അദാനിക്ക് ശേഷം മറ്റൊരു 'ബോംബ്'; സൂചന നൽകി ഹിന്റെൻബെർഗ്..ഇന്ത്യൻ വ്യവസായിയോ?

ജനവരി 24 ന് അദാനി ഗ്രൂപ്പ് സ്ഥാപകനും ശതകോടീശ്വരനും ഇന്ത്യൻ വ്യവസായിയുമായ ഗൗതം അദാനിക്കെതിരെ അമേരിക്കൻ ഷോർട്ട് സെല്ലർ, ഗവേഷണ ഏജൻസിയായ ഹിന്റൻബെർഗ് പുറത്ത് വിട്ട റിപ്പോർട്ട് വലിയ വിവാദങ്ങൾക്കായിരുന്നു കാരണമായത്. ഓഹരി മൂല്യം ഉയർത്തി കാണിച്ച് അദാനി ഗ്രൂപ്പ് വഞ്ചന നടത്തിയെന്നായിരുന്നു ഹിൻറൻബെർഗ് റിപ്പോർട്ട്. പിന്നാലെ ഓഹരി വിപണിയിൽ കനത്ത തിരിച്ചടിയായിരുന്നു അദാനി ഗ്രൂപ്പ് നേരിട്ടത്.
ലോകസമ്പന്നരുടെ പട്ടികയിൽ രണ്ടാം സ്ഥാനത്തുണ്ടായിരുന്ന അദാനി 24ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയും ചെയ്തു. 150 ബില്യൺ ഡോളർ ആസ്തി ഉണ്ടായിരുന്ന അദാനിയുടെ ആസ്തി നിലവിൽ 53 ബില്യൺ ഡോളറിലേക്ക് കൂപ്പ് കുത്തിയെന്നാണ് ഫോർബ്സ് റിയൽ-ടൈം ബില്യണയർ സൂചിക വ്യക്തമാക്കുന്നത്. ഇപ്പോഴും റിപ്പോർട്ട് തീർത്ത ആഘാതത്തിൽ നിന്നും പുറത്ത് കടക്കാൻ കമ്പനിക്ക് സാധിച്ചിട്ടില്ല.
അതേസമയം അദാനിക്ക് പിന്നാലെ മറ്റൊരു വമ്പനെ ലക്ഷ്യം വെച്ചുള്ള റിപ്പോർട്ട് പുറത്ത് വിടാൻ ഒരുങ്ങുകയാണ് ഇപ്പോൾ ഹിന്റൻബെർഗ്. കമ്പനി തന്നെയാണ് ഇത് സംബന്ധിച്ച് സൂചന നൽകിയത്. 'പുതിയ റിപ്പോർട്ട് ഉടൻ', എന്നാണ് കമ്പനിയുടെ ട്വീറ്റ്. ഇതോടെ കമ്പനി ലക്ഷ്യം വെയ്ക്കുന്നത് ആരെയെന്നുള്ള ചർച്ചകൾ സജീവമാകുകയാണ്. യുഎസ് ബാങ്കുകളെ കുറിച്ചാണോ റിപ്പോർട്ട് എന്നതാണ് ചിലരുടെ ചോദ്യം. ഇത്തവണയും ഇന്ത്യൻ വ്യവസായിയെ കുറിച്ച് ആകില്ലെന്നാണ് പ്രതീക്ഷിക്കുന്നതെന്നാണ് മറ്റൊരു ട്വിറ്റർ യൂസർ എഴുതിയത്. ചൈനീസ് കമ്പനിക്കെതിരായ റിപ്പോർട്ട് ആകുന്നത് നല്ലതായിരിക്കുമെന്നും ചിലർ കുറിച്ചു.
അതേസമൺ അദാനിക്കെതിരായ ഹിന്റൻബെർഗ് റിപ്പോർട്ടിൽ സംയുക്ത പാർലമെന്ററി സമിതി അന്വേഷണത്തിന് ആവശ്യം ശക്തമാക്കിയിരിക്കുകയാണ് പ്രതിപക്ഷം. വിഷയത്തിൽ മോദി സർക്കാർ ഇപ്പോഴും മൗനം തുടരുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിക്കാൻ പോലും തയ്യാറാകുന്നില്ലെന്നുമാണ് രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാർജ്ജുൻ ഖാർഗെ പ്രതികരിച്ചത്.












Click it and Unblock the Notifications