താലിബാനെതിരെ പടനയിക്കാന്‍ പുതിയ ഹീറോ, യുഎസ്സിനോട് വെടിക്കോപ്പുകള്‍ ആവശ്യപ്പെട്ടു.....സേന സജ്ജം
കാബൂള്‍: താലിബാനെതിരെ പുതിയൊരു പോരാട്ടം അഫ്ഗാനിസ്ഥാനില്‍ ഒരുങ്ങുന്നു. താലിബാന്‍ വിരുദ്ധ പോരാട്ടത്തിന് ചുക്കാന്‍ പിടിച്ചിരുന്ന അഹമ്മദ് ഷാ മസൂദിന്റെ മകന്‍ അഹമ്മദ് മസൂദാണ് ഈ പോരാട്ടത്തിന് ചുക്കാന്‍ പിടിക്കുന്നത്. താലിബാനെതിരെയുള്ള സേന സജ്ജമാണെന്ന് മസൂദ് അറിയിച്ച് കഴിഞ്ഞു. എന്നാല്‍ അമേരിക്കയുടെ സഹായം ആവശ്യപ്പെട്ടിരിക്കുകയാണ് മസൂദ്. തനിക്കും കൂടെയുള്ളവരുമായി ആയുധങ്ങളും വെടിക്കോപ്പുകളും നല്‍കാനാണ് ആവശ്യം. താലിബാന്‍ ഭരണത്തില്‍ നിന്ന് അഫ്ഗാനെ മോചിപ്പിക്കുമെന്നും മസൂദ് പ്രഖ്യാപിച്ചു. തന്റെ പോരാളികളെ പിന്തുണച്ചാല്‍ അമേരിക്ക ജനാധിപത്യത്തിന്റെ വലിയ കേന്ദ്രമായി ഇനിയും തുടരുമെന്ന് മസൂദ് പറഞ്ഞു.

അതേസമയം നിലവില്‍ അമേരിക്ക അഫ്ഗാനിസ്ഥാനിലേക്ക് ആയുധങ്ങള്‍ നല്‍കാനുള്ള സാധ്യത കുറവാണ്. എല്ലാ ആയുധ കരാറുകളും അവര്‍ റദ്ദാക്കിയിരിക്കുകയാണ്. താലിബാന്റെ കൈയ്യിലേക്ക് കൂടുതല്‍ ആയുധങ്ങള്‍ എത്തരുത് എന്നാണ് യുഎസ് ആഗ്രഹിക്കുന്നത്. പഞ്ച്്ഷീര്‍ വാലിയിലാണ് പോരാട്ടം ഒരുങ്ങുന്നത്. അഹമ്മദ് ഷാ മസൂദിന്റെ കോട്ടയായിരുന്നു പഞ്ച്ഷീര്‍. നേരത്തെയും താലിബാന്റെ നിത്യ ശത്രുക്കളായിരുന്നു മസൂദിന്റെ പിതാവിന്റെ സൈന്യം. പഞ്ച്ഷീറിലെ സിംഹം എന്നാണ് അഹമ്മദ് ഷാ മസൂദ് അറിയപ്പെട്ടിരുന്നത്. 2001ല്‍ മസൂദ് വധിക്കപ്പെടുന്നത് വരെ താലിബാനെ നിരന്തരം ആക്രമിച്ചിരുന്നത് മസൂദിന്റെ സൈന്യമായിരുന്നു.
1990കളിലെ ആഭ്യന്തര യുദ്ധത്തില്‍ ഹിന്ദു കുഷ് മേഖലയിലായിരുന്നു ഇവരുടെ ആധിപത്യം. ഒരിക്കല്‍ പോലും താലിബാന് ഇത് പിടിച്ചെടുക്കാനായിരുന്നില്ല. സോവിയറ്റ് യൂണിയന് പോലും ഇവിടെ പിടിമുറുക്കാനായിരുന്നില്ല. ഗറില്ലാ യുദ്ധമുറകള്‍ കൊണ്ട് പേരെടുത്തതാണ് ഇവരുടെ പ്രതിരോധ തന്ത്രം. അഫ്ഗാനിസ്ഥാന്റെ അവസാന പ്രതിരോധ കേന്ദ്രമാണിത്. പിതാവിന്റെ പാതയാണ് പിന്തുടരുന്നതെന്ന് അഹമ്മദ് മസൂദ് പറയുന്നു. അഫ്ഗാന്‍ സ്‌പെഷ്യല്‍ ഫോഴ്‌സിലെ അംഗങ്ങളും സൈനികരുമെല്ലാം മസൂദിനൊപ്പം ചേര്‍ന്നിരിക്കുകയാണ്. സ്വന്തം സൈന്യത്തിലെ കമാന്‍ഡര്‍മാര്‍ കീഴടങ്ങിയതില്‍ ഇവരെല്ലാം നാണക്കേട് തോന്നുവെന്നാണ് പറയുന്നത്. അഫ്ഗാന്‍ വൈസ് പ്രസിഡന്റ് ആംറുള്ള സലേയും മസൂദിനൊപ്പം ചേര്‍ന്നിട്ടുണ്ട്.
സലേയും മസൂദും ചേര്‍ന്ന് ആദ്യ ഗറില്ലാ യുദ്ധത്തിനായുള്ള തന്ത്രങ്ങളാണ് തയ്യാറാക്കുന്നത്. ഇവര്‍ക്ക് ആയുധങ്ങളുടെ കുറവുണ്ട്. ഇതിനായിട്ടാണ് അമേരിക്കയെ സമീപിച്ചിരിക്കുന്നത്. കൂടുതല്‍ വെടിക്കോപ്പുകള്‍ അമേരിക്ക വിതരണം ചെയ്യണമെന്നും മസൂദ് ആവശ്യപ്പെട്ടു. അതിര്‍ത്തികള്‍ക്ക് അപ്പുറത്തേക്കും താലിബാന്‍ ഭീഷണിയാണെന്ന് മസൂദ് പറയുന്നു. താലിബാന് കീഴില്‍ ഇസ്ലാമിക തീവ്രവാദത്തിന്റെ കേന്ദ്രമാകുമെന്ന് മസൂദ് മുന്നറിയിപ്പ് നല്‍കി. ജനാധിപത്യ രാജ്യങ്ങളെ അട്ടിമറിക്കാനുള്ള ഗൂഢാലോചനകള്‍ ഇവിടെ വെച്ചായിരിക്കും നടക്കുക. അവരെ പരാജയപ്പെടുത്തേണ്ടതുണ്ട്. അതിന് സൈന്യം സജ്ജമാണ്. പക്ഷേ അമേരിക്കയുടെ സഹായം ആവശ്യമാണെന്നും മസൂദ് വ്യക്തമാക്കി.
ഇതിനിടെ ആംറുള്ള സലേ പാകിസ്താനെയും താലിബാനെയും വെല്ലുവിളിച്ച് രംഗത്ത് വന്നിട്ടുണ്ട്. താലിബാന്‍ നിയമത്തെയാണ് ബഹുമാനിക്കേണ്ടത്. എല്ലാ അക്രമത്തെയല്ല. പാകിസ്താന്‍ വിഴുങ്ങാന്‍ സാധിക്കുന്നതിലും വലുതാണ് അഫ്ഗാനിസ്ഥാന്‍. താലിബാന് ഭരിക്കാന്‍ കഴിയുന്നതിനേക്കാള്‍ വലുതാണ് ഈ രാജ്യം. തീവ്രവാദ ഗ്രൂപ്പുകള്‍ക്ക് വഴങ്ങി നാണക്കേടിന്റെ ചരിത്രമെഴുതരുതെന്നും സലേ ആവശ്യപ്പെട്ടു. അതേസമയം താനൊരിക്കലും കീഴടങ്ങില്ലെന്നും സലേ പ്രഖ്യാപിച്ചു. പഞ്ച്ഷീര്‍ വാലിയില്‍ തന്നെയാണ് ആംറുള്ള ഇപ്പോഴുള്ളത്. മുന്‍ പ്രതിരോധ മന്ത്രി ബിസ്മില്ല ഖാന്‍ മുഹമ്മദിയും താലിബാനെതിരെയുള്ള വിമത നീക്കത്തിലുണ്ട്.
അതേസമയം ഇപ്പോള്‍ തന്നെ നിരവധി പേര്‍ അഫ്ഗാനില്‍ നിന്ന് പലായനം ചെയ്ത് കൊണ്ടിരിക്കുകയാണ്. അതുകൊണ്ട് ഈ പ്രതിരോധ സൈന്യത്തിന് വലിയ പ്രാധാന്യമുണ്ട്. ഇവര്‍ക്ക് രഹസ്യമായി ആയുധങ്ങള്‍ നല്‍കാന്‍ യുഎസ് തയ്യാറായാല്‍ അത് വലിയൊരു വഴിത്തിരിവാകും. അല്‍ഖ്വായിദയും ഹഖാനി ഗ്രൂപ്പും അടക്കമുള്ള ഭീകര സംഘടനകള്‍ ഇപ്പോള്‍ തന്നെ അഫ്ഗാനില്‍ കോട്ടകള്‍ സ്ഥാപിച്ച് കഴിഞ്ഞു. ഇവരെ കൂടി തുരത്തലാവും യുഎസ് ലക്ഷ്യമിടുന്നത്. ഇല്ലെങ്കില്‍ അമേരിക്കയ്ക്ക് തന്നെ ഇവര്‍ ഭീഷണിയാവുമെന്ന് ഉറപ്പാണ്. മുമ്പ് സെപ്റ്റംബര്‍ പതിനൊന്നില്‍ സംഭവിച്ചത് അത്തരമൊരു ആക്രമണമായിരുന്നു.












Click it and Unblock the Notifications