മോദിയെ വാനോളം പുകഴത്തി പുടിന്‍: രാജ്യസ്നേഹി, ലക്ഷ്യത്തിലെത്താന്‍ അദ്ദേഹത്തിന് ഒന്നും തടസ്സമായില്ല
മോസ്കോ: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വാതോരാതെ പുകഴ്ത്തി റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ. മോദി വലിയൊരു ദേശ സ്നേഹിയാണെന്നാണ് വ്യാഴാഴ്ച മോസ്‌കോ ആസ്ഥാനമായുള്ള തിങ്ക് ടാങ്കായ വാൽഡായി ഡിസ്‌കഷൻ ക്ലബിൽ നടത്തിയ വാർഷിക പ്രസംഗത്തിൽ മോദിയെ പ്രകീർത്തിച്ചുകൊണ്ട് പുടിന്‍ പറഞ്ഞത്. നരേന്ദ്ര മോദിയുടെ സ്വതന്ത്ര വിദേശനയത്തെ കുറിച്ചായിരുന്നു പുടിന്‍ എടുത്ത് പറഞ്ഞത്.
പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ ഒരുപാട് കാര്യങ്ങൾ ചെയ്തിട്ടുണ്ട്. അദ്ദേഹം വലിയൊരു രാജ്യസ്‌നേഹിയാണ്. അദ്ദേഹത്തിന്റെ 'മെയ്ക്ക് ഇൻ ഇന്ത്യ' എന്ന ആശയം സാമ്പത്തികപരമായും ധാർമ്മികമായും പ്രധാനമാണെന്നും പുടിന്‍ പറഞ്ഞു.

ഈ ലോകത്ത് ഭാവി ഇന്ത്യയുടേതാണ്, അതിൽ അഭിമാനിക്കാം. ഇത് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യമാണെന്നും ക്രെംലിൻ വാൽഡായി ഡിസ്‌കഷൻ ക്ലബ്ബിൽ നടത്തിയ പ്രസംഗത്തില്‍ പുടിന്‍ പറഞ്ഞു. റഷ്യന്‍ ഭാഷയിലുള്ള റഷ്യന്‍ പ്രസിഡന്റിന്റെ പ്രസംഗം റോയിട്ടേഴ്സാണ് ഇഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയിരിക്കുന്നതെന്നും എന്‍ഡിടിവി റിപ്പോർട്ട് ചെയ്യുന്നു.

സ്വതന്ത്ര്യമായ വിദേശനയം സ്വീകരിച്ച ലോകനേതാക്കളിൽ ഒരാളാണ് മോദി. സ്വന്തം ജനതയുടേയും രാജ്യത്തിന്റേയും താൽപര്യങ്ങളാണ് തന്റേതായ വിദേശനയം സ്വീകരിക്കുന്നതില്‍ നരേന്ദ്ര മോദിക്ക് പ്രചോദനമായത്. ലക്ഷ്യങ്ങൾ പൂർത്തികരിക്കുന്നതിന് ഒന്നും അദ്ദേഹത്തിന് മുന്നിൽ തടസമായില്ലെന്നും തന്റെ പ്രസംഗത്തിലൂടെ അദ്ദേഹം അവകാശപ്പെട്ടു.

ഇന്ത്യയുടെ വളർച്ചയെ ഒരു ബ്രിട്ടീഷ് കോളനിയിൽ നിന്ന് ഒരു ആധുനിക രാഷ്ട്രത്തിലേക്കുള്ള വളർച്ചയെന്ന് വിശേഷിപ്പിച്ച റഷ്യൻ പ്രസിഡന്റ്, ഏകദേശം 1.5 ബില്യൺ ജനങ്ങളും കൃത്യമായ വികസന ഫലങ്ങളും ഇന്ത്യയോടുള്ള എല്ലാവരുടെ ആദരവിനും കാരണമാണെന്നും വ്യക്തമാക്കി. "ബ്രിട്ടീഷ് കോളനിയിൽ നിന്ന് ഒരു ആധുനിക രാജ്യത്തിലേക്കുള്ള വികസനത്തിൽ ഇന്ത്യ വളരെയധികം പുരോഗതി കൈവരിച്ചു''- പുടിന്‍ പറഞ്ഞു.

ഇന്ത്യയും റഷ്യയും തമ്മിലുള്ള ബന്ധത്തിന് അദ്ദേഹം കൂടുതൽ ഊന്നൽ നൽകി. പതിറ്റാണ്ടുകളുടെ അടുത്ത സഖ്യകക്ഷി ബന്ധമാണ് ഇതിന് അടിവരയിടുന്നത്. ഞങ്ങൾക്ക് ഒരിക്കലും ബുദ്ധിമുട്ടുള്ള പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നിട്ടില്ല .ഇരു രാജ്യങ്ങളും പരസ്പരം പിന്തുണച്ചിട്ടുണ്ട്. ഭാവിയിലും അത് അങ്ങനെ തന്നെ തുടരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും റഷ്യന്‍ പ്രസിഡന്റ് പറയുന്നു.

ഇന്ത്യൻ കാർഷിക മേഖലയ്ക്ക് വളരെ പ്രധാനപ്പെട്ട രാസവളങ്ങളുടെ വിതരണം വർദ്ധിപ്പിക്കാൻ പ്രധാനമന്ത്രി മോദി തന്നോട് ആവശ്യപ്പെട്ടതായും പുടിൻ ഊന്നിപ്പറഞ്ഞു. "ഞങ്ങൾ ഈ അളവ് 7.6 മടങ്ങ് വർധിപ്പിച്ചു. കാർഷിക മേഖലയിലെ വ്യാപാരം ഏകദേശം ഇരട്ടിയായി," അദ്ദേഹം കൂട്ടിച്ചേർത്തു. ഫെബ്രുവരി 24 ന് റഷ്യയുടെ അധിനിവേശം ആരംഭിച്ച് എട്ട് മാസത്തിലേറെയായി മോസ്‌കോ യുക്രെയ്‌നിലെ യുദ്ധം രൂക്ഷമാക്കുന്നത് തുടരുന്നതിനിടെയാണ് ക്രെംലിൻ അഫിലിയേറ്റഡ് ഇൻസ്റ്റിറ്റ്യൂട്ടിനെ അഭിസംബോധന ചെയ്ത് പുടിന്റെ പ്രസംഗം.












Click it and Unblock the Notifications