ജീവനക്കാരെ സംശയം; കയ്യോടെ പൊക്കാൻ മുതലാളിയുടെ അറ്റകൈ പ്രയോഗം; ഒടുവിൽ പണിപാളി
ചില സ്ഥാപനങ്ങളിലെ ഉടമകൾക്ക് അവരുടെ ജീവനക്കാരെ വിശ്വാസമേ ഉണ്ടാവാറില്ല. തന്നെ പറ്റിക്കുമോ, കളവ് പറയുമോ, പണം മോഷ്ടിക്കുമോ എന്നിങ്ങനെ പല സംശയങ്ങളും ആയിരിക്കും അവർക്ക്. ഇപ്പോൾ അങ്ങനൊരു മുതലാളി ചെയ്ത പ്രവൃത്തിയാണ് വൈറലാകുന്നത്. ഇയാൾക്കെതിരെ സോഷ്യൽമീഡിയയിൽ വിമർശനം ഉയരുകയാണ്. കാരണം അത്തരത്തിലുള്ള പ്രവർത്തിയാണ് ഇയാൾ ചെയ്തത്. എന്താണ് സംഭവിച്ചതെന്ന് വിശദമായി അറിയാം. റെസ്റ്റോറന്റിലെ ജീവനക്കാരി തുറന്നു പറഞ്ഞതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
ജീവനക്കാർ എന്തെങ്കിലും കളവ് ചെയ്യുന്നുണ്ടോ എന്നറിയാൻ മുതലാളി കണ്ടെത്തിയ മാർഗം ഒരുപക്ഷേ, ഇതുവരെ ആരും ആലോചിക്കുക കൂടി ചെയ്യാത്ത ഒന്നായിരിക്കും. എന്താണെന്നല്ല.. ജീവനക്കാരുടെ മനസ്സിലുള്ള കാര്യം അറിയാൻ ഒരു വ്യാജ പുരോഹിതനെ ഏർപ്പെടത്തി. ജീവനക്കാർ വ്യാജ പുരോഹിതന്റെ അടുത്ത് കുമ്പസാരിക്കുകയും ചെയ്തു. എന്നാൽ ഇയാൾ ചോദിച്ച ചില ചോദ്യങ്ങൾ റെസ്റ്റോറന്റിലെ സെർവറായ മരിയ പാരയ്ക്ക് ചില സംശയങ്ങൾ ഉണ്ടാക്കി.

ഞാൻ മദ്യം കഴിച്ചിട്ടുണ്ടോ അല്ലെങ്കിൽ ഞാൻ എന്തെങ്കിലും മോഷ്ടിച്ചിട്ടുണ്ടോ എന്ന് അയാൾ ചോദിച്ചു, മരിയ പാര പറഞ്ഞു. ഞാൻ ജോലിയിൽ വൈകിയെത്തുമ്പോൾ എന്റെ തൊഴിലുടമയെ ദ്രോഹിക്കാൻ എന്തെങ്കിലും ചെയ്തോ, എനിക്ക് എന്തെങ്കിലും ദുരുദ്ദേശ്യമുണ്ടോ എന്നൊക്കെയാണ് പുരോഹിതൻ ചോദിച്ചത്, അവർ പറഞ്ഞു.
ഇതുമാത്രമല്ല, കമ്പനി തൊഴിലാളികൾക്ക് ഓവർടൈം വേതനം നിഷേധിക്കുകയും ജീവനക്കാർക്ക് ടിപ്പായി ലഭിച്ച പണം മാനേജർമാർക്ക് നൽകുകയും ചെയ്തതായി തൊഴിൽ വകുപ്പ് കണ്ടെത്തി. ഏജൻസിയുമായി ചേർന്ന് പ്രവർത്തിച്ചതിന് റെസ്റ്റോറന്റ് ജീവനക്കാർക്കെതിരെ പ്രതികാര നടപടികൾ ഉണ്ടാവുമെന്ന് ഭീഷണിപ്പെടുത്തിയതായും കണ്ടെത്തി.
സാക്രമെന്റോ രൂപതയും ഇക്കാര്യം അന്വേഷിക്കുകയും ആരോപണവിധേയനായ പുരോഹിതൻ രൂപതയുടെ അധികാരപരിധിയിൽ പെട്ട ആളാണെന്നതിന് തെളിവുകളൊന്നും കണ്ടെത്തിയില്ലെന്നും സിബിഎസ് ന്യൂസ് റിപ്പോർട്ട് ചെയ്തു. "ചോദ്യം ചെയ്യപ്പെട്ട വ്യക്തി ആരാണെന്ന് ഞങ്ങൾക്ക് അറിയില്ലെങ്കിലും, അദ്ദേഹം സാക്രമെന്റോ രൂപതയിലെ വൈദികനല്ലെന്ന് ഞങ്ങൾക്ക് പൂർണ വിശ്വാസമുണ്ട്," സാക്രമെന്റോ രൂപതയുടെ മീഡിയ ആന്റ് കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ ബ്രയാൻ ജെ വിസിറ്റേഷ്യൻ കാത്തലിക് ന്യൂസ് ഏജൻസിയോട് പറഞ്ഞു.
അതേസമയം, റസ്റ്റോറന്റിനോട് 140,000 ഡോളർ തിരികെ വേതനവും നഷ്ടപരിഹാരവും നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. നിരവധിപേരാണ് സംഭവത്തിൽ പ്രതികരണവുമായി എത്തിക്കൊണ്ടിരിക്കുന്നത്. എന്നാലും വല്ലാത്തൊരു ഐഡിയ ആയിപ്പോയെന്നാണ് ചിലർ പറയുന്നത്. തൊഴിലാളികൾക്ക് പണി കൊടുക്കാൻ നോക്കിയിട്ട് എട്ടിന്റെ പണിനിങ്ങൾ വാങ്ങിയില്ലേ എന്നാണ് മറ്റ് ചിലർ പറഞ്ഞത്. സിസിടിവി വെച്ചാൽ പോരായിരുന്നു എന്നാണ് മറ്റ് ചിലർ പറഞ്ഞത്.












Click it and Unblock the Notifications