ഗര്‍ഭിണിയുടെ മരണം, പാകിസ്താനി ഡോക്ടര്‍ കുടുങ്ങും, യുവതി ജീവന് വേണ്ടി പിടഞ്ഞത് 12 മണിക്കൂര്‍
ഗര്‍ഭിണിയായ യുവതി മരിച്ചത് അനസ്‌തേഷ്യസ്റ്റായ ഡോ. അസീസിന്‌റെ പിഴവ് മൂലമാണെന്ന് റിപ്പോര്‍ട്ട്. ഡോക്ടർക്കെതിരെ ബ്രിട്ടൺ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു
ബ്രിട്ടൺ: പ്രസവത്തിനിടെ ബ്രിട്ടീഷ് യുവതി മരിയ്ക്കാനിടയായ സംഭവത്തില്‍ പാകിസ്ഥാന്‍ വംശജനായ ഡോക്ടര്‍ക്കെതിരെ നടപടി. പ്രസവ ശസ്ത്രക്രിയക്കിടെ അനസ്‌തേഷ്യസ്റ്റായ ഡോ. നദിം അസീസിന് പറ്റിയ കയ്യബദ്ധം കൊണ്ടാണ് അധ്യാപികയായ ഫ്രാന്‍സിസ് കാപുചിനി മരിച്ചതെന്ന് മെഡിക്കല്‍ അന്വേഷണ സംഘം കണ്ടെത്തി.
യുവതിയുടേത് ദാരുണാന്ത്യം
പ്രസവത്തിനിടെ ഉണ്ടായ അമിത രക്തസ്രാവവും രക്തസമ്മര്‍ദ്ദവം കാരണമാണ് അധ്യാപികയായ 30കാരി ഫ്രാന്‍സിസ് മരിച്ചത്. എന്നാല്‍ അടിയന്തര സാഹചര്യത്തില്‍ യുവതിക്ക് നല്‍കിയ അനസ്‌തേഷ്യയിലെ പിഴവാണ് മരണകാരണമെന്ന് മെഡിക്കള്‍ സംഘം കണ്ടെത്തി.
മണിക്കൂറുകള്‍ വേദന തിന്നു
12 മണിക്കൂറാണ് യുവതിക്ക് പ്രസവവേദനയുമായി കിടക്കേണ്ടി വന്നത്. സ്വാഭാവിക പ്രസവം നടക്കില്ലെന്ന് ഉറപ്പായതോടെ ഡോക്ടര്‍മാര്‍ ശസ്ത്രക്രിയയ്ക്ക് തയ്യാറായി. എന്നാല്‍ യുവതിയുടെ രക്തസമ്മര്‍ദ്ദം ക്രമാതീതമായി വര്‍ധിച്ചിരുന്നു. ഈ സമയത്ത് നല്‍കേണ്ട മരുന്ന് എത്താന്‍ 10 മിനുട്ട് കാലതാമസം നേരിട്ടതായി യുവതിയുടെ ബന്ധുക്കള്‍ പരാതിപ്പെടുന്നു.
അനസ്‌തേഷ്യസ്റ്റിന്‌റെ പിഴവ്
ഡോ. ഇറോള്‍ കോര്‍ണിഷ് ആയിരുന്ന ശസ്ത്രക്രിയയില്‍ മുഖ്യ അനസ്‌തേഷ്യസ്റ്റ് ആയി ഉണ്ടായിരുന്നത്. ഇദ്ദേഹത്തെ സഹായിക്കാനിയ ഡോ. നദിം അസീസും ഉണ്ടായിരുന്നു. എന്നാല്‍ സഹായിയായ ഡോ. അസീസ് സുപ്രധാന മരുന്നുകള്‍ കൈമാറുന്നതില്‍ വീഴ്ച വരുത്തിയെന്ന് ഡോ. കോര്‍ണിഷ് മൊഴി നല്‍കി. യുവതിക്ക് നന്നായി ശ്വസിക്കാന്‍ കഴിയുന്നതിന് മുമ്പ് തന്നെ ഡോ. അസീസ് ഓക്‌സിജന്‍ സിലിണ്ടര്‍ എടുത്ത് മാറ്റിയിരുന്നതായും മൊഴിയുണ്ട്.
ഡോ. അസീസിന്‌റേത് ഗുരുതര വീഴ്ച
ബ്രിട്ടണിലെ വിവിധ ആശുപത്രികളില്‍ ജോലി ചെയ്ത് പരിചയം ഉള്ള ആളാണ് ഡോ. അസീസ്. എന്നാല്‍ അദ്ദേഹം തീര്‍ത്തും നിരുത്തരവാദിത്വപരമായാണ് ഓപ്പറേഷന്‍ തിയേറ്ററില്‍ പെരുമാറിയതെന്നാണ് റിപ്പോര്‍ട്ട്. ഇദ്ദേഹത്തിന്‌റെ മെഡിക്കല്‍ ബിരുദങ്ങളുടെ ആധികാരികതയും പരിശോധിയ്ക്കുന്നുണ്ട്.
ഡോ. അസീസിനെതിരെ അറസ്റ്റ് വാറണ്ട്
പാകിസ്ഥാന്‍ വംശജനായ ഡോ. അസീസിനെതിരെ ബ്രിട്ടണ്‍ അറസ്റ്റ് വാറണ്ട് പ്രഖ്യാപിച്ചു. എന്നാല്‍ ഇതിന് തൊട്ടുമുമ്പ് ഇയാള്‍ പാകിസ്ഥാനിലേക്ക് രക്ഷപ്പെട്ടു. സീനിയര്‍ ഡോക്ടറെ ഡോ. അസീസ് തെറ്റിദ്ധരിപ്പിച്ചെന്നും അന്വേഷണ സംഘം കണ്ടെത്തി.
നിയമനടപടികളുമായി മുന്നോട്ട്
ഭാര്യയുടെ മരണത്തിന് ഉത്തരവാദികള്‍ ആയവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരിക തന്നെ ചെയ്യുമെന്ന് അധ്യാപികയുടെ ഭര്‍ത്താവ് ടോം വ്യക്തമാക്കി. തങ്ങളുടെ മകന് ഗ്രേഷിയക്ക് നഷ്ടപ്പെട്ടത് അവന്‌റെ അമ്മയെയാണ്. ഡോക്ടര്‍മാരുടെ മാപ്പ് അപേക്ഷ സ്വീകരിക്കാന്‍ തയ്യാറല്ലെന്നും യുവതിയുടെ കുടുംബം പറയുന്നു.