പ്രവാസികളുടെ ശ്രദ്ധയ്ക്ക്; വിമാന ടിക്കറ്റുകളുടെ നിരക്ക് ഉയരുന്നു; തിരക്കോ അതിലേറെ; ഇന്ധനവില ആശങ്ക
അബുദാബി: ഇന്ധന വില ഉയരുന്ന സാഹചര്യത്തിൽ വിമാന ടിക്കറ്റിന്റെ നിരക്കിലും വർധന. കുവൈത്തിലെ ജസീറ എയർവെയ്സാണ് നിരക്ക് വർധന കൊണ്ടു വന്നത്. ഇന്നലെ മുതൽ നിരക്ക് ഉയർന്നു. റഷ്യ - യുക്രെയ്ൻ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ആഗോള ഇന്ധന, പ്രകൃതി വാതക വില ഉയർന്നതാണ് പ്രധാന കാരണം.
ജി സി സി, അറബ് രാജ്യങ്ങളിലേക്കുള്ള യാത്രയ്ക്ക് 5 ദിനാർ (1267 രൂപ) ഉയർന്നു. 3 മണിക്കൂർ കൂടുതൽ യാത്രാ ദൈർഘ്യമുള്ള സെക്ടറുകളിലേക്ക് 10 ദിനാർ (2535 രൂപ) ടിക്കറ്റ് നിരക്ക് ഉയർന്നിട്ടുണ്ട്. ഇതിന് പിന്നാലെ ബാക്കിയുളള എയർ ലൈനുകളും നിരക്ക് കൂട്ടിയേക്കും എന്നാണ് വിവരം. ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ ഗൾഫിൽ വേനൽ അവധി ആരംഭിക്കും. ഈ സാഹചര്യത്തിൽ വീണ്ടും നിരക്ക് ഉയരും.
നിലവിൽ വിമാന ഇന്ധന വില കഴിഞ്ഞ വർഷത്തെക്കാൾ 57% ശതമാനത്തിൽ കൂടുതൽ ഉയർന്നു. വരുന്ന ജൂൺ വരെ 7% ഓരോ മാസവും ഉയരും എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ഇത് അടിസ്ഥാനമാക്കിയാണ് വിമാന ടിക്കറ്റ് നിരക്കിൽ മാറ്റം ഉണ്ടാകുന്നത്. ക്രൂഡ് ഓയിൽ വിലയും ഉയരുകയാണ്. കഴിഞ്ഞ ഒരു പതിറ്റാണ്ടിലെ ഏറ്റവും ഉയർന്ന നിരക്കിൽ ഇപ്പോൾ വില എത്തി നിൽക്കുകയാണ്. ബാരലിന് 130 ഡോളർ ആണ് ഇപ്പോൾ വില. ഇത് വരും മാസം ഇനിയും ഉയർന്നേക്കും.
ഈ സാഹചര്യങ്ങൾ വിമാന കമ്പനികളെ പ്രതികൂലമായി ബാധിക്കും. കമ്പനികൾക്ക് പ്രവർത്തിക്കാനായി വരവിനെക്കാൾ ചെലവ് വേണ്ടി വരും. ഇന്ധനത്തിനായി കൂടുതൽ തുക നീക്കി വെയ്ക്കണമെന്ന ആശങ്കയിലാണ് ഇന്റർനാഷനൽ എയർ ട്രാൻസ്‌പോർട്ട് അസോസിയേഷൻ. നിലവിൽ കൊവിഡ് വൈറസ് വ്യാപനം കുറയുന്ന സാഹചര്യമാണ്. അതിനാൽ, തന്നെ വിമാന യാത്രകളുടെ ആവിശ്യം വർധിക്കും.
അതേസമയം, നിലവിൽ യാത്രക്കാരുടെ എണ്ണത്തിൽ 35% വർധനയുണ്ടെന്ന് ട്രാവൽ ഏജൻസികൾ വ്യക്തമാക്കുന്നു. ഇത് കഴിഞ്ഞ വർഷത്തെക്കാൾ കൂടുതലാണ്. കൊവിഡ് നിയന്ത്രണത്തിൽ ഇളവ് വന്നതോടെ വിനോദ യാത്രകൾ വീണ്ടും ആരംഭിച്ചു. അവധിക്കാലം കൂടി വരുന്നതോടെ ഉടൻ തന്നെ വിമാന ടിക്കറ്റ് നിരക്ക് ഉയരും എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. അതേസമയം, രാജ്യാന്തര വിമാന യാത്രാ സർവ്വീസുകൾക്കുളള വിലക്ക് നീങ്ങുന്നു. വരുന്ന 27 മുതലാണ് വിലക്ക് നീങ്ങുന്നത്. കേന്ദ്ര സർക്കാരാണ് ഇത് സംബന്ധിച്ച് തീരുമാനം എടുത്തത്.
Recommended Video