കാബൂൾ വിമാനത്താവളത്തില്‍ ചാവേറാക്രമണം നടത്തിയ ഐഎസ്‌കെപിയില്‍ 14 മലയാളികളുമെന്ന് റിപ്പോർട്ട്
കാബൂള്‍: അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂളിലെ വിമാനത്താവളത്തില്‍ ചാവേര്‍ സ്‌ഫോടനം നടത്തിയ ഭീകരസംഘടനയായ ഇസ്ലാമിക് സ്‌റ്റേറ്റ് ഖൊറോസന്‍ പ്രവിശ്യയില്‍ മലയാളികളും അംഗങ്ങളാണെന്ന് റിപ്പോര്‍ട്ടുകള്‍. 14 മലയാളികളെങ്കിലും ഈ തീവ്രവാദ സംഘത്തിനൊപ്പമുണ്ടെന്നാണ് കരുതുന്നത്. അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ അധികാരം പിടിച്ചതിന് പിന്നാലെ ഭീകരവാദികള്‍ അടക്കമുളള എല്ലാവരേയും ഭാഗ്രാം ജയിലില്‍ നിന്ന് മോചിപ്പിച്ചിരുന്നു. ഇക്കൂട്ടത്തില്‍ ഉള്‍പ്പെട്ടവരാണ് കേരളത്തില്‍ നിന്നുളള 14 പേര്‍ എന്നാണ് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
കഴിഞ്ഞ ദിവസം കാബൂളിലെ ഹമീദ് കര്‍സായി അന്താരാഷ്ട്ര വിമാനത്താവളത്തിലുണ്ടായ തുടര്‍ ചാവേറാക്രമണങ്ങളില്‍ 170 പേരാണ് കൊല്ലപ്പെട്ടത്. അമേരിക്കയുടെ 13 സൈനികരും കൊല്ലപ്പെട്ടവരുടെ കൂട്ടത്തിലുണ്ട്. കേരളത്തില്‍ നിന്നുളള പതിനാല് പേരില്‍ ഒരാള്‍ വീട്ടുകാരെ ബന്ധപ്പെട്ടിരുന്നു എന്നാണ് വിവരം. ഇസ്ലാമിക് സ്റ്റേറ്റിന്റെ ഭാഗമാകുന്നതിന് വേണ്ടി മലപ്പുറത്ത് നിന്നും കാസര്‍കോഡ് നിന്നും കണ്ണൂര്‍ നിന്നും ആളുകള്‍ സിറിയയിലേക്ക് പോയിട്ടുണ്ട്. ഇവരില്‍ ചിലര്‍ അഫ്ഗാനിസ്ഥാനിലെ നാന്‍ഗര്‍ഹറിലെ ഐഎസ്‌കെപിയില്‍ ചേരുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.
ബിഗ് ബോസിന് ശേഷം റിതുവിന് തിരക്കോട് തിരക്ക്, കൊച്ചി മുതൽ മണാലി വരെ, ചിത്രങ്ങൾ

കൊടുംക്രൂരന്മാരായ ഭീകരവാദികളുടെ സംഘമാണ് ഇസ്ലാമിക് സ്‌റ്റേറ്റ് ഖൊറോസന്‍ പ്രവിശ്യ വിഭാഗം. ഇവര്‍ ഐസിസിന്റെ അഫ്ഗാനിസ്ഥാനിലെ പ്രാദേശിക ഘടകമാണ്. രാജ്യത്തെ ഏറ്റവും തീവ്രവും അക്രമാസക്തവുമാണ് ഈ ഭീകരസംഘടന. 2015ലാണ് ഐസിസ് കെ സ്ഥാപിക്കപ്പെട്ടത്. തങ്ങളുടെ സംഘടനയ്ക്ക് തീവ്രത പോര എന്ന് കരുതുന്ന തീവ്രവാദികളാണ് ഐസിസ് കെയിലേക്ക് എത്തിപ്പെടുന്നത്. അഫ്ഗാനിസ്ഥാനിലെ നംഗര്‍ഹറിലാണ് ഐസിസ്‌കെയുടെ ആസ്ഥാനം. ഒരു പ്രസവ വാര്‍ഡിലെ ഗര്‍ഭിണികളേയും നഴ്‌സുമാരെയും വെടിവെച്ച് കൊലപ്പെടുത്തിയത് അടക്കമുളള ക്രൂരതകള്‍ ഈ ഭീകരവാദികളുടെ അക്കൗണ്ടിലുണ്ട്.
ഇക്കഴിഞ്ഞ മെയ് മാസത്തില്‍ ഷിയ മുസ്ലീം പെണ്‍കുട്ടികള്‍ പഠിക്കുന്ന സ്‌കൂളില്‍ ഐസിസ് കെ തീവ്രവാദികള്‍ ആക്രമണം നടത്തുകയുണ്ടായി. പെണ്‍കുട്ടികള്‍ അടക്കം 68 പേരാണ് ആക്രമണത്തില്‍ അന്ന് കൊല്ലപ്പെട്ടത്. അമേരിക്കയെ ആണ് ഇവര്‍ മുഖ്യശത്രുവായി കണക്കാക്കുന്നത്. അമേരിക്കയുമായി താലിബാന്‍ ചര്‍ച്ച നടത്തിയതോടെ അവരും ശത്രുക്കളായി. ഇരുകൂട്ടരേയും കൂട്ടി യോജിപ്പിക്കുന്നത് ഹഖാനി നെറ്റ്വര്‍ക്ക് എന്ന ഭീകരസംഘടനയാണ്.
അതിനിടെ കാബൂളില്‍ വീണ്ടും ഭീകരാക്രമണത്തിന് സാധ്യത ഉണ്ട് എന്നാണ് അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ നല്‍കുന്ന മുന്നറിയിപ്പ്. ഈ മാസം 31ന് മുന്‍പായി വീണ്ടും ഭീകരാക്രമണ സാധ്യത ഉണ്ടെന്നാണ് മുന്നറിയിപ്പ്. കാബൂള്‍ വിമാനത്താവളത്തിന് സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്. വിമാനത്താവളത്തിന് അകത്തെ സുരക്ഷാ ചുമതല സഖ്യസേനയ്ക്കാണ്.












Click it and Unblock the Notifications