Qatar crisis: ഗള്‍ഫ് പ്രതിസന്ധി വഴിത്തിരിവില്‍; ഖത്തറിന് പിന്തുണയുമായി കൂടുതല്‍ രാജ്യങ്ങള്‍
സൗദി പുറത്തുവിട്ട ഭീകരരുടെ പട്ടിക അംഗീകരിക്കാനാവില്ലെന്ന് ഐക്യരാഷ്ട്ര സഭ വ്യക്തമാക്കി.
ദോഹ: ഖത്തറിനെതിരേ സൗദി അറേബ്യയും സഖ്യരാഷ്ട്രങ്ങളും സ്വീകരിച്ച ഉപരോധ നടപടിയെ തുടര്‍ന്നുണ്ടായ പ്രതിസന്ധി വഴിത്തിരിവിലേക്ക്. ഖത്തറിനെ പിന്തുണച്ച് കൂടുതല്‍ രാജ്യങ്ങളും അന്താരാഷ്ട്ര സംഘങ്ങളും രംഗത്തെത്തുന്ന കാഴ്ചയാണിപ്പോള്‍.
ഭിന്നിച്ചു നിന്നാല്‍ മേഖല തകരുമെന്നും അത് ആഗോള തലത്തില്‍ പ്രതിഫലിക്കുമെന്നുമുള്ള ആശങ്കയാണ് ഖത്തറിന് പിന്തുണ വര്‍ധിക്കാന്‍ കാരണം. ഇറാന്‍ നേരത്തെ പിന്തുണ പ്രഖ്യാപിച്ചിരുന്നു. തൊട്ടുപിന്നാലെ തുര്‍ക്കിയും ഖത്തറിനെ അനുകൂലിച്ച് രംഗത്തെത്തി.
എരിത്രിയ പറയുന്നത്
അതിന് പുറമെ ആഫ്രിക്കന്‍ രാജ്യമായ എരിത്രിയയും ഖത്തറിനെ അനുകൂലിച്ച് രംഗത്തെത്തിയിരിക്കുകയാണിപ്പോള്‍. മാത്രമല്ല, അമേരിക്കയില്‍ ഗള്‍ഫ് പ്രതിസന്ധിയുടെ കാര്യത്തില്‍ ഭിന്നതയും ഉടലെടുത്തിട്ടുണ്ട്. പ്രസിഡന്റ് ട്രംപ് സൗദിയെ പിന്തുണയ്ക്കുമ്പോള്‍ പെന്റഗണ്‍ ഖത്തറിന് അനുകൂലമായാണ് സംസാരിച്ചത്.
പിന്തുണയും നല്‍കും
തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗാന്‍ ഖത്തറിന് എല്ലാ വിധ പിന്തുണയും നല്‍കുമെന്ന് വീണ്ടും പ്രഖ്യാപിച്ചു. ഖത്തര്‍ തങ്ങളെ പ്രതിസന്ധി ഘട്ടത്തില്‍ സഹായിച്ച രാജ്യമാണെന്നും ആ രാജ്യത്തിന് പ്രതിസന്ധിയുണ്ടാകുമ്പോള്‍ കൂടെ നില്‍ക്കേണ്ടത് തങ്ങളുടെ ബാധ്യതയാണെന്നും എര്‍ദോഗാന്‍ പറയുന്നു.
സൗദിയുടെ ആവശ്യം എരിത്രിയ തള്ളി
ഖത്തറുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിക്കാന്‍ സൗദിയും യുഎഇയും എരിത്രിയയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അതിന് സാധിക്കില്ലെന്ന് എരിത്രിയ വ്യക്തമാക്കി. ഖത്തര്‍ തങ്ങളുടെ സഹോദര രാഷ്ട്രമാണെന്നാണ് എരിത്രിയന്‍ വിദേശകാര്യമന്ത്രാലയം പ്രസ്താവനയിറക്കിയത്.
ഖത്തറിന് ഭക്ഷണവും മരുന്നും
ഖത്തറിനെ ഒറ്റപ്പെടുത്താന്‍ അനുവദിക്കില്ലെന്ന് തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗാന്‍ പറഞ്ഞു. ഇസ്താംബൂറില്‍ നോമ്പു തുറക്ക് ശേഷം പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ഖത്തറിന് ഭക്ഷണവും മരുന്നും നല്‍കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
യോജിച്ച് മുന്നോട്ടുപോകണം
സൗദിയും മറ്റു ജിസിസി രാജ്യങ്ങളും വൈര്യം മറന്ന് യോജിച്ച് മുന്നോട്ടുപോകണമെന്ന് എര്‍ദോഗാന്‍ പറഞ്ഞു. ഖത്തര്‍ ഭീകരവാദികള്‍ക്ക് പിന്തുണ നല്‍കുന്നുണ്ടെന്ന് കരുതുന്നില്ല. അമേരിക്കയെ പോലെയല്ല, ഉപരോധം പൂര്‍ണമായി നീക്കുക എന്നതാണ് തുര്‍ക്കിയുടെ ആവശ്യമെന്നും എര്‍ദോഗാന്‍ പറഞ്ഞു.
പെന്റഗണും ട്രംപിനും രണ്ടു വാക്ക്
അമേരിക്കന്‍ പ്രസഡിന്റ് ട്രംപ് സൗദിയെ പിന്തുണച്ച് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. സൗദി അറേബ്യയുടെ ഭീകരവിരുദ്ധ നടപടിയെ അദ്ദേഹം സ്വാഗതം ചെയ്തിരുന്നു. അതില്‍ നിന്നു വ്യത്യസ്തമായാണ് അമേരിക്കയുടെ വിദേശകാര്യമന്ത്രാലയവും പെന്റഗണും പ്രതികരിച്ചത്.
ഇളവ് വരുത്തണമെന്ന്
ഖത്തറിനെതിരായ ഉപരോധത്തില്‍ ഇളവ് വരുത്തണമെന്ന് വിദേശകാര്യ സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണ്‍ സൗദിയോട് ആവശ്യപ്പെട്ടു. ഖത്തറിനെതിരായ ഉപരോധം ഗുണം ചെയ്യില്ലെന്ന് അമേരിക്കന്‍ പ്രതിരോധ കേന്ദ്രമായ പെന്റഗണ്‍ അഭിപ്രായപ്പെട്ടു. ട്രംപിന്റെ നിലപാടില്‍ നിന്നു വ്യത്യസ്തമാണിത്.
അമേരിക്കന്‍ സൈന്യം
അമേരിക്കക്ക് 11000 സൈനികരാണ് ഖത്തറിലെ താവളത്തിലുള്ളത്. അതുകൊണ്ടുതന്നെ ഖത്തറിനെ പ്രത്യക്ഷത്തില്‍ പിണക്കി അമേരിക്ക കളിക്കില്ല. അറബ് ലോകത്തെ പ്രധാന രാജ്യമായ തുര്‍ക്കിയുടെ സൈന്യം ഉടനെ ഖത്തറിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 3000 സൈനികരെയാണ് തുര്‍ക്കി ഖത്തറിലേക്ക് അയക്കുക.
സഹായവുമായി ഇറാന്‍
എന്നും സൗദിയുടെ പ്രതിപക്ഷത്ത് നില്‍ക്കുന്ന ഇറാന്‍ ഈ വിഷയത്തിലും സമാന നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. ഖത്തറിന് ആവശ്യമായ ഭക്ഷണവും മറ്റു വസ്തുക്കളും കടല്‍ മാര്‍ഗം എത്തിക്കാമെന്ന് ഇറാന്‍ ഉറപ്പു നല്‍കിയിട്ടുണ്ട്. ഈ പിന്തുണകളെല്ലാം സൗദിയുടെ വിജയം വിദൂരത്താക്കുന്നു.
ഇറാനും ഇറാഖും
എന്നാല്‍ ഉപരോധത്തില്‍ ഇളവ് വരുത്തുകയല്ല, പൂര്‍ണമായും പിന്‍വലിക്കണമെന്നാണ് എര്‍ദോഗാന്‍ ആവശ്യപ്പെട്ടത്. ഖത്തറിന് എല്ലാ പിന്തുണയും നല്‍കുമെന്ന് കഴിഞ്ഞദിവസം ഇറാന്‍ വ്യക്തമാക്കിയിരുന്നു. ഇറാഖും ഖത്തറിനോടൊപ്പം നില്‍ക്കുമെന്നാണ് അറിയിച്ചത്.
ആംനസ്റ്റി ഖത്തറിനൊപ്പം
ഖത്തറിനെതിരായ നടപടികള്‍ സൗദിയും യുഎഇയും ബഹ്‌റൈനും അവസാനിപ്പിക്കണമെന്ന് അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റര്‍നാഷനര്‍ ആവശ്യപ്പെട്ടു. ഗള്‍ഫിലെ ലക്ഷക്കണക്കിന് ജനങ്ങളുടെ ജീവന്‍ വച്ച് കളിക്കരുതെന്നും സംഘടന ആവശ്യപ്പെട്ടു.
ഭീകരപ്പട്ടിക അംഗീകരിക്കില്ലെന്ന് യുഎന്‍
സൗദി പുറത്തുവിട്ട ഭീകരരുടെ പട്ടിക അംഗീകരിക്കാനാവില്ലെന്ന് ഐക്യരാഷ്ട്ര സഭ വ്യക്തമാക്കി. ഖത്തര്‍ സഹായിക്കുന്നുവെന്നാരോപിച്ച് സൗദിയും ഈജിപ്തും യുഎഇയും ബഹ്‌റൈനും പുറത്തുവിട്ട സംഘങ്ങളുടെ പട്ടിക സംബന്ധിച്ച ചോദിച്ചപ്പോഴാണ് യുഎന്‍ വക്താവ് സ്റ്റീഫന്‍ ദുജര്‍റിക് ഇങ്ങനെ പ്രതികരിച്ചത്. യുഎന്‍ രക്ഷാസമിതി അംഗീകരിച്ച ഭീകരരുടെ പട്ടിക മാത്രമാണ് സാധുവാകുക എന്നും അദ്ദേഹം പറഞ്ഞു.