്രമേ നമ്മൾ കണ്ടിട്ടുള്ളു. എന്നാൽ ചിലയിടത്തെല്ലാം സിനിമാ രംഗങ്ങളെ വെല്ലുന്ന ഇത്തരം സംഭവങ്ങൾ നടന്നിട്ടുണ്ട്. അങ്ങനെയൊരു നാടകീയ രംഗങ്ങളാണ് ഉത്തർപ്രദേശിലെ ബിജ്നോറിൽ കഴിഞ്ഞദിവസം അരങ്ങേറിയത്.
24 വയസുള്ള യുവാവാണ് അവിശ്വസനീയമാംവിധം കതിർമണ്ഡപത്തിലെത്തി സിനിമാ രംഗങ്ങളെ അനുസ്മരിപ്പിക്കുന്ന സീനുകൾ യാഥാർഥ്യമാക്കിയത്. ബിജ്നോറിലെ ഒരു വിവാഹ മണ്ഡപത്തിലായിരുന്നു സംഭവം.

വിവാഹം...
നാഗിനയിലെ വിവാഹ മണ്ഡപത്തിൽ വച്ചായിരുന്നു ബിജ്നോർ സ്വദേശിയായ പെൺകുട്ടിയുടെ വിവാഹ ചടങ്ങുകൾ. വീട്ടുകാരും ബന്ധുക്കളും ആലോചിച്ച് ഉറപ്പിച്ച വിവാഹം. ദളിത് വിഭാഗത്തിൽപ്പെട്ട പെൺകുട്ടിയ്ക്ക് അതേ ജാതിയിൽ നിന്നുള്ള വരനെ തന്നെയാണ് വീട്ടുകാർ കണ്ടുപിടിച്ചത്. പതിവുപോലെ വിവാഹത്തിനായി ബന്ധുക്കളും നാട്ടുകാരുമെല്ലാം രാവില മുതൽ തന്നെ വിവാഹ മണ്ഡപത്തിലെത്തി. തൊട്ടുപിന്നാലെ വരനും സംഘവും. തുടർന്ന് വിവാഹ ചടങ്ങുകൾ ആരംഭിച്ചു. വരൻ കതിർമണ്ഡപത്തിൽ ഇരുന്നതിന് പിന്നാലെ വധുവും മണ്ഡപത്തിൽ എത്തി.

ബൈക്കോടിച്ച്...
താലിക്കെട്ടിന് മുന്നോടിയായുള്ള ചടങ്ങുകൾ തുടങ്ങി. ഈ സമയത്തായിരുന്നു ബോളിവുഡ് സിനിമയിലെ രംഗങ്ങളെ അനുസ്മരിപ്പിക്കും വിധമുള്ള സംഭവങ്ങൾ വിവാഹ മണ്ഡപത്തിൽ അരങ്ങേറിയത്. താലിക്കെട്ടിനായി വധും കതിർമണ്ഡപത്തിൽ എത്തിയതിന് പിന്നാലെ ഒരു ബൈക്ക് വിവാഹ മണ്ഡപത്തിനുള്ളിലേക്ക് ചീറിപ്പാഞ്ഞെത്തി. അതിഥികൾക്കിടയിലൂടെ ചീറിപ്പാഞ്ഞെത്തിയ ആ ബൈക്ക് ഓടിച്ചിരുന്നത് 24കാരനായ യുവാവ്. എന്താണ് സംഭവിക്കുന്നത് മനസിലാകാതെ അതിഥികളും ബന്ധുക്കളും അന്തംവിട്ടു നിൽക്കുന്നതിനിടെ ബൈക്ക് നേരെ വന്നുനിന്നത് കതിർമണ്ഡപത്തിന് തൊട്ടുമുന്നിൽ.

അങ്ങോട്ടും ഇങ്ങോട്ടും...
കതിർമണ്ഡപത്തിന് മുന്നിൽ നിന്ന ബൈക്കിൽ ഇരുന്ന് യുവാവ് തന്റെ കൈയിൽ കരുതിയിരുന്ന ഹാരം വധുവിന്റെ കഴുത്തിലേക്കെറിഞ്ഞു. ഹാരം വന്നുവീണത് കൃത്യം വധുവിന്റെ കഴുത്തിൽ തന്നെ. തുടർന്ന് വരനോടൊപ്പം കതിർമണ്ഡപത്തിൽ ഇരുന്നിരുന്ന വധു എഴുന്നേറ്റ് വന്ന് തന്റെ കഴുത്തിലുണ്ടായിരുന്ന ഹാരം കാമുകനെയും അണിയിച്ചു. താലിക്കെട്ടിന് ഒരുങ്ങിയിരിക്കുകയായിരുന്ന വരൻ ഇതൊന്നും വിശ്വസിക്കാനാവാതെ മണ്ഡപത്തിൽ ഞെട്ടിത്തരിച്ചിരുന്നു. പക്ഷേ ഹാരം ചാർത്തി കാമുകിയെയും കൊണ്ടുപോകാൻ പാവം കാമുകന് കഴിഞ്ഞില്ല. ബന്ധുക്കളും നാട്ടുകാരും ബൈക്കിൽ പറന്നെത്തിയ കാമുകനെ കൈയോടെ പിടികൂടി.

രക്ഷിച്ചത് പോലീസ്...
വിവാഹം അലങ്കോലമാക്കിയ കാമുകനെ പെൺകുട്ടിയുടെ ബന്ധുക്കളും നാട്ടുകാരും അസ്സലായി കൈകാര്യം ചെയ്തു. ഒടുവിൽ വിവരമറിഞ്ഞെത്തിയ പോലീസ് ഉദ്യോഗസ്ഥരാണ് കാമുകനെ ഇവരിൽ നിന്നും രക്ഷപ്പെടുത്തിയത്. എന്തായാലും കാമുകന്റെ മാസ് എൻട്രിയും വരണമാല്യം ചാർത്തലുമെല്ലാം കാരണം പെൺകുട്ടിയുടെ നിശ്ചയിച്ച് ഉറപ്പിച്ച വിവാഹം മുടങ്ങി. മറ്റൊരാളുമായി ബന്ധമുള്ള പെൺകുട്ടിയെ വേണ്ടെന്ന് പറഞ്ഞ വരനും കുടുംബവും വിവാഹത്തിൽ നിന്ന് പിന്മാറി. തുടർന്ന് വിവാഹത്തിനെത്തിയ വരനും സംഘവും മണ്ഡപത്തിൽ നിന്നും മടങ്ങി.

പ്രണയം...
പെൺകുട്ടിയുടെ ബന്ധുക്കളും നാട്ടുകാരും മർദ്ദിച്ചവശനാക്കിയ കാമുകനെ പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നാണ് വിവരം. വിവാഹം മുടങ്ങിയ പെണ്‍കുട്ടിയും കാമുകനായ യുവാവും ഒരുമിച്ച് പഠിച്ചവരായിരുന്നുവെന്നാണ് പോലീസ് അറിയിച്ചത്. പഠനകാലത്ത് ഇരുവരും അടുപ്പത്തിലാവുകയും ഈ ബന്ധം പിന്നീട് പ്രണയമായി മാറുകയും ചെയ്തു. എന്നാൽ ദളിത് വിഭാഗത്തിൽപ്പെട്ട പെൺകുട്ടിയും ഉയർന്ന ജാതിക്കാരനായ യുവാവും തമ്മിലുള്ള പ്രണയ ബന്ധത്തെ ഇരുവരുടെയും വീട്ടുകാർ എതിർത്തിരുന്നു. തുടർന്നാണ് പെൺകുട്ടിയുടെ വീട്ടുകാർ സ്വജാതിയിൽപ്പെട്ട മറ്റൊരു യുവാവുമായി പെൺകുട്ടിയുടെ വിവാഹം നിശ്ചയിച്ചത്.












Click it and Unblock the Notifications