അസ്ട്രാസെനേക്ക- ഓക്സ്ഫഡ് വാക്സിന് അംഗീകാരം നൽകി ബ്രിട്ടൻ: വാക്സിന് അംഗീകാരം നൽകുന്ന ആദ്യ രാഷ്ട്രം
ലണ്ടൻ: ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയും അസ്ട്രാസെനെക്കയും വികസിപ്പിച്ചെടുത്ത കൊറോണ വൈറസ് വാക്‌സിന് അംഗീകാരം നൽകി ബ്രിട്ടൻ. ഇതോടെ വാക്സിന് അംഗീകാരം നൽകുന്ന ലോകത്തിലെ ആദ്യത്തെ രാജ്യമായി ബ്രിട്ടൻ മാറിക്കഴിഞ്ഞു. വാക്സിന്റെ രണ്ട് ഡോസുകൾക്കാണ് അംഗീകാരം നൽകുന്നതെന്നും അടിയന്തര വിതരണത്തിനായി വാക്സിന് അംഗീകാരം ലഭിച്ചിട്ടുണ്ടെന്നും അസ്ട്രസെനെക പറഞ്ഞു. 100 ദശലക്ഷം ഡോസ് വാക്സിൻ ഉൽപ്പാദിപ്പിക്കാനും ബ്രിട്ടൻ ഇതോടെ ഉത്തരവിട്ടിട്ടുണ്ട്.
Recommended Video
ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയും ബ്രിട്ടീഷ് മരുന്ന് കമ്പനി അസ്ട്രാസെനെക്കയും ചേർന്ന് സംയുക്തമായി വികസിപ്പിച്ചെടുത്ത കൊറോണ വൈറസ് വാക്സിൻ ഉപയോഗിക്കുന്നതിന് അംഗീകാരം നൽകാനുള്ള മെഡിസിൻസ് ആന്റ് ഹെൽത്ത് കെയർ പ്രൊഡക്റ്റ്സ് റെഗുലേറ്ററി ഏജൻസിയുടെ ശുപാർശ സർക്കാർ അംഗീകരിച്ചതായി ബ്രിട്ടീഷ് ആരോഗ്യ മന്ത്രാലയമാണ് അറിയിച്ചത്. അമേരിക്കൻ നിർമിത കൊറോണ വൈറസ് വാക്സിനായ ഫൈസറിനും ബ്രിട്ടനിൽ അംഗീകാരം ലഭിച്ചിരുന്നു. ഇന്ത്യയിൽ ഈ വാക്സിൻ സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയാണ് ഉൽപ്പാദിപ്പിക്കുന്നത്.

അതേസമയം ബ്രിട്ടനിൽ ഇപ്പോൾ റിപ്പോർട്ട് ചെയ്തിട്ടുള്ള കൊറോണ വൈറസിന്റെ പുതിയ വകഭേദത്തെ പ്രതിരോധിക്കാനും ഓക്സ്ഫഡ് വാക്സിന് ശേഷിയുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. കൊറോണ വൈറസിന്റെ പുതിയ വകഭേദം ബ്രിട്ടനും ദക്ഷിണാഫ്രിക്കയിലുമായി ഇപ്പോൾ പടർന്നുപിടിക്കുന്നത്. നേരത്തെ റിപ്പോർട്ട് ചെയ്ത വൈറസിനേക്കാൾ കൂടുതൽ അപകടകാരിയായ പകർച്ചവ്യാധിയാണെന്നാണ് സർക്കാരും ശാസ്ത്രജ്ഞരും ചൂണ്ടിക്കാണിക്കുന്നത്. ഇതോടെ രോഗവ്യാപനം നിയന്ത്രിക്കുന്നതിനായി പല ലോകരാഷ്ട്രങ്ങളും വിമാന സർവീസുകൾ ഉൾപ്പെടെ നിർത്തിവെച്ചിട്ടുണ്ട്.
പുതിയ വകഭേദത്തിന്റെ ആഘാതത്തെക്കുറിച്ച് പഠിക്കുകയാണെന്നും കൊവിഡ് വാക്സിൻ അതിനെതിരെ ഫലപ്രദമാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ആസ്ട്രാസെനെക്കയും കോവിഡ് വാക്സിന് വേണ്ടി പ്രവർത്തിക്കുന്ന മറ്റ് വാക്സിൻ നിർമാതാക്കളും പറഞ്ഞു. എന്നാൽ വാക്സിന്റെ അവസാനഘട്ട പരീക്ഷണങ്ങളിൽ നിന്നുള്ള ഫലങ്ങളെക്കുറിച്ച് വ്യക്തതയില്ലെന്ന് ആരോപിക്കപ്പെടുന്ന ആസ്ട്രാസെനെക്കയ്ക്കും ഓക്സ്ഫോർഡ് ടീമിനും ബ്രിട്ടൻ വാക്സിന് അംഗീകാരം നൽകിയ നടപടി സ്വാഗതാർഹമാണ്.
കൊറോണ വൈറസ് ബാധയെത്തുടർന്ന് ഇതിനകം തന്നെ ലോകത്ത് 1.7 ദശലക്ഷം ആളുകൾ മരണമടഞ്ഞിട്ടുണ്ട്. കഴിഞ്ഞ ഡിസംബറിൽ ചൈനയിലെ വുഹാനിൽ നിന്ന് ആദ്യം റിപ്പോർട്ട് ചെയ്ത വൈറസ് ലോകത്ത് എല്ലാ രാജ്യങ്ങളിലും വ്യാപനം തുടരുന്നുണ്ട്.












Click it and Unblock the Notifications