ഖത്തറിനെതിരേ സാമ്പത്തിക ഉപരോധം വരുന്നു; യുദ്ധഭീഷണി മുഴക്കി യുഎഇയും ബഹ്‌റൈനും
സമാധാന നീക്കങ്ങളെ എല്ലാം തകിടം മറിക്കുന്ന പ്രതികരണങ്ങളാണ് ബുധനാഴ്ച വൈകീട്ട് ജിസിസി അംഗങ്ങളുടെ ഭാഗത്തുനിന്നുണ്ടായത്.
ദുബായ്/മനാമ: ഖത്തറിനെതിരേ ശക്തമായ നടപടിക്കൊരുങ്ങി ജിസിസി രാജ്യങ്ങള്‍. സാമ്പത്തിക ഉപരോധം പ്രഖ്യാപിക്കുമെന്ന് യുഎഇ ഭീഷണി മുഴക്കിയപ്പോള്‍ എന്ത് നടപടിക്കും ഭയക്കില്ലെന്നായിരുന്നു ബഹ്‌റൈന്റെ മുന്നറിയിപ്പ്. കുവൈത്ത് അമീര്‍ നടത്തുന്ന സമാധാന ശ്രമങ്ങള്‍ ഉടനെ ലക്ഷ്യം കാണില്ലെന്ന് വ്യക്തമാക്കുകയാണ് യുഎഇയും ബഹ്‌റൈനും.
മേഖലയില്‍ സമാധാന അന്തരീക്ഷണം കൈവരണമെന്ന് ആവശ്യപ്പെട്ട് കുവൈത്ത് അമീര്‍ ബുധനാഴ്ച ജിസിസി രാജ്യങ്ങളില്‍ മൊത്തം സഞ്ചരിച്ചിരുന്നു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും വിഷയത്തില്‍ ഇടപ്പെട്ട് സമാധാനത്തിന്റെ പാത സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
സമാധാന നീക്കങ്ങള്‍ പാളുന്നു
എന്നാല്‍ ഈ സമാധാന നീക്കങ്ങളെ എല്ലാം തകിടം മറിക്കുന്ന പ്രതികരണങ്ങളാണ് ബുധനാഴ്ച വൈകീട്ട് ജിസിസി അംഗങ്ങളുടെ ഭാഗത്തുനിന്നുണ്ടായത്. തിങ്കളാഴ്ചയാണ് ഖത്തറിനെതിരേ നയതന്ത്ര നടപടികള്‍ സൗദിയും യുഎഇയും ബഹ്‌റൈനും സ്വീകരിച്ചത്.
സാമ്പത്തിക ഉപരോധം
ഖത്തര്‍ തീവ്രവാദികളെ പിന്തുണയ്ക്കുകയാണ്. ഇത് അവസാനിപ്പിച്ചില്ലെങ്കില്‍ സാമ്പത്തിക ഉപരോധം ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കും. അവര്‍ തീവ്രവാദികളെ സഹായിക്കുന്നില്ലെന്ന് തെളിയിക്കേണ്ടത് അവരുടെ കടമയാണെന്നും യുഎഇ വിദേശകാര്യമന്ത്രി അന്‍വര്‍ ഗര്‍ഗാഷ് റോയിട്ടേഴ്‌സിനോട് പറഞ്ഞു.
ഖത്തര്‍ നിഷേധിക്കുന്നു
എന്നാല്‍ ഖത്തര്‍ ആവര്‍ത്തിച്ചു പറയുന്നത് തീവ്രവാദികള്‍ക്ക് തങ്ങള്‍ പിന്തുണ നല്‍കുന്നില്ല എന്നാണ്. ഇതുവിശ്വാസത്തിലെടുക്കാന്‍ മറ്റു ജിസിസി രാജ്യങ്ങള്‍ തയ്യാറായിട്ടില്ല. ചൊവ്വാഴ്ച കുവൈത്ത് അമീര്‍ സൗദി സന്ദര്‍ശിച്ച് സമാധാന ചര്‍ച്ചകള്‍ നടത്തിയിരുന്നു.
കുവൈത്ത് അമീര്‍ ദോഹയില്‍
ഈ ചര്‍ച്ചയില്‍ സൗദിയും യുഎഇയും ചില ഉപാധികള്‍ മുന്നോട്ട് വച്ചിട്ടുണ്ട്. സമാധാനത്തിന്റെ പാതയിലേക്ക് എത്തണമെങ്കിലും ഖത്തര്‍ ഈ ഉപാധികള്‍ പാലിക്കണമെന്നാണ് അവരുടെ ആവശ്യം. പിന്നീട് കുവൈത്ത് അമീര്‍ ദോഹയിലെത്തി ഖത്തര്‍ അധികാരികളുമായും ചര്‍ച്ച നടത്തി.
തെളിവ് ഹാരജരാക്കണം
തങ്ങള്‍ തീവ്രവാദികളെ പിന്തുണയ്ക്കുന്നതിന് തെളിവ് ഹാരജരാക്കാനാണ് ഖത്തര്‍ ഭരണകൂടം ആവശ്യപ്പെട്ടത്. തീവ്രവാദികളെ പിന്തുണയ്ക്കുന്ന നടപടി തങ്ങള്‍ സ്വീകരിച്ചിട്ടില്ലെന്നും അവര്‍ ആവര്‍ത്തിച്ചു. ഇതോടെ മേഖലയില്‍ സമാധാന അന്തരീക്ഷം സമീപ ഭാവിയില്‍ ഉണ്ടാവില്ലെന്ന് തോന്നലുണ്ടാക്കിയിട്ടുണ്ട്.
മേഖല കൂടുതല്‍ പ്രതിസന്ധിയിലേക്ക്
ഈ സാഹചര്യം നിലനില്‍ക്കുമ്പോഴാണ് യുഎഇ സാമ്പത്തിക ഉപരോധം പ്രഖ്യാപിക്കുമെന്ന് ഭീഷണി മുഴക്കിയിരിക്കുന്നത്. എന്ത് നടപടിയും ഏത് സമയവും ഉണ്ടാകാമെന്നാണ് ബഹ്‌റൈന്‍ പ്രതികരിച്ചത്. ഗള്‍ഫ് മേഖല കൂടുതല്‍ പ്രതിസന്ധിയിലേക്ക് നീങ്ങുമെന്ന് ഇതോടെ ഉറപ്പായിട്ടുണ്ട്.
കുവൈത്ത് അമീര്‍ യുഎഇയില്‍
സൗദിയില്‍ നിന്ന് തിരിച്ചെത്തിയ കുവൈത്ത് അമീര്‍ ശൈഖ് സബാഹ് ബുധനാഴ്ച യുഎഇയിലെത്തി നേതൃത്വങ്ങളുമായി ചര്‍ച്ച നടത്തി. തൊട്ടുപിന്നാലെ അദ്ദേഹം ഖത്തറിലേക്ക് തിരിച്ചു. നിലവിലെ ഭീതിതമായ അവസ്ഥയില്‍ മാറ്റം വരുത്താന്‍ എല്ലാവരും വിട്ടുവീഴ്ച ചെയ്യണമെന്ന് ശൈഖ് സബാഹ് അഭ്യര്‍ഥിച്ചു.
ബഹ്‌റൈന്റെ പ്രതികരണം കടുത്തത്
എന്നാല്‍ ബഹ്‌റൈന്റെ പ്രതികരണം കടുത്തതായിരുന്നു. ബഹ്‌റൈന്‍ വിദേശകാര്യമന്ത്രിയാണ് യുദ്ധ ഭീഷണി മുഴക്കിയത്. ഖത്തര്‍ സ്വഭാവം മാറ്റിയില്ലെങ്കില്‍ ശക്തമായ നടപടിയെടുക്കുമെന്ന് ശൈഖ് ഖാലിദ് ബിന്‍ അഹ്മദ് അല്‍ ഖലീഫയാണ് ഭീഷണി മുഴക്കിയത്. സൗദി പത്രമായ മക്കയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
എല്ലാ വഴികളും തുറന്നുകിടക്കുന്നു
ഖത്തറില്‍ നിന്നുള്ള ഭീഷണിയെ ചെറുക്കാന്‍ തങ്ങളുടെ മുന്നില്‍ എല്ലാ വഴികളും തുറന്നുകിടക്കുകയാണ്. എപ്പോള്‍ വേണമെങ്കിലും എന്തു നടപടിയും സ്വീകരിക്കും. അതിന് യാതൊരു മടിയുമില്ലെന്നും ശൈഖ് ഖാലിദിന്റെ ഉദ്ധരിച്ച് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.
ഭരണകൂടത്തെ മാറ്റാന്‍ ഉദ്ദേശിച്ചല്ല
ഖത്തറിലെ ഭരണകൂടത്തെ മാറ്റാന്‍ ഉദ്ദേശിച്ചല്ല തങ്ങള്‍ ശക്തമായ നടപടി സ്വീകരിക്കുന്നതെന്ന് യുഎഇ മന്ത്രി ഗാര്‍ഗാഷ് പറഞ്ഞു. ഖത്തറിന്റെ നയമാണ് മാറേണ്ടത്. സമീപനം, അത് മാറാതെ ഇനി മുന്നോട്ട് പോകാനാവില്ലെന്നും മന്ത്രി വ്യക്തമാക്കി.
ട്രംപ് ഫോണില്‍ വിളിച്ചു
അമേരിക്കന്‍ പ്രസിഡന്റും സമാധാന ശ്രമങ്ങള്‍ക്ക് തുടരുന്നുണ്ട്. അദ്ദേഹം ഖത്തര്‍ അമീര്‍ തമീം അല്‍ഥാനിയെ ഫോണില്‍ ബന്ധപ്പെട്ടു. യുഎഇ കിരീടാവകാശി മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനെയും അദ്ദേഹം പിന്നീട് വിളിച്ചു.
അമേരിക്ക മുന്‍കൈയെടുക്കാം
പ്രശ്‌ന പരിഹാരത്തിന് അമേരിക്ക മുന്‍കൈയെടുക്കാമെന്ന് ഡൊണാള്‍ഡ് ട്രപ് പറഞ്ഞു. ആവശ്യമാണെങ്കില്‍ ഗള്‍ഫിലെ ആറ് രാജ്യങ്ങളുടെയും യോഗം വിളിക്കാം. അമേരിക്ക മധ്യസ്ഥത വഹിക്കാം. മേഖല സമാധാനത്തിലേക്ക് വരണം-ഇതായിരുന്നു ട്രപ് മുന്നോട്ട് വച്ച നിര്‍ദേശം.
ഭീകരതയാണ് പ്രശ്‌നം
ഭീകരതയെ സഹായിക്കുന്നത് അവസാനിപ്പിക്കണം. ഭീകരതയെ ലോകത്ത് നിന്നു തുടച്ചുനീക്കണം. ഗള്‍ഫ് മേഖലയയില്‍ സ്ഥിരതയുണ്ടാകണമെന്നും ട്രംപ് ആവശ്യപ്പെട്ടു. അമേരിക്കയുടെ സൈനിക താവളമുള്ള പ്രദേശമാണ് ഖത്തര്‍. ഈ രാജ്യത്തെ ഒറ്റപ്പെടുത്തുന്നത് അമേരിക്കക്കും തിരിച്ചടിയാണ്.