അമേരിക്കന്‍ തിരഞ്ഞെടുപ്പ്: ഇന്ത്യന്‍ വംശജരുടെ പിന്തുണ ഉറപ്പിക്കാന്‍ സ്ഥാനാര്‍ത്ഥികള്‍
ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്‍റ് തിരഞ്ഞെടുപ്പിന് 50 മണിക്കൂറിൽ താഴെ മാത്രം ശേഷിക്കെ, ഇന്ത്യൻ-അമേരിക്കൻ വംശജരുടെ പിന്തുണ തേടാനുള്ള പ്രചാരണം ശക്തമാക്കി പ്രസിഡന്‍റും റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയുമായ ഡൊണാൾഡ് ട്രംപും ഡെമോക്രാറ്റിക് എതിരാളി ജോ ബൈഡനും. ഞായറാഴ്ച നടത്തിയ പ്രചാരണത്തില്‍ പ്രധാനമായും ഈ സമൂഹത്തിന്‍റെ വോട്ട് തേടാനായിരുന്നു സ്ഥാനാര്‍ത്ഥികള്‍ പ്രചാരണം നടത്തിയത്. മുൻ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി ഇന്ത്യന്‍ വംശജര്‍ക്കിടയില്‍ ഇത്തവണ കൂടുതല്‍ സമയം പ്രചാരണം നടത്തി.
പരമ്പരാഗതമായി ഇന്ത്യന്‍ വംശജര്‍ ഡമോക്രാറ്റിക് പാര്‍ട്ടിയുമായി ചേര്‍ന്നു നില്‍ക്കുന്നവരാണ്. തമിഴ്നാട്ടില്‍ വേരുകളുള്ള കമലാ ഹാരിസ് വൈസ് പ്രസിഡന്‍റ് സ്ഥാനാര്‍ത്ഥിയായതോടെ ഇത്തവണ ഇന്ത്യന്‍ വംശജരില്‍ നിന്നും കൂടുതല്‍ പിന്തുണ ഡമോക്രാറ്റുകള്‍ പ്രതീക്ഷിക്കുന്നു. നവംബര്‍ മൂന്നിനാണ് അമേരിക്കയില്‍ പ്രസിഡന്‍റ് തിരഞ്ഞെടുപ്പ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇതുവരെ നടന്ന അഭിപ്രായ സര്‍വേകളിലെല്ലാം ജോ ബൈഡന് മുന്‍തൂക്കമുണ്ടെന്നാണ് പ്രവചിക്കുന്നത്.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വിജയിച്ച സംസ്ഥാനങ്ങളിൽ ഇക്കുറിജോ ബൈഡന്‍ മുന്നേറുന്നുണ്ടെന്നാണ് സര്‍വേകള്‍ പറയുന്നത്. മിഷിഗണിലും വിസ്‌കോണിലും ജോ ബൈഡന്‍ മുന്നിട്ട് നില്‍ക്കുന്നുവെന്നാണ് സിഎന്‍എന്‍ സര്‍വെ വ്യക്തമാക്കുന്നത്. അതേസമയം അരിസോണയിലും നോർത്ത് കരോലിനയിലും ശക്തമായ പോരാട്ടമാണ് സർവേ പ്രവചിക്കുന്നത്. ഈ മേഖലയില്‍ ഇനിയെങ്കിലും തിരിച്ചു വരാന്‍ സാധിച്ചില്ലെങ്കില്‍ തിരഞ്ഞെടുപ്പില്‍ ട്രംപിന് വലിയ തിരിച്ചടിയാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.