കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് ആശുപത്രിക്ക് പുറത്തിറങ്ങി ട്രംപ്; വ്യാപക വിമർശനം
വാഷിങ്ടൺ; കൊവിഡ് ബാധിതനായ യുഎസ് പ്രസിഡന്റ് ആശുപത്രിയിൽ ചികിത്സയ്ക്കിടെ അനുയായികളെ അഭിസംബോധന ചെയ്യാനിറങ്ങിയ സംഭവത്തിൽ വിമർശനം ശക്തം. ട്രംപിന്റെ സ്ഥിതി ഗുരുതരമാണെന്ന റിപ്പോർട്ടുകൾക്കിടെയാണ് ഏവരേയും ആശ്ചര്യപ്പെടുത്തി കൊണ്ട് ഞായറാഴ്ച വാഷിംഗ്ടണിലെ വാൾട്ടർ റീഡ് സൈനിക ആശുപത്രിക്ക് പുറത്ത് ട്രംപ് എത്തിയത്.

ഒരു ബുള്ളറ്റ് പ്രൂഫ് വാഹനത്തില്‍ ആശുപത്രിക്ക് പുറത്തെത്തിയ ട്രംപ് അനുയായികളെ കൈവീശിക്കാണിക്കുകയും കുറച്ചു സമയത്തിന് ശേഷം ആശുപത്രിയിലേക്ക് തിരികെ കയറുകയും ചെയ്തു. മാസ്ക് ധരിച്ചാണ് വാഹനത്തിൽ ട്രംപ് ഇരുന്നത്. കൊവിഡ് പ്രതിസന്ധി രാജ്യത്ത് രൂക്ഷമാകുമ്പോഴാണ് പ്രസിഡന്റ് തന്നെ ഇത്തരത്തിൽ നിരുത്തരവാദിത്തപരമായി പെരുമാറുന്നതെന്ന വിമർശനമാണ് പലരും ഉയർത്തുന്നത്.
ട്രംപിന്റെ നടപടി തെറ്റായ സന്ദേശമാണ് രാജ്യത്തെ ജനങ്ങൾക്ക് നൽകുന്നതെന്നും രോഗത്തെ നിസാരവത്കരിക്കുകയാണെന്നും വിദഗ്ദർ കുറ്റപ്പെടുത്തുന്നു. ട്രംപ് ആശുപത്രി പരിസരത്ത് സഞ്ചരിക്കാന്‍ ഉപയോഗിച്ച വാഹനത്തിലുള്ളവരുടെ സുരക്ഷയെ കുറിച്ചടക്കം ആരോഗ്യ വിദഗ്ദർ വിമർശനം ഉയർത്തുന്നുണ്ട്. ഡ്രൈവർ ഉൾപ്പെടെ ഉള്ളവർ നിലവിൽ 14 ദിവസത്തെ ക്വാറന്റീനിൽ പ്രവേശിക്കേണ്ടി വന്നിരിക്കുകയാണ്. രോഗം മൂലം ജനങ്ങൾ മരിച്ച് വീഴുമ്പോഴും ട്രംപിന്റെ നിരുത്തരവാദിത്തം ആശ്ചര്യപ്പെടുത്തുവെന്ന് ആശുപത്രിയിലെ ഡോക്ടർ ജയിംസ് ഫിലിപ്പ് പ്രതികരിച്ചു.
അതേസമയം ആരോഗ്യ വിദഗ്ദരുടെ അനുമതിയോടെ ട്രംപ് പുറത്തിറങ്ങിയതെന്ന് വൈറ്റ് ഹൗസ് വക്താവ് ജൂഡ് ദീരെ പ്രതികരിച്ചു. ട്രംപിനൊപ്പം ഉണ്ടായിരുന്ന ഉദ്യോഗസ്ഥർ എല്ലാവരും തന്നെ സുരക്ഷാ മുൻകരുതലുകൾ സ്വീകരിച്ചിരുന്നുവെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കി.
അതേസമയം ട്രംപിന്റെ ആരോഗ്യ സ്ഥിതി മോശമാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ട്രംപിന്റെ ഓക്‌സ്ജിന്‍ ലെവല്‍ താഴ്ന്ന സാഹചര്യത്തില്‍ അദ്ദേഹത്തിന് സപ്ലിമെന്ററി ഓക്‌സിജന്‍ നല്‍കിയതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. കൂടാതെ ഡെക്‌സാമെത്താസോണ്‍ നല്‍കിയതായും ആശുപത്രി വൃത്തങ്ങൾ അറിയിച്ചിരുന്നു. വെള്ളിയാഴ്ച കടുത്ത പനിയുണ്ടായിരുന്ന ട്രംപിന്റെ രക്തത്തിലെ ഓക്സിജന്റെ അളവ് ക്രമാതീതമായി കുറഞ്ഞിരുന്നു.
ആന്റിവൈറൽ മരുന്നായ റെംഡിസിവിർ അദ്ദേഹത്തിന് നൽകി വരികയാണ്. പുറമെയാണ് ഡെക്സാമെത്താസോൺ സ്റ്റെറോയിഡ് നൽകിയത്.തീവ്രരോഗബാധിതരിലാണ് ഓക്സിജന്‍ ലെവല്‍ താഴുന്നതെന്ന് ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നു. അതേസമയം തിരഞ്ഞെടുപ്പ് പടിവാതിലിൽ എത്തിയ സാഹചര്യത്തിൽ പ്രചരത്തിന് ഇറങ്ങാനാണ് ഇത്തരത്തിലുള്ള ചികിത്സാ മാർഗങ്ങൾ സ്വീകരിക്കുന്നതെന്ന റിപ്പോർട്ടുകളും ഉണ്ട്.












Click it and Unblock the Notifications