പുടിനെയും ജിന്‍പിങിനെയും ആബെയെയും അല്ല, ട്രംപ് ആദ്യം വിളിച്ചത് മോദിയെ; എന്തുകൊണ്ട്?
ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ദൃഢമാക്കാന്‍ പുതിയ അമേരിക്കന്‍ പ്രസിഡന്റ് എത്രത്തോളം സന്നദ്ധമാണെന്ന് തെളിയിക്കുന്നതാണ് ട്രംപിന്റെ നടപടി.
വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അധികാരമേറ്റ് നാലാം ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിളിച്ചതിന് പിന്നിലെന്ത് എന്ന ചോദ്യത്തിന് ഏറെ പ്രസക്തിയുണ്ട്. ലോക നേതാക്കളില്‍ തിളങ്ങി നില്‍ക്കുന്ന റഷ്യന്‍ പ്രസിഡന്റ് വ്‌ളാദ്മിര്‍ പുടിന്‍, ചൈനീസ് പ്രസിഡന്റ് സി ജിന്‍പിങ്, ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ എന്നിവരുമായെല്ലാം ബന്ധപ്പെടും മുമ്പാണ് ചൊവ്വാഴ്ച രാത്രി ട്രംപ് മോദിയെ വിളിച്ചതും ബന്ധം ദൃഢപ്പെടുത്തിയതും.
ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ദൃഢമാക്കാന്‍ പുതിയ അമേരിക്കന്‍ പ്രസിഡന്റ് എത്രത്തോളം സന്നദ്ധമാണെന്ന് തെൡയിക്കുന്നതാണ് ട്രംപിന്റെ നടപടി. അധികാരമേറ്റ ശേഷം ട്രംപ് ബന്ധപ്പെടുന്ന അഞ്ചാമത് നേതാവാണ് മോദി. അയല്‍രാജ്യങ്ങളായ കാനഡയുടെയും മെക്‌സിക്കോയുടെയും നേതാക്കളെയാണ് അദ്ദേഹം ആദ്യം വിളിച്ചത്. ഇസ്രായേലിലെയും ഈജിപ്തിലെയും നേതാക്കളുമായി അദ്ദേഹം ഞായറാഴ്ച സംസാരിച്ചിരുന്നു. പിന്നീടായിരുന്നു മോദിയുമായുള്ള സംഭാഷണം.
അമേരിക്കയുടെ എക്കാലത്തെയും ചങ്ങാതികളായ യൂറോപ്പിലെ നേതാക്കളുമായി സംസാരിക്കും മുമ്പാണ് മോദിയെ വിളിച്ചതെന്ന പ്രത്യേകതയുമുണ്ട്. ഒബാമ ഭരണകൂടം റഷ്യക്കെതിരേ ആരോപണമുന്നയിക്കുമ്പോഴെല്ലാം ട്രംപിന്റെ നിലപാട് റഷ്യക്ക് അനുകൂലമായിരുന്നു. എന്നിട്ടും അദ്ദേഹം റഷ്യന്‍ പ്രസിഡന്റിനേക്കാള്‍ പ്രാധാന്യം മോദിക്ക് കൊടുത്തതിന് പിന്നില്‍ അമേരിക്കയുടെ ഇന്ത്യാ താല്‍പര്യമാണ് സൂചിപ്പിക്കുന്നത്.
പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വിജിയിച്ച ട്രംപിനെ ആദ്യം അനുമോദിച്ച ലോകനേതാക്കളില്‍ ഒരാളായിരുന്നു മോദി. പ്രചാരണകാലത്തും ട്രംപ് ഇന്ത്യക്ക് പ്രത്യേക പരിഗണന നല്‍കിയത് ശ്രദ്ധേയമായിരുന്നു. കശ്മീരി പണ്ഡിറ്റുകള്‍ക്കും ബംഗ്ലാദേശിലെ ഹിന്ദുക്കള്‍ക്കും സഹായമെത്തിക്കുന്നതിന് പ്രവര്‍ത്തിക്കുന്ന റിപബ്ലിക്കന്‍ ഹിന്ദു കൊയ്‌ലീഷന്‍ ഒക്ടോബര്‍ 15ന് ന്യുജെഴ്‌സിയിലെ എഡിസണില്‍ സംഘടിപ്പിച്ച പരിപാടിയില്‍ അദ്ദേഹം പങ്കെടുത്തിരുന്നു. ട്രംപ് ഭരണത്തില്‍ ഇരുരാജ്യങ്ങളും നല്ല സുഹൃത്തുക്കള്‍ ആയിരിക്കുമെന്ന് അദ്ദേഹം പരിപാടിയില്‍ പ്രഖ്യാപിച്ചു. മോദി ഊര്‍ജസ്വലനായ നേതാവാണെന്നും അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിക്കാന്‍ താല്‍പര്യമുണ്ടെന്നും ട്രംപ് പറഞ്ഞത് ഇരുരാജ്യങ്ങളുടെയും ഒരുമിച്ചുള്ള മുന്നേറ്റത്തിന് സമയമായെന്നതിന്റെ വ്യക്തമായ സൂചനയാണ്.
ഇന്ത്യന്‍ വംശജനായ അജിത് പൈനെ ഫെഡറല്‍ കമ്യുണിക്കേഷന്‍ കമ്മീഷന്റെ അധ്യക്ഷനായി കഴിഞ്ഞദിവസം ട്രംപ് നിയമിച്ചതും ഇന്ത്യയോടുള്ള അദ്ദേഹത്തിന്റെ സമീപനം വ്യക്തമാക്കുന്നു. കൂടാതെ ഇന്ത്യന്‍ വംശജരായ നിക്കി ഹാലെയാണ് യുഎന്നിലെ പുതിയ അമേരിക്കന്‍ അംബാസഡര്‍. മറ്റൊരു ഇന്ത്യന്‍ വംശജയായ സീമ വര്‍മയെ മെഡിക്കെയര്‍ ആന്റ് മെഡിസൈഡിന്റെ ചെയര്‍മാന്‍ സ്ഥാനത്തും നിയമിച്ചിട്ടുണ്ട്.
ഇങ്ങനെയൊക്കെ ആണെങ്കിലും ട്രംപിന്റെ നീക്കങ്ങളില്‍ പൂര്‍ണ വിശ്വാസം അര്‍പ്പിക്കാന്‍ ഇന്ത്യന്‍ നേതൃത്വത്തിന് നിലവില്‍ സാധിക്കില്ല. ഇടക്കിടെ വാക്കുകള്‍ മാറ്റിപ്പറഞ്ഞും മാധ്യമങ്ങളുമായി കലഹിച്ചുമാണ് ട്രംപിന്റെ കഴിഞ്ഞദിവസത്തെ നീക്കങ്ങള്‍. ആദ്യം പറഞ്ഞതല്ല പിന്നീട് പറഞ്ഞത്. ചിലപ്പോള്‍ പറഞ്ഞതാവട്ടെ അബദ്ധങ്ങളും. റഷ്യയുമായും ചൈനയുമായും അദ്ദേഹം ഇപ്പോള്‍ ബന്ധപ്പെടുന്നത് കൂടുതല്‍ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കുമെന്ന ഭയവും ട്രംപ് ക്യാംപിനുണ്ട്. ഇക്കാര്യവും അദ്ദേഹത്തെ ന്യൂഡല്‍ഹിയിലേക്ക് വിളിക്കാന്‍ പ്രേരിപ്പിക്കുന്ന ഘടകങ്ങളാണ്. മോദി-ട്രംപ് നേതാക്കള്‍ ബന്ധം ശക്തിപ്പെടുകയാണെങ്കില്‍ ഇരുരാജ്യങ്ങള്‍ക്കും അതിന്റെ നേട്ടമുണ്ടാവുമെന്നാണ് വിലയിരുത്തുന്നത്.