ആക്രമണം ശക്തമാക്കി റഷ്യ: റെയിൽവേ സ്റ്റേഷന് നേരെയുണ്ടായ റോക്കറ്റ് ആക്രമണത്തിൽ 35 പേർ കൊല്ലപ്പെട്ടു
കീവ്: കിഴക്കൻ ഉക്രേനിയൻ നഗരമായ ക്രാമാറ്റോർസ്കിലെ സിവിലിയമാരെ ഒഴിപ്പിക്കലിനായി ഉപയോഗിച്ചിരുന്ന റെയിൽവേ സ്റ്റേഷന് നേരെയുണ്ടായ റഷ്യന്‍ റോക്കറ്റ് ആക്രമണത്തിൽ 35 പേർ കൊല്ലപ്പെട്ടു. സിവിലിയൻമാർ രാജ്യത്തിന്റെ സുരക്ഷിത ഭാഗങ്ങളിലേക്ക് മാറാൻ ശ്രമിക്കുന്നതിനിടെയാണ് റഷ്യയുടെ റോക്കറ്റ് ആക്രമണമുണ്ടായത്. സംഭവത്തില്‍ 100 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി സ്റ്റേറ്റ് റെയിൽവേ കമ്പനി അറിയിച്ചു.
റോക്കറ്റ് ആക്രമണത്തിന് പിന്നാലെ രൂക്ഷ വിമർശനവുമായി ഉക്രേനിയൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി രംഗത്ത് എത്തി. "പരിധികളില്ലാത്ത തിന്മ" എന്നാണ് ഉക്രേനിയൻ പ്രസിഡന്റ് ആക്രമണത്തെ വിശേഷിപ്പിച്ചത്. അവർ സിവിലിയൻ ജനതയെ അപകീർത്തികരമായ രീതിയില്‍ നശിപ്പിക്കുന്നത് തുടരുകയാണ്. ഇത് പരിധികളില്ലാത്ത ഒരു തിന്മയാണ്. ഇതിന് ശിക്ഷിച്ചില്ലെങ്കിൽ, ഇത് ഒരിക്കലും നിലയ്ക്കില്ല," അദ്ദേഹം പറഞ്ഞു.

അതിനിടെ റഷ്യക്കെതിരായ നീക്കങ്ങള്‍ കൂടുതല്‍ ശക്തമാക്കുകായണ് പാശ്ചാത്യ രാജ്യങ്ങള്‍. റഷ്യയുടെ പ്രസിഡന്റ് വ്‌ളാഡിമർ പുടിന്റെ പെൺമക്കളെ ബ്രിട്ടൻ ഉപരോധ പട്ടികയിൽ ഉൾപ്പെടുത്തി. നേരത്തെ അമേരിക്കയും സമാനമായ നീക്കവുമായി രംഗത്ത് എത്തിയിരുന്നു. സിവിലിയന്മാരെ കൊലപ്പെടുത്തിയതുൾപ്പെടെ യുക്രെയ്‌നിലെ റഷ്യയുടെ നടപടികളോടുള്ള പ്രതികരണമായി ജപ്പാൻ എട്ട് റഷ്യൻ നയതന്ത്രജ്ഞരെ പുറത്താക്കിയിട്ടുമുണ്ട്.
വരും ആഴ്ചകളിൽ ഉക്രെയ്നിലെ കിഴക്കൻ ഡോൺബാസ് മേഖലയിൽ റഷ്യൻ സൈന്യം ആക്രമണം ശക്തമാക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ പറഞ്ഞു. ഇത് കീവിന് സമീപം സിവിലിയന്മാർക്കെതിരെ റിപ്പോർട്ട് ചെയ്യപ്പെട്ട അതിക്രമങ്ങൾക്ക് ശേഷം കൂടുതൽ "ബുദ്ധിമുട്ടുള്ള രംഗങ്ങളിലേക്ക്" നയിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്താക്കി.
അതിനിടെ, റഷ്യയുടെ ഉക്രൈൻ അധിനിവേശവും മൂന്ന് നാറ്റോ സഖ്യകക്ഷികളും തമ്മിലുള്ള സുരക്ഷാ ബന്ധവും ചർച്ച ചെയ്യാൻ തുർക്കി, ബ്രിട്ടൻ, ഇറ്റലി എന്നിവയുടെ പ്രതിരോധ മന്ത്രിമാർ ഇന്ന് ഇസ്താംബൂളിൽ യോഗം ചേരും. ബുച്ചയിൽ നിന്നും മറ്റ് പ്രദേശങ്ങളിൽ നിന്നുമുള്ള സമീപകാല ചിത്രങ്ങൾ "ഉയർന്നുവരുന്ന പോസിറ്റീവ് അന്തരീക്ഷത്തെ" ഇല്ലാതാക്കുന്നുവെന്ന പ്രതികരണവുമായി റഷ്യയും ഉക്രെയ്‌നും തമ്മിൽ ചർച്ചകൾക്ക് ആതിഥേയത്വം വഹിക്കുന്ന തുർക്കി വിദേശകാര്യ മന്ത്രി അഭിപ്രായപ്പെട്ടു.
അതേസമയം, ഉക്രെയ്നിലെ റഷ്യയുടെ അധിനിവേശം ഗോതമ്പിന്റെയും മറ്റ് ധാന്യങ്ങളുടെയും കയറ്റുമതിയെ തടസ്സപ്പെടുത്തിയതിനാൽ ലോക ഭക്ഷ്യവില മാർച്ചിൽ അവയുടെ എക്കാലത്തെയും ഉയർന്ന നിലവാരത്തിലെത്തിയതായി യുഎൻ ഫുഡ് ആൻഡ് അഗ്രികൾച്ചർ ഓർഗനൈസേഷൻ വ്യക്തമാക്കി. യുക്രൈൻ അധിനിവേശത്തിനുള്ള പ്രതികരണമായി യുഎൻ മനുഷ്യാവകാശ കൗൺസിലിൽ നിന്ന് റഷ്യയെ യുഎൻ ജനറൽ അസംബ്ലി ഇന്നലെ സസ്പെന്‍ഡ് ചെയ്തിരുന്നു. 2011-ൽ ലിബിയക്ക് ശേഷം കൗൺസിലിൽ നിന്ന് ഒരു രാജ്യത്തെ സസ്പെൻഡ് ചെയ്യുന്നത് ഇത് രണ്ടാം തവണയാണ്.












Click it and Unblock the Notifications