സുഖമായി ഉറങ്ങി എഴുന്നേറ്റപ്പോള്‍ മറ്റൊരാള്‍, അരിസോണ 'നാഗവല്ലിയെ' കണ്ട് ഡോക്ടര്‍മാര്‍ക്ക് അമ്പരപ്പ്
വളരെ അപൂര്‍വമായി മാത്രം ആളുകളില്‍ സംഭവിക്കുന്ന രോഗാവസ്ഥയാണ് ഫോറിന്‍ ആക്‌സന്റ് സിന്‍ഡ്രോം
ന്യൂയോര്‍ക്ക്: രാത്രി പതിവുപോലെ ഉറങ്ങാന്‍ പോയതാണ് മിഷേല്‍ മയേഴ്‌സ് എന്ന യുവതി. എന്നാല്‍ എഴുന്നേറ്റ് വന്നത് മറ്റൊരാളായിട്ടാണ്. അമ്പരക്കേണ്ട ശരിക്കും നടന്ന സംഭവമാണ് ഇത്. അമേരിക്കയിലെ അരിസോണയിലാണ് സംഭവം. ഇവരുടെ ഇപ്പോഴത്തെ പെരുമാറ്റ രീതി മണിച്ചിത്രത്താഴിലെ നാഗവല്ലിയുടേതിന് സമാനമാണ്. അക്രമമില്ലെങ്കിലും സംസാര രീതി അവര്‍ ജീവിതത്തില്‍ ഇന്നേ വരെ ഉപയോഗിച്ചിട്ടോ കേട്ടിട്ടില്ലാത്തതോ ആണ്.
ഡോക്ടര്‍മാര്‍ പോലും മിഷേലിന്റെ പെരുമാറ്റത്തില്‍ വണ്ടറടിച്ച് നില്‍ക്കുകയാണ്. കടുത്ത തലവേദനയാണ് ഇവരുടെ സ്വഭാവ മാറ്റത്തിന് പിന്നിലെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ഫോറിന്‍ ആക്‌സന്റ് സിന്‍ഡ്രോം എന്നാണ് ഈ രോഗത്തെ ഡോക്ടര്‍മാര്‍ വിശേഷിപ്പിക്കുന്നത്. നിരവധി പേര്‍ ഇവരെ നോക്കി പരിഹസിക്കുന്നുണ്ടെങ്കിലും എഴുതി തള്ളേണ്ട രോഗാവസ്ഥയല്ല ഇതെന്നാണ് സൂചന.

എന്താണ് ഫോറിന്‍ ആക്‌സന്റ് സിന്‍ഡ്രോം
വളരെ അപൂര്‍വമായി മാത്രം ആളുകളില്‍ സംഭവിക്കുന്ന രോഗാവസ്ഥയാണ് ഫോറിന്‍ ആക്‌സന്റ് സിന്‍ഡ്രോം. തലയ്ക്ക് ക്ഷതമേറ്റാലോ അതല്ലെങ്കില്‍ തലയുമായി ബന്ധപ്പെട്ട ഏതെങ്കിലും രോഗാവസ്ഥയില്‍ നിന്നോ ഉണ്ടാവുന്നതാണ് ഈ സിന്‍ഡ്രോം. ഇതുവരെ ലോകത്ത് 62 കേസുകള്‍ മാത്രമാണ് രേഖപ്പെടുത്തിയത്. ആദ്യമായി 1907ലാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. നമ്മള്‍ സന്ദര്‍ശിക്കാത്ത ഏതെങ്കിലും രാജ്യത്തെ ഭാഷ സംസാരിക്കുകയോ അതല്ലെങ്കില്‍ നാം ഉപയോഗിക്കുന്ന പ്രാദേശിക ഭാഷാ വകഭേദത്തില്‍ നിന്ന് വ്യത്യസ്തമായുള്ള ഭാഷ ഉപയോഗിക്കുന്നതോ ഈ രോഗത്തിന്റെ ഭാഗമാണ്.

ഐറിഷ് ഭാഷ
രാത്രി കടുത്ത തലവേദനയാണെന്ന് പറഞ്ഞ് ഉറങ്ങിതയായിരുന്നു മിഷേല്‍. എന്നാല്‍ രാവിലെ എണീറ്റപ്പോള്‍ മുതല്‍ നാഗവല്ലിയുടെ ഡയലോഗ് പോലെ ഇതുവരെ കേള്‍ക്കാത്ത ഭാഷാശൈലിയാണ് മിഷേല്‍ ഉപയോഗിക്കുന്നത്. ഐറിഷ് ഭാഷയിലായിരുന്നു സംസാരം. അമേരിക്കയിലല്ലാതെ മറ്റൊരിടത്തും പോയിട്ടില്ലാത്ത മിഷേലിന്റെ സംസാരം ഡോക്ടര്‍മാരെയും മാതാപിതാക്കളെയും ഒരുപോലെ അമ്പരിപ്പിച്ചു.

സംസാരം മാറി
ഐറിഷ് സംസാര രീതി രണ്ടാഴ്ച്ചയ്ക്ക് ശേഷം മാറിയെങ്കിലും പിന്നീട് ഇതിലും ഭീകരമായിരുന്നു സംസാര രീതി. ബ്രിട്ടീഷ് സ്ലാങിലും ഓസ്‌ട്രേലിയന്‍ സ്ലാങിലും സംസാരിച്ച് തുടങ്ങി. രണ്ടാഴ്ച്ചയ്ക്ക് ശേഷം ഇവ രണ്ടും അപ്രത്യക്ഷമായെങ്കിലും പിന്നീട് ബ്രിട്ടീഷ് സംസാര രീതി തിരിച്ചുവന്നു. ഇതിപ്പോഴും മാറിയിട്ടില്ല. അതേസമയം രണ്ടുവര്‍ഷം മുന്‍പാണ് തനിക്ക് ആദ്യമായി ഇത്തരമൊരു സംസാരരീതി ഉണ്ടായതെന്ന് മിഷേല്‍ പറയുന്നു.

ചികിത്സയില്‍
ഏഴു കുട്ടികളുടെ അമ്മയായ തനിക്ക് രോഗം വന്നെന്ന് കരുതി വെറുതെയിരിക്കാനാവില്ലെന്ന് മിഷേല്‍ പറയുന്നു. നിരവധി ഡോക്ടര്‍മാരെ ചികിത്സയുടെ ഭാഗമായി കണ്ടു. ഇപ്പോള്‍ അവര്‍ ന്യൂറോളജിസ്റ്റിന്റെ നിര്‍ദേശപ്രകാരം ചികിത്സ തേടിക്കൊണ്ടിരിക്കുകയാണ്. അതേസമയം താന്‍ പേര് പറയുകയാണെങ്കില്‍ മറ്റെന്തെങ്കിലും പദം പോലെയാണ് മറ്റുള്ളവര്‍ക്ക് കേള്‍ക്കുന്നതെന്ന് മിഷേല്‍ പറഞ്ഞു. പ്രശ്‌നം ഇതല്ലെന്നും സഹിക്കാനാവാത്ത തലവേദനയാണെന്നും അവര്‍ പറയുന്നു

ബോധവത്കരണം
നിരവധി പേര്‍ ലോകത്തെമ്പാടും ഈ രോഗത്തെ അഭിമുഖീകരിക്കുന്നുണ്ട്. അവര്‍ക്കായിട്ടാണ് താനിപ്പോള്‍ പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുന്നത്. അവര്‍ക്കായി താന്‍ സ്വയം സമര്‍പ്പിച്ചിരിക്കുകയാണ്. ഇതിനായി സാമൂഹികമാധ്യമങ്ങളില്‍ പ്രത്യേക ഗ്രൂപ്പുണ്ടാക്കിയിട്ടുണ്ട്. രോഗത്തെ കുറിച്ച് ചര്‍ച്ചകള്‍ സംഘടിപ്പിക്കുന്നുണ്ട്. ഇത് ഒരിക്കലും ഒളിപ്പിച്ച് വെക്കേണ്ട അസുഖമല്ല. മറ്റുള്ളവര്‍ അറിഞ്ഞാല്‍ മാത്രമേ ഇതിനെ കുറിച്ച് സമൂഹത്തില്‍ അവബോധമുണ്ടാകൂ എന്ന് മിഷേല്‍ കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications