യുഎഇയില്‍ ബസ് അപകടത്തില്‍ പരിക്കേറ്റ ഇന്ത്യന്‍ വിദ്യാര്‍ഥിക്ക് 11കോടി നഷ്ടപരിഹാരം
ദുബൈ: യുഎഇയിലുണ്ടായ ബസ് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഇന്ത്യക്കാരന് 50 ലക്ഷം ദിർഹത്തിന്റെ (11.1 കോടിയിലധികം ഇന്ത്യൻ രൂപ) നഷ്ടപരിഹാരം നൽകാൻ കോടതി വിധി. 2019 ജൂൺ മാസത്തിൽ യുഎഇയിലുണ്ടായ അപകടത്തിൽ പരിക്കേറ്റ ഹൈദരാബാദ് സ്വദേശിയായ മുഹമ്മദ് ബൈഗ് മിർസ എന്ന വിദ്യാർത്ഥിക്കാണ് നഷ്ടപരിഹാരം ലഭിച്ചത്. അപകടം നടക്കുമ്പോൾ ഇരുപത് വയസ് മാത്രം പ്രായമുണ്ടായിരുന്ന യുവാവ് റാസൽഖൈമയിൽ എഞ്ചിനീയറിങ് വിദ്യാർത്ഥിയായിരന്നു.
നേരത്തെ യുഎഇ ഇൻഷുറൻസ് അതോറിറ്റി കേസിൽ 10 ലക്ഷം ദിർഹം നഷ്ടപരിഹാരം അനുവദിച്ചിരുന്നു. എന്നാൽ യുവാവിന്റെ അഭിഭാഷകർ ദുബൈ പ്രാഥമിക കോടതിയിൽ അപ്പീൽ നൽകി. ഇവിടെ നിന്നാണ് നഷ്ടപരിഹാരം 50 ലക്ഷം ദിർഹമാക്കി ഉയർത്തിക്കൊണ്ട് വിധി ഉണ്ടായത്. വിധിക്കെതിരെ രണ്ട് തവണ ഇൻഷുറൻസ് കമ്പനി യുഎഇ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും സുപ്രീം കോടതിയും വിധി ശരി വെച്ചു.

അപകടം നടക്കുമ്പോൾ 20 വയസ് പ്രായമുണ്ടായിരുന്ന മിർസ അമ്മയുടെ ബന്ധുക്കൾക്കൊപ്പം ഒമാനിൽ പോയി മടങ്ങിവരികയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാൾ രണ്ട് മാസം ദുബൈ റാഷിദ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.14 ദിവസം പൂർണമായും അബോധാവസ്ഥയിലായിരുന്നു. ആശുപത്രി വിട്ടശേഷം റീഹാബിലിറ്റേഷൻ ചികിത്സയ്ക്കും വിധേയമായി. ഫൈനൽ ഇയർ വിദ്യാർത്ഥിയായിരുന്ന മിർസയ്ക്ക് പരീക്ഷ എഴുതാനായില്ല. തലച്ചോറിനേറ്റ ഗുരുതര ക്ഷതം കാരണം മിർസ സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരാനുള്ള സാധ്യത വളരെ കുറവാണെന്ന് ചികിത്സയ്ക്കിടെ തന്നെ ഡോക്ടർമാർ പറഞ്ഞിരുന്നു.
തലയോട്ടിക്കും ചെവിക്കും വായയ്ക്കും ശ്വാസകോശങ്ങൾക്കും കൈകാലുകൾക്കുമമെല്ലാം പരിക്കേറ്റിരുന്നു. തലച്ചോറിന് 50 ശതമാനം സ്ഥിര വൈകല്യം സംഭവിച്ചതായി ഫോറൻസിക് മെഡിക്കൽ റിപ്പോർട്ടിലും പറയുന്നുണ്ട്. അപകടമുണ്ടാക്കിയ ബസിന്റെ ഒമാൻ സ്വദേശിയായ ഡ്രൈവർക്ക് ഏഴ് വർഷം തടവാണ് കോടതി വിധിച്ചത്. ഇതിന് പുറമെ ഇയാൾ 34 ലക്ഷം റിയാൽ ബ്ലഡ് മണി നൽകണമെന്നും കോടതി വിധിച്ചിരുന്നു.
ഷാർജ ആസ്ഥാനമായുള്ള ഫ്രാൻഗൾഫ് അഡ്വക്കേറ്റ്സിലെ സീനിയർ അഭിഭാഷകരായ ഈസ അനീസ്, അഡ്വ. യു.സി അബ്‍ദുല്ല, അഡ്വ. മുഹമ്മദ് ഫാസിൽ തുടങ്ങിയവർക്കൊപ്പം ഫ്രാൻ ഗൾഫ് അഡ്വക്കേറ്റ്സ് ചീഫ് അഡ്വൈസർ അഡ്വ. ശരീഫ് അൽ വർദ, യുഎഇ അഭിഭാഷകരായ ഹസൻ അശൂർ അൽ മുല്ല, ഫാരിദ് അൽ ഹസൻ തുടങ്ങിയവർ രണ്ട് വർഷം നീണ്ട നിയമപോരാട്ടത്തിന്റെ വിവിധ ഘട്ടങ്ങളിൽ മിർസയ്ക്ക് വേണ്ടി ഹാജരായി. നഷ്ടപരിഹാരത്തുക കൊണ്ട് കുടുംബത്തിന് ചെറിയ രീതിയിലെങ്കിലും പ്രശ്നങ്ങൾ അതിജീവിക്കാനാവുമെന്നും അഭിഭാഷകർ വ്യക്തമാക്കുന്നു.












Click it and Unblock the Notifications