അനധികൃത കുടിയേറ്റക്കാർക്ക് ഇനി ഗ്വാണ്ടനമോ പീഡനം: ഞെട്ടിപ്പിക്കുന്ന പ്രഖ്യാപനവുമായി ഡൊണാള്‍ഡ് ട്രംപ്
വാഷിങ്ടണ്‍ ഡിസി: അനധികൃത കുടിയേറ്റക്കാരെ കുപ്രസിദ്ധമായ ഗ്വാണ്ടനമോ ജയിലിലേക്ക് അയക്കാനുള്ള നീക്കവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കുറ്റവാളികളാകുന്ന അനധികൃത കുടിയേറ്റക്കാരെ ഗ്വാണ്ടനാമോ ബേ സൈനിക ജയിലിലേക്ക് അയക്കാന്‍ പദ്ധതിയുണ്ടെന്നാണ് ട്രംപ് ബുധനാഴ്ച വ്യക്തമാക്കിയത്. 9/11 ആക്രമണത്തിനുശേഷം തീവ്രവാദി ബന്ധം സംശയിച്ച് പിടികൂടിയവരെ ക്രൂരമായ പീഡനത്തിന് ഇരയാക്കിയിരുന്ന ജയിലാണ് ഗ്വാണ്ടനാമോ.
മോഷണം, അക്രമ കുറ്റകൃത്യം എന്നീ കുറ്റങ്ങള്‍ക്ക് പിടിയിലാകുന്ന അനധികൃത കുടിയേറ്റക്കാരെ വിചാരണയ്ക്ക് മുമ്പ് തടങ്കലിൽ വയ്ക്കാൻ അനുവദിക്കുന്ന ബില്ലിൽ ഒപ്പുവെച്ചുകൊണ്ടാണ് ട്രംപ് ഇത്തരമൊരു പ്രഖ്യാപനം നടത്തിയിരിക്കുന്നത്. രേഖകൾ ഇല്ലാത്ത അനധികൃത കുടിയേറ്റക്കാരെയും അഭയാർത്ഥികളെയും ഗ്വാണ്ടനാമോയിൽ അടയ്ക്കും.

മുപ്പതിനായിരം പേരെ താമസിപ്പിക്കാൻ കഴിയുംവിധം തടവറ വിപുലീകരിക്കാൻ ആണ് ഉത്തരവ്. 'ഗ്വാണ്ടനാമോ ബേയില്‍ 30000 പേരുടെ കുടിയേറ്റ കേന്ദ്രം ഒരുക്കാൻ പെന്റഗണിനും ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പിനും നിർദ്ദേശം നൽകുന്ന എക്സിക്യൂട്ടീവ് ഉത്തരവിൽ ഒപ്പുവെക്കുകയാണ്' ട്രംപ് വൈറ്റ് ഹൗസിൽ പറഞ്ഞു. അതേസമയം ട്രംപിന്റെ നീക്കത്തിനെതിരെ രൂക്ഷ വിമർശനവുമായി ക്യൂബ രംഗത്ത് വന്നു. ഡോണൾഡ് ട്രംപിന്റേത് അതിക്രൂരമായ തീരുമാനമെന്ന് ആണ് ക്യൂബയുടെ പ്രതികരണം. ക്യൂബയോട് ചേർന്നാണ് ഗ്വാണ്ടനാമോ സ്ഥിതി ചെയ്യുന്നത്.
"അമേരിക്കൻ ജനതയെ ഭീഷണിപ്പെടുത്തുന്ന ഏറ്റവും മോശം കുറ്റവാളികളായ നിയമവിരുദ്ധ കുടിയേറ്റക്കാരെ തടവിലാക്കാൻ ഞങ്ങൾക്ക് ഗ്വാണ്ടനാമോയിൽ 30000 പേരെ താമസിപ്പിക്കാനുള്ള സംവിധാനങ്ങളുണ്ട്. അവയിൽ ചിലത് വളരെ മോശമാണ്' ട്രംപ് പറഞ്ഞു. അമേരിക്കന്‍ പ്രസിഡന്റായി രണ്ടാമതും അധികാരമേറ്റ ഉടന്‍ തന്നെ അനധികൃത കുടിയേറ്റക്കാർക്കെതിരായ നീക്കം ശക്തമാക്കുമെന്ന് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കിയിരുന്നു.
അനധികൃത കുടിയേറ്റം തടയാൻ തെക്കൻ അതിർത്തിയിൽ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ട്രംപ് 'സിബിപി വൺ' എന്ന ബോഡർ ആപ്ലിക്കേഷന്റെ പ്രവർത്തനവും അവസാനിപ്പിച്ചു. നിയമപരമായി യുഎസിലേക്ക് കുടിയേറുന്നതിനായി ഏകദേശം 1 ദശലക്ഷത്തോളം ആളുകൾ ഉപയോഗിച്ചിരുന്ന ആപ്പാണിത്. തെക്ക് പടിഞ്ഞാറൻ അതിർത്തിയിൽ നിന്നുള്ള പ്രവേശനം ഈ ആപ്പിലൂടെയായിരുന്നു ഷെഡ്യൂൾ ചെയ്തിരുന്നത്. ട്രംപ് ഭരണത്തിലേറിയതിന് മണിക്കൂറുകൾക്കം തന്നെ ഇനി സേവനങ്ങൾ ലഭ്യമാകില്ലെന്ന അറിയിപ്പാണ് ആപ്പിൽ പ്രത്യക്ഷപ്പെട്ടത്. നിലവിലുള്ള അപ്പോയിൻമെന്റുകൾ റദ്ദ് ചെയ്തതായും ആപ്പിന്റെ അറിയിപ്പിൽ പറയുന്നുണ്ട്. തിരഞ്ഞെടുപ്പ് പ്രചരണ കാലത്ത് തന്നെ കുടിയേറ്റ വിഷയത്തിൽ നിലപാട് കടുപ്പിക്കുമെന്ന് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കിയിരുന്നു.












Click it and Unblock the Notifications