ആദ്യം സൗദി, പിന്നാലെ ബഹ്റൈനും കുവൈത്തും: നീക്കം ശക്തമാക്കി ഗള്‍ഫ് രാജ്യങ്ങള്‍, ലെബനന്‍ വിയര്‍ക്കുന്നു
റിയാദ്: ലെബനനെതിരെ ശക്തമായ നടപടികള്‍ വേണമെന്ന ആവശ്യത്തിലുറച്ച് സൗദിക്ക് പിന്നാലെ കുവൈത്തും യുഎഇയും ബഹ്റൈനും. സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യം യമനില്‍ നടത്തുന്ന യുദ്ധത്തിനെതിരേ ഒരു ലബ്‌നീസ് മന്ത്രി വിമര്‍ശനം ഉന്നയിച്ച് രംഗത്ത് വന്നിരുന്നു. ഇതാണ് ഗള്‍ഫ് രാജ്യങ്ങളും ലബ്‌നാനും തമ്മിലുള്ള ബന്ധത്തില്‍ വിള്ളലുണ്ടാക്കിയത്.
പ്രതിഷേധത്തിന്റെ ഭാഗമായി സൗദിയും ബഹ്റൈനും ലബനീസ് നയതന്ത്ര പ്രതിനിധികളെ തങ്ങളുടെ രാജ്യത്ത് നിന്നും പുറത്താക്കിയിരുന്നു. ഇവര്‍ക്ക് പിന്നാലെ കുവൈത്തും സമാനമായ നടപടി സ്വീകരിച്ച് രംഗത്ത് വന്നത് ലബനീസ് സര്‍ക്കാറിന് മുന്നില്‍ വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഉപരോധത്തിന് സമാനമായ രീതിയിലേക്കാണ് കാര്യങ്ങള്‍ പോകുന്നതെന്ന വിലയിരുത്തലുകളും ശക്തമാണ്. ഉദ്യോഗസ്ഥരോട് 48 മണിക്കൂറിനകം രാജ്യം വിടാനാണ് കുവൈത്ത് ആവശ്യപ്പെട്ടിട്ടുള്ളത്.

സൗദി അറേബ്യക്കും മറ്റ് ജിസിസി രാജ്യങ്ങള്‍ക്കുമെതിരായി ലബനീസ് മന്ത്രിയുടെ ഭാഗത്ത് നിന്നും ഉണ്ടായ അസ്വീകാര്യമായ നിലപാടും തെറ്റായ പ്രസ്താവനകളുമാണ് തീരുമാനത്തിന് പിന്നിലെന്ന് കുവൈത്ത് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. സൗദി ശക്തമായ നടപടികളാണ് ലബനനെതിരെ സ്വീകരിച്ചുകൊണ്ടിരിക്കുന്നത്.

ലബനനില്‍ നിന്നുള്ള മുഴുവന്‍ ചരക്ക് ഇറക്കുമതിയും നിര്‍ത്തിവെച്ച സൗദി പൗരന്മാര്‍ ലബ്‌നാനിലേക്ക് സന്ദര്‍ശിക്കുന്നതിനും വിലക്കേര്‍പ്പെടുത്തി. സമാനമായ നടപടികളിലേക്ക് മറ്റ് ഗള്‍ഫ് രാജ്യങ്ങളും പോയേക്കുമെന്നാണ് സൂചന. സൗദിയും ലബനനും തമ്മിലുള്ള നേരത്തെ തന്നെ തര്‍ക്കത്തിലായിരുന്നുവെന്നും ചൊവ്വാഴ്ച്ച ലബ്‌നീസ് വാര്‍ത്താവിനിമയ മന്ത്രി ജോര്‍ജ് കൊര്‍ദാഹിയുടെ വീഡിയോ പുറത്ത് വന്നതോടെയാണ് പ്രശ്‌നം മൂര്‍ഛിക്കുകയായിരുന്നുവെന്നുമാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

പതിറ്റാണ്ടുകളായി സൗദി അറേബ്യ ലെബനീസ് ഉൽപ്പന്നങ്ങളുടെ വലിയ വിപണിയാണ്. വിലക്ക് ലെബനീസ് സമ്പദ് വ്യവസ്ഥയെ തന്നെ കാര്യമായി ബാധിച്ചേക്കും. ശനിയാഴ്ച ഉച്ചയോടെ, ബെയ്‌റൂട്ടിലെ സൗദി അംബാസഡർ വലീദ് ബുഖാരി സർക്കാർ തിരിച്ചുവിളിച്ചതോടെ നാട്ടിലേക്ക് മടങ്ങിയെന്നാണ് ബെയ്‌റൂട്ടിലെ എയർപോർട്ട് അധികൃതർ അറിയിച്ചത്.

അതേസമയം, പ്രശ്നം പരിഹരിക്കാന്‍ ലെബനീസ് സര്‍ക്കാര്‍ വലിയ ശ്രമങ്ങളാണ് നടത്തുന്നത്. ലബനൻ വിദേശകാര്യ മന്ത്രി അബ്ദുല്ല ബൗഹാബിബ്, പ്രധാനമന്ത്രി നജീബ് മിക്കാറ്റി എന്നിവര്‍ വിദേശ കാര്യ വകുപ്പ് ഉദ്യോഗസ്ഥരുമായി നിന്തരം ബന്ധപ്പെടുന്നുണ്ട്. പ്രതിസന്ധി പരിഹരിക്കാൻ അമേരിക്കയുടെ ഇടപെടലിനായി ശ്രമിക്കുമെന്നും ലബനീസ് മന്ത്രി വ്യക്തമാക്കുന്നു.

യെമനിലെ യുദ്ധത്തെ സൗദി അറേബ്യയുടെയും യുണൈറ്റഡ് അറബ് എമിറേറ്റുകളുടെയും ആക്രമണമായി കോർദാഹി വിവരിച്ചതാണ് പ്രശ്നങ്ങളുടെ പ്രധാന കാരണം. പുറത്തു നിന്നുള്ള അധിനിവേശത്തെ ചെറുക്കുകയാണ് ഹൂത്തികളെന്ന് വീഡിയോയില്‍ കൊര്‍ദാഹി പറയുന്നു. യുദ്ധത്തിന് യാതൊരു ഫലവുമില്ലെന്നും അത് അവസാനിപ്പിക്കണമെന്നും കൊര്‍ദാഹി ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ മന്ത്രിയാകുന്നതിന് മുമ്പ് ഓഗസ്റ്റില്‍ ചിത്രീകരിച്ച വീഡിയോ ആണ് ഇപ്പോള്‍ പുറത്ത് വന്നതെന്നാണ് കൊര്‍ദാഹി വിശദീകരിക്കുന്നത്. പറഞ്ഞകാര്യങ്ങല്‍ സര്‍ക്കാര്‍ നിലപാടല്ല വ്യക്തിപരമായ കാര്യമാണെന്നും അദ്ദേഹം കുട്ടിച്ചേര്‍ത്തു. പ്രസ്താവന ലബ്‌നീസ് സര്‍ക്കാര്‍ നിലപാട് അല്ലെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി മികാത്തിയും പ്രസിഡന്റ് മൈക്കല്‍ ഔനും രംഗത്ത് എത്തിയിട്ടുണ്ട്. എന്നാല്‍ ഇക്കാര്യങ്ങല്‍ ഇതുവരെ മുഖവിലയ്ക്ക് എടുക്കാന്‍ സൗദിയും സഖ്യ രാജ്യങ്ങളും തയ്യാറായിട്ടില്ല.
Recommended Video

2014-ൽ ഇറാൻ പിന്തുണയുള്ള ഹൂതി വിമതർ തലസ്ഥാനമായ സനയും രാജ്യത്തിന്റെ വടക്കൻ ഭാഗങ്ങളും പിടിച്ചടക്കിയത് മുതലാണ് യെമനില്‍ ആഭ്യന്തര യുദ്ധം ആരംഭിച്ചത്. ഹൂതി വിമതരുടെ ആക്രമണം അന്താരാഷ്ട്ര അംഗീകാരമുള്ള ഗവൺമെന്റിനെ സൗദി അറേബ്യയിലേക്ക് പലായനം ചെയ്യാൻ നിർബന്ധിതരാക്കുകയും ചെയ്തു. തുടര്‍ന്ന് 2015 മാർച്ചിൽ സൗദിയുടെ നേതൃത്വത്തിലുള്ള ഒരു സഖ്യം അമേരിക്കയുടെ പിന്തുണയോടെ യമനില്‍ യുദ്ധം ആരംഭിക്കുകയായിരുന്നു.












Click it and Unblock the Notifications